Wednesday, October 2, 2013

മന്ത്രിസഭായോഗത്തിന്‌ മുമ്പ്‌ ആര്യാടനും തിരുവഞ്ചൂരും ഏറ്റുമുട്ടി -f

മന്ത്രിസഭായോഗത്തിന്‌ മുമ്പ്‌ ആര്യാടനും തിരുവഞ്ചൂരും ഏറ്റുമുടീ


തിരുവനന്തപുരം: അഴിമതിയെയും കഴിവുകേടിനെയും ചൊല്ലി കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ കൊമ്പുകോര്‍ത്തു. ഇന്നലെ മന്ത്രിസഭായോഗത്തിനു തൊട്ടുമുമ്പു കാബിനറ്റ്‌ മുറിയിലാണു മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ആര്യാടന്‍ മുഹമ്മദും തമ്മിലിടഞ്ഞത്‌. കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ്‌ റെയ്‌ഡിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം മറ്റുകാര്യങ്ങളിലേക്കു നീളുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണു തര്‍ക്കം അവസാനിച്ചത്‌.ഇരുവരും വീറോടെ ഏറ്റുമുട്ടിയപ്പോള്‍ കൗതുകത്തോടെ നോക്കിയിരുന്നതല്ലാതെ മറ്റു മന്ത്രിമാര്‍ ഇടപെടാന്‍ തയാറായില്ല. മുഖ്യമന്ത്രി അവിടെയുണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ പക്ഷംപിടിക്കാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല. കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ്‌ വിഭാഗം നടത്തുന്ന റെയ്‌ഡാണ്‌ ആര്യാടന്‍ മുഹമ്മദിനെ ചൊടിപ്പിച്ചത്‌. വിലകുറച്ചു വില്‍പന നടത്തി ഓണക്കാലത്തു മികച്ച പ്രവര്‍ത്തനമാണ്‌ കണ്‍സ്യൂമര്‍ഫെഡ്‌ കാഴ്‌ചവച്ചത്‌. അങ്ങനെയുള്ള സ്‌ഥാപനത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിപ്പെടുത്താനെ റെയ്‌ഡ്‌ സഹായിക്കൂവെന്നും തിരുവഞ്ചൂര്‍ ഇതൊന്നും അറിയുന്നില്ലേയെന്നും ആര്യാടന്‍ ചോദിച്ചു. ഉദ്യേഗസ്‌ഥരെ നിലയ്‌ക്കുനിര്‍ത്താനുള്ള കഴിവു മന്ത്രിക്കു വേണമെന്ന്‌ ആര്യാടന്‍ പറഞ്ഞതോടെ തിരുവഞ്ചൂരും ക്ഷുഭിതനായി.റെയ്‌ഡ്‌ നടത്തുന്നത്‌ ആദ്യമായിട്ടല്ലെന്നു തിരുവഞ്ചൂര്‍ തിരിച്ചടിച്ചു. ഓണക്കാലത്തു വിലക്കയറ്റം തടയാനും കരിഞ്ചന്ത കണ്ടെത്താനും റേഷന്‍കടകളിലും സിവില്‍ സപ്‌ളൈസ്‌ ഷോപ്പുകളിലും റെയ്‌ഡുകള്‍ നടത്തിയിരുന്നു. അന്നൊന്നും ആര്‍ക്കും പരാതിയുണ്ടായിരിന്നില്ലല്ലോ? കണ്‍സ്യൂമര്‍ ഫെഡിന്റെ ചുമതലയുള്ള മന്ത്രിക്കില്ലാത്ത ആവേശം ആര്യാടനെന്തിനാണു കാണിക്കുന്നത്‌. അഴിമതി നടക്കുന്ന വകുപ്പുകളില്‍ ഇനിയും റെയ്‌ഡ്‌ നടത്തും. വിജിലന്‍സ്‌ സ്വതന്ത്രനിലയില്‍ പ്രവര്‍ത്തിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.അതോടെ കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതലയുള്ള മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ ഇടപെട്ടു. റെയ്‌ഡ്‌ മൊത്തത്തില്‍ ക്ഷീണമുണ്ടാക്കി. പരാതിയുണ്ടെങ്കില്‍ മന്ത്രിയായ തന്നോടു പറയാമായിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതാണു താനും ചൂണ്ടിക്കാണിച്ചതെന്ന്‌ ആര്യാടനും പറഞ്ഞു. തിരുവഞ്ചൂര്‍ ക്ഷുഭിതനായിട്ടു കാര്യമില്ല. വിമര്‍ശനം വരുമ്പോള്‍ നിയന്ത്രണം വിടുകയല്ല വേണ്ടതെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി. ഈ പരാമര്‍ശം തിരുവഞ്ചൂരിനെ കൂടുതല്‍ ചൊടിപ്പിച്ചു.വൈദ്യുതി വകുപ്പിന്റെ ബൈതരണി കല്‍ക്കരി ഖനി ഇടപാടില്‍ നടപടികള്‍ സുതാര്യമായിരുന്നില്ലെന്ന്‌ ആക്ഷേപമുണ്ടെന്നും ആര്യാടന്റെ വകുപ്പില്‍ ഇതെങ്ങനെ സംഭവിച്ചെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. സ്വന്തം വീഴ്‌ച മറച്ചുവയ്‌ക്കാന്‍ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്ന്‌ ആര്യാടന്‍ തിരിച്ചടിച്ചു. കല്‍ക്കരി ഇടപാടില്‍ തന്റെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നും ഇതുപോലെ പറയാന്‍ തിരുവഞ്ചൂരിനു കഴിയുമോയെന്നും ആര്യാടന്‍ ചോദിച്ചു. അതോടെ മുഖ്യമന്ത്രി ഇടപെട്ടു തര്‍ക്കം അവസാനിപ്പിക്കുകയായിരുന്നു.

No comments:

Post a Comment