Friday, October 11, 2013

സ്വയംനിയന്ത്രണ സ്റ്റീയറിങ്ങുമായി കാറുകള്‍ വരുന്നു














ഒരു വര്‍ഷത്തില്‍ എത്ര റോഡപകടങ്ങളാണ് ലോകമൊട്ടുക്ക് ഉണ്ടാവുന്നത്? ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് റോഡപകടങ്ങള്‍ കാരണം 12.4 ലക്ഷം ജീവനുകളാണ് പ്രതിവര്‍ഷം പൊലിയുന്നത്. 

ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എല്ലാ അപകടങ്ങളുമുണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ പറയേണ്ടി വരും. ചില അപകടങ്ങളെങ്കിലും ഡ്രൈവറുടെയും കാല്‍നട യാത്രക്കാരന്റെയും ഭാഗ്യക്കേടുകൊണ്ട് സംഭവിക്കുന്നവയാണ്. ഒരു വളവില്‍ കാല്‍നട യാത്രക്കാരന്റെ അശ്രദ്ധമായ ഒരു ക്രോസിങ് അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു യാത്രക്കാരന്റെ അപകടകരമായ വട്ടം ചാടല്‍. ഇങ്ങനെ പല കാര്യങ്ങളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഡ്രൈവര്‍ എത്ര ശ്രദ്ധാലുവാണെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ പതറിപോവും. എന്നാല്‍, അപകടം മുന്നില്‍ക്കണ്ട് നിങ്ങളുടെ കാറിന്റെ സ്റ്റിയറിങ് സ്വയം വെട്ടിതിരിഞ്ഞ് അപകടമൊഴിവാക്കിയാലോ. വന്യമാണ് സങ്കല്‍പ്പം; പക്ഷെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ജര്‍മനിയിലെ ചില വാഹന ഡിസൈനര്‍മാരുടെ ഒരു കണ്‍സോര്‍ഷ്യം വ്യക്തമാക്കുന്നത്. 

വന്‍കിട വാഹന നിര്‍മാണക്കമ്പനിയായ ഫോര്‍ഡ് അടക്കമുള്ള കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ഈ സങ്കേതം വികസിപിക്കുന്നത്. ഒബ്സ്റ്റാക്കിള്‍ അവോയിഡന്‍സ് സിസ്റ്റം എന്ന ഈ സംവിധാനം അപകടം മണത്തറിഞ്ഞ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആദ്യം ചെയ്യുക. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ സ്റ്റിയറിങ് സ്വയം വെട്ടിതിരിഞ്ഞ് അപകടമൊഴിവാക്കും. ഡ്രൈവറില്ലാത്ത കാറുകളുടെ സങ്കേതം വികസിപ്പിക്കുന്നതിനും ഇപ്പോള്‍ നടക്കുന്ന പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് ഈ സംവിധാനത്തിന്റെ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍മാര്‍ വിരല്‍ചൂണ്ടുന്നു. 

കാറിലെ ഒട്ടുമിക്ക സുരക്ഷാ സംവിധാനങ്ങളിലേത് പോലെ സെന്‍സറുകള്‍ തന്നെയാണ് ഇവിടെയും നിര്‍ണായക ജോലി ചെയ്യുന്നത്. കാറിന്റെ മുന്നിലെ ബമ്പര്‍ തൊട്ട് മുന്നോട്ടുള്ള 200 മീറ്ററാണ് വാഹനത്തില്‍ ഘടിപ്പിച്ച ഈ സുരക്ഷാഉപകരണം സ്‌കാന്‍ ചെയ്യുക. മൂന്ന് റഡാറുകളും അള്‍ട്രാ സോണിക് സെന്‍സറുകളും ക്യമറകളുമാണ് ഇതിന് സഹായിക്കുക. ഈ ദുരപരിധിക്കുള്ളില്‍ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള എന്തെങ്കിലും വസ്തു വരുന്ന പക്ഷം കാറിനുള്ളിലെ ഡിസ്‌പ്ലേയിലേക്ക് സെന്‍സറുകള്‍ മുന്നറിയിപ്പ് നല്‍കും. ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞൊടിയിടിയില്‍ കാറിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കുകയും ഒരു കൂട്ടിയിടി ഒഴിവാക്കുന്നതിനായി സ്റ്റിയറിങ് വെട്ടിതിരിയുകയും ചെയ്യും. 

ഒരു ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഒരു ആംഗിളില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ പലപ്പോഴും വണ്ടികള്‍ക്ക് മുന്നിലേക്ക് വട്ടം ചാടാറുണ്ട്. ഇങ്ങനെയുണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കുന്നത്. ഫോര്‍ഡ് നിലവില്‍ നല്‍കുന്ന പല സുരക്ഷാ സംവിധാനങ്ങളുടെയും ചുവടുപിടിച്ചാണ് പുതിയ ഉപകരണവും വികസിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍ അശ്രദ്ധമായി ലയിന്‍ തെറ്റിച്ച് ഓടിക്കുന്നത് തടയാന്‍ കഴിയുന്ന മറ്റൊരു സംവിധാനം ഫോര്‍ഡ് കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചിരുന്നു. കാറിന്റെ ടയറുകള്‍ സ്വയം ജെര്‍ക്ക് ചെയ്ത് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമായിരുന്നു അത്. പക്ഷെ 30 കിലോമീറ്റര്‍ സ്പീഡിന് താഴെ മാത്രമാണ് ഇത് സാധ്യമായിരുന്നത്. 

പക്ഷെ കാര്‍ 60 കിലോമീറ്റര്‍ സ്പീഡിന് മുകളില്‍ കുതിച്ചുപായുമ്പോള്‍ പോലും പുതിയ സംവിധാനം പ്രവര്‍ത്തിക്കും. ഫോര്‍ഡിന് പുറമെ ബി.എം.ഡബ്ല്യു, ഫിയറ്റ്, ഡയിംലര്‍, വോള്‍വോ, ഫോക്‌സ് വാഗണ്‍ എന്നീ കമ്പനികളാണ് പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ചൈനീസ് കമ്പനിയായ ഗീലിക്ക് കീഴിലെ സൂപ്പര്‍ ബ്രാന്‍ഡായ വോള്‍വോ സ്വന്തമായി ഇത്തരം മറ്റൊരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. പെഡസ്ട്രിയന്‍ സൈക്ലിസ്റ്റ് അലര്‍ട്ട് സിസ്റ്റം എന്നാണ് ഇതിന്റെ പേര്.

No comments:

Post a Comment