Sunday, October 13, 2013

ആറുമക്കളുടെ അമ്മ; തലചായ്‌ക്കാന്‍ സെപ്‌ടിക്‌ ടാങ്കിനു മുകളിലെ കൂര

ആറുമക്കളുടെ അമ്മ; തലചായ്‌ക്കാന്‍ സെപ്‌ടിക്‌ ടാങ്കിനു മുകളിലെ കൂര

mangalam malayalam online newspaper
മണ്ണഞ്ചേരി: മകളുടെ വീട്ടിലെ സെപ്‌റ്റിടാങ്കിനു മുകളില്‍ സ്‌ഥാപിച്ച കൂരയില്‍ അവശനിലയില്‍ കിടന്ന വൃദ്ധയെ പോലീസിനെ കൂട്ടി നാട്ടുകാര്‍ ആശുപത്രിയിലാക്കി. മണ്ണഞ്ചേരി പഞ്ചായത്ത്‌ 21-ാം വാര്‍ഡില്‍ കണ്ണന്തറവെളിയില്‍ മാലതിയെയാ (84)ണ്‌ മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ മണ്ണഞ്ചേരി പോലീസ്‌ എത്തിച്ചത്‌.
പഞ്ചായത്തംഗവും കുടുംബശ്രീഭാരവാഹിയും പോലീസിനോടൊപ്പമുണ്ടായിരുന്നു. കാഴ്‌ചയില്ലാത്ത മാലതിക്ക്‌ എഴുന്നേറ്റുനില്‍ക്കാന്‍പോലും ത്രാണിയില്ല. ഇഴഞ്ഞിഴഞ്ഞാണ്‌ നീങ്ങുന്നത്‌. മലമൂത്രവിസര്‍ജനവും ഈ കൂരയിലാണു നിര്‍വഹിച്ചിരുന്നത്‌. പ്ലാസ്‌റ്റിക്‌ ഷീറ്റുകൊണ്ട്‌ നിര്‍മിച്ച കൂരയില്‍ മഴപെയ്‌താല്‍ വെള്ളം കയറും. ഭക്ഷണമില്ലാത്തതിനാല്‍ മാലതി അവശയായിരുന്നു. കുടുംബശ്രീ എ.ഡി.എസ്‌ അംഗം മിനി സര്‍വേയുമായി ബന്ധപ്പെട്ട്‌ ഇവിടെയെത്തിയപ്പോഴാണ്‌ വൃദ്ധയുടെ ദയനീയാവസ്‌ഥ കാണാനിടയായത്‌.
മിനി ഈ വിവരം വാര്‍ഡംഗം ജി. ഉണ്ണിക്കൃഷ്‌ണനെ അറിയിച്ചതിനെ തുടര്‍ന്ന്‌ മാധ്യമ പ്രവര്‍ത്തകരേയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഉണ്ണിക്കൃഷ്‌ണനും മിനിയും പോലീസും മാലതിയുടെ വീട്ടിലെത്തി ഒരു മണിക്കൂര്‍നേരം കാത്തിരുന്നിട്ടും സമീപത്തുതാമസിക്കുന്ന മകളുടെ വീട്ടില്‍നിന്നും ആരും ഇറങ്ങിവരാന്‍ തയാറായില്ല. തുടര്‍ന്ന്‌ മണ്ണഞ്ചേരി എസ്‌.ഐ: ആര്‍.എസ്‌ ബിജുവും വനിതാ കോണ്‍സ്‌റ്റബിള്‍ നെസിയും മകള്‍ ആനന്ദവല്ലിയെ വിളിച്ചിറക്കി അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും കേസെടുക്കുമെന്ന്‌ പറഞ്ഞതോടെ മാതാവിനൊപ്പം ആശുപത്രിയില്‍ വരാന്‍ തയാറായി.
മാലതിയുടെ ആറു മക്കളില്‍ നാലുപേര്‍ സര്‍ക്കാര്‍ ജോലിക്കാരാണ്‌. മറ്റുരണ്ടുപേരിലൊരാള്‍ വള്ളംനിര്‍മാണ രംഗത്തും മറ്റൊരാള്‍ നിര്‍മാണമേലയിലുമാണ്‌ പണിയെടുക്കുന്നത്‌. സ്വന്തമായി വീടും സ്‌ഥലവും ഇവര്‍ക്കുണ്ട്‌. മൂത്തമകള്‍ സപ്ലൈകോയിലും രണ്ടാമത്തെ മകള്‍ കലവൂര്‍ കെ.എസ്‌.ഡി.പിയിലെ ജീവനക്കാരിയുമായിരുന്നു. മുന്നാമത്തെമകള്‍ അടൂരില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സാണ്‌. ഇളയമകള്‍ ആരോഗ്യവകുപ്പിലെ അടൂര്‍ ഓഫീസില്‍ ലാസ്‌റ്റ്‌ ഗ്രേഡായി ജോലി നോക്കുന്നു. മാലതിക്ക്‌ കലവൂര്‍ ഐ.ടി.സി കോളനിയില്‍ 10 സെന്റ്‌ സ്‌ഥലമുണ്ട്‌. രണ്ടാമത്തെ മകളുടെ കോണ്‍ക്രീറ്റ്‌ നിര്‍മിത വീടിനു സമീപത്തെ സെപ്‌റ്റിടാങ്കിന്‌ മുകളിലാണ്‌ ഇവരുടെ കുര.
മാതാവിന്റെ പേരിലുള്ള ഭൂമിയെ സംബന്ധിച്ച്‌ മക്കള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ്‌ ഇവരുടെ സംരക്ഷണത്തില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്നതെന്ന്‌ സമീപവാസികള്‍ പറഞ്ഞു. മാലതിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ കേസെടുക്കുമെന്നും മാലതിയെ വൃദ്ധസദനത്തില്‍ എത്തിക്കുമെന്നും മണ്ണഞ്ചേരി എസ്‌.ഐ: ആര്‍.എസ്‌ ബിജു പറഞ്ഞു.

No comments:

Post a Comment