Friday, September 27, 2013

വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്‌റ്റില്‍

വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്‌റ്റില്‍

ചങ്ങനാശേരി: ജീവിച്ചിരിക്കുന്നയാള്‍ മരണമടഞ്ഞതായി വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച ശേഷം അയാളുടെ ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്‌റ്റില്‍.
കുറിച്ചി കൃഷ്‌ണഭവനില്‍ രാജമ്മ(56)യെയാണ്‌ ചിങ്ങവനം പോലീസ്‌ വഞ്ചനാക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ക്കെതിരേ വസ്‌തു ഉടമ ബംഗളുരു കൂട്ടഹള്ളി കാരിക്കാട്ട്‌ വീട്ടില്‍ വിവേകാനന്ദന്റെ അനുജന്‍ കെ.ജി. സുരേഷ്‌കുമാര്‍ സെഷന്‍സ്‌ കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ്‌ ചിങ്ങവനം പോലീസ്‌ രാജമ്മയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു.
കുവൈത്തില്‍ വീട്ടുജോലിക്കു പോയ രാജമ്മ 1999-ല്‍ അവിടെ ജോലിയുണ്ടായിരുന്ന വിവേകാനന്ദനെ പ്രലോഭിപ്പിച്ച്‌ കുറിച്ചിയില്‍ വീടും സ്‌ഥലവും വാങ്ങിപ്പിക്കുകയായിരുന്നു. ലാഭത്തിനു ഭൂമി ലഭിക്കുമെന്നു കണ്ട വിവേകാനന്ദന്‍ പിന്നീടു നാട്ടിലുണ്ടായിരുന്ന രാജമ്മയെ വിവാഹം ചെയ്‌തതായി രേഖയുണ്ടാക്കി രാജമ്മയുടെയും വിവേകാനന്ദന്റെയും പേരില്‍ ഭൂമിയും വീടും രജിസ്‌റ്റര്‍ ചെയ്‌ത്‌ ആധാരം നടത്തുകയായിരുന്നു. വിവേകാനന്ദന്‍ വിദേശത്തായതിനാലാണ്‌ ഇവരെ വിശ്വസിച്ച്‌ ആധാരം നടത്തിയത്‌. എന്നാല്‍ രാജമ്മ പിന്നീട്‌ തന്റെ ഭര്‍ത്താവായ വിവേകാനന്ദന്‍ വാതരോഗത്തില്‍ മരണപ്പെട്ടുവെന്നു കാട്ടി മരണസര്‍ട്ടിഫിക്കറ്റ്‌ സമ്പാദിക്കുകയും തുടര്‍ന്ന്‌ ഭൂമിയും വീടും വില്‌പന നടത്തി വിവേകാനന്ദനെ കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ വിവേകാനന്ദന്റെ അനുജനാണ്‌ ഇവര്‍ക്കെതിരേ കോടതിയില്‍ കേസ്‌ നല്‍കിയത്‌.
വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സി.പി.എം. ഏരിയാ കമ്മിറ്റിയംഗമായ പഞ്ചായത്തുമെമ്പര്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ്‌ കുറിച്ചി പഞ്ചായത്തു സെക്രട്ടറി വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. ഇപ്പോള്‍ സെക്രട്ടറി മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചിരിക്കുകയാണ്‌. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹായം ചെയ്‌ത പഞ്ചായത്ത്‌ അംഗവും കേസില്‍ ഉള്‍പ്പെടുമെന്നാണു സൂചന. ഏഴുലക്ഷം രൂപയ്‌ക്കു വാങ്ങിയ വീടിനും ഭൂമിക്കും ഇപ്പോള്‍ 70 ലക്ഷം രൂപയോളം മതിപ്പു വില വരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌.
രാജമ്മയുടെ ഭര്‍ത്താവ്‌ ധനപാലന്‍ തമിഴ്‌നാട്ടിലാണ്‌. ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ടെങ്കിലും രാജമ്മ ഒറ്റയ്‌ക്കാണ്‌ കുറിച്ചിയില്‍ താമസിച്ചുവന്നിരുന്നത്‌. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കുറിച്ചി പഞ്ചായത്തില്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. കേസ്‌ പുതിയ വഴിത്തിരിവിലായതോടെ വീണ്ടും വിഷയങ്ങള്‍ ഉയരാനിടയാകും.

No comments:

Post a Comment