Friday, September 27, 2013

ഇടത്തും' 'വലത്തും' അടുത്തബന്ധങ്ങള്‍ :ഞെട്ടിച്ച്‌ ഫായിസ്‌

ഇടത്തും' 'വലത്തും' അടുത്തബന്ധങ്ങള്‍ :ഞെട്ടിച്ച്‌ ഫായിസ്‌

mangalam malayalam online newspaper
കൊച്ചി: കസ്‌റ്റംസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയ സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിന്റെ മൊബൈല്‍ ഫോണില്‍ സംസ്‌ഥാന ഭരണത്തിലെ ഒരു ഉന്നതന്റെ മകളുടെ പേര്‌ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ചേച്ചി എന്ന പേരില്‍. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറി എം.പിയും എം.എല്‍.എയായ നേതാവിന്റെ വിളിപ്പേര്‌ കുട്ടിക്ക. കോണ്‍ഗ്രസ്‌ എ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന നേതാവിന്റെ പേര്‌ അച്ചായന്‍ ബെന്നി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരായിരുന്ന രണ്ടുപേരുടെ പേരുകള്‍ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ബാലകൃഷ്‌ണന്‍ ചാണ്ടി, ജിക്കു ചാണ്ടി എന്നിങ്ങനെ. രാജ്യാന്തരബന്ധങ്ങളുള്ള ഫായിസിനു കേന്ദ്രത്തിലും സംസ്‌ഥാനഭരണത്തിലും നിര്‍ണായകസ്വാധീനമുള്ളതിന്റെ ഒട്ടേറെ തെളിവുകളാണ്‌ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്‌. ദേശീയ രാഷ്‌ട്രീയ നേതൃത്വത്തെ പിടിച്ചുലയ്‌ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ കേന്ദ്രതലത്തില്‍ കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌ഥാന ഭരണ നേതൃത്വത്തിലെ ഒരുന്നതന്റെ ദുബായിലുള്ള മകളുമായി ചേച്ചി എന്നു വിളിക്കത്തക്ക അടുത്ത ബന്ധമാണു ഫായിസിനുള്ളതെന്ന വിവരം അന്വേഷണ സംവിധാനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്‌.
പ്രായത്തില്‍ ഇളപ്പമാണെങ്കിലും ഫായിസിന്റെ ഈ ചേച്ചി വഴി ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ്‌ അറിയുന്നത്‌.ഫായിസ്‌ അഭിനയിച്ച ശൃംഗാരവേലന്‍ എന്ന സിനിമയ്‌ക്കു യഥാര്‍ഥത്തില്‍ പണം മുടക്കിയത്‌ ചേച്ചിയാണെന്നാണു വിവരം. പണം ആവശ്യംവന്നപ്പോഴൊക്കെ ചേച്ചി ഫായിസിനെ സഹായിച്ചു.ഫായിസുമായി ബന്ധപ്പെട്ട്‌ അബ്‌ദുള്ളക്കുട്ടിക്കും ഐ.പി.എസുകാരനായ ടി. വിക്രമിനുമെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌.
ഫായിസിന്റെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയ, പോലീസ്‌ ഉന്നതര്‍ ശക്‌തമായ പിന്തുണ നല്‍കിയെന്നും വ്യക്‌തമായിട്ടുണ്ട്‌. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്കും ഫായിസിന്റെ കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. സി.പി.എം. ഉന്നതന്റെ മകളുടെ വിവാഹത്തിനു നടന്‍ മനോജ്‌ കെ. ജയനെയും കൂട്ടിയാണു ഫായിസ്‌ പങ്കെടുത്തത്‌. സി.പി.എമ്മിന്റെ മറ്റൊരു സമുന്നത നേതാവിന്റെ മകനുമായി ഫായിസിന്‌ അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്‌. നിയമസഭയില്‍ ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്തിരിക്കുന്ന ഈ നേതാവിനു ഫായിസുമായി വ്യക്‌തിബന്ധമുള്ളതായും പറയപ്പെടുന്നു. സോളാര്‍ വിഷയത്തില്‍ ശക്‌തമായി ഇടപെട്ട ഈ നേതാവിനെ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കാണാതായത്‌ ഈ ബാന്ധവം മൂലമാണെന്നാണ്‌ ആക്ഷേപം.
-  

No comments:

Post a Comment