Monday, November 4, 2013

ആലീസിന്റെ അത്ഭുതങ്ങള്‍...

Kerala tv show and news

ആലീസിന്റെ അത്ഭുതങ്ങള്‍...

 

mangalam malayalam online newspaper
സിസ്‌റ്റര്‍ ആലീസ്‌ ഇന്ന്‌ എവിടെയാണ്‌? കാല്‍നൂറ്റാണ്ടിലേറെയായി കേരളത്തിന്റെ പൊതുസമൂ ഹം സിസ്‌റ്റര്‍ ആലീസിനെ അനേ്വഷിച്ചുകൊണ്ടേയിരുന്നു... വിമോചന ദൈവശാസ്‌ത്രത്തിന്റെ വക്‌താവ്‌, വിപ്ലവകാരിയായ കന്യാസ്‌ത്രീ, സ്‌ത്രീ വിമോചക പ്രവര്‍ത്തക...അങ്ങനെ സിസ്‌റ്റര്‍ക്ക്‌ വിശേഷണങ്ങള്‍ ഏറെ. വിപ്ലവങ്ങള്‍ മാത്രം നിറഞ്ഞ പഴയജീവിതം വെടിഞ്ഞ്‌ ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികസംഘടനയായ വിമന്‍സ്‌ ഇനീഷ്യേറ്റീവ്‌ നെറ്റ്‌വര്‍ക്ക്‌ (വിന്‍)സെന്ററിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്ന സിസ്‌റ്റര്‍ ആലീസിന്റെ ജീവിതം ത്യാഗത്തിന്റെ കഥ കൂടിയാണ്‌. സിസ്‌റ്റര്‍ ആലീസിന്റെ അത്ഭുതങ്ങള്‍ നിറഞ്ഞ ആ ജീവിതത്തിലേക്ക്‌...
ഓളമടങ്ങിയ കടല്‍പോലെയാണ്‌ ഇന്നു സിസ്‌റ്റര്‍ ആലീസിന്റെ ജീവിതം. വിപ്‌ളവങ്ങളുടെ അലയിളക്കങ്ങള്‍ക്കിക്കരെ, ശാന്തിതീരങ്ങളില്‍ അശരണര്‍ക്കാശ്രയമായി ഒരുജീവിതം.

സിസ്‌റ്ററെ കണ്ടെത്താന്‍ ഒരുപാട്‌ ബുദ്ധിമുട്ടി. പൊതുസമൂഹത്തില്‍ നിറഞ്ഞുനിന്നയാള്‍ പിന്നീടെന്തേ നിശബ്‌ദയായി..?

ഞാന്‍ നിശബ്‌ദയായിരുന്നില്ല. പക്ഷേ, കുറച്ചുകാലമായി മാധ്യമങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല. എന്നു കരുതി സാമൂഹികപ്രവര്‍ത്തനം നിര്‍ത്തി മൗനംപാലിച്ചെന്നു കരുതരുത്‌. സാമൂഹികപ്രവര്‍ത്തനം സത്യത്തില്‍ നിശബ്‌ദമായി നിറവേറ്റണ്ടതാണ്‌. എന്റെ പ്രവര്‍ത്തനങ്ങളും അത്തരത്തിലായിരുന്നു. പ്രവര്‍ത്തനങ്ങള്‍ പരസ്യമാകുന്നതിനോട്‌ യോജിക്കാനാവില്ല. പ്രവര്‍ത്തനങ്ങളെപ്പറ്റി സമൂഹം അറിയേണ്ടത്‌ അതിന്റെ ഗുണങ്ങളിലൂടെയാണ്‌.പിന്നെ, വ്യക്‌തി എന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ എനിക്ക്‌ താല്‍പ്പര്യമില്ല.

സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്പ്പെയടുന്ന ഈ കാലത്ത്‌ സിസറ്ററെപ്പോലുള്ളവര്‍ മൗനംപാലിക്കുന്നത്‌ നീതികേടല്ലേ?

സ്‌ത്രീകള്‍ക്കിടയില്‍ തന്നെയാണ്‌ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്‌. സ്‌ത്രീസംഘടനകളല്ല, സ്‌ത്രീശാക്‌തീകരണ പ്രസ്‌ഥാനം ഉയരുന്നതിനു എത്രയോ മുമ്പാണ്‌ ഞാന്‍ സ്‌ത്രീവിമോചനത്തിന്റെ പാത സ്വീകരിച്ചത്‌. ഇന്നത്തെപ്പോലെ മാധ്യമ ശ്രദ്ധയ്‌ക്കു വേണ്ടിയല്ല. സ്‌ത്രീ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം, അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

വിപ്ലവകാരിയായ കന്യാസ്‌ത്രീ, വിമോചന ദൈവശാസ്‌ത്രത്തിന്റെ വക്‌താവ്‌ തുടങ്ങി ഒട്ടേറെ വിശേഷങ്ങള്‍ സിസ്‌റ്റര്‍ക്കുണ്ട്‌. എന്തായിരുന്നു അതിന്റെ പൊരുള്‍?

വിമോചന ദൈവശാസ്‌ത്രം സജീവമായി ചര്‍ച്ചചെയ്യപ്പെട്ട കാലത്താണ്‌ ഞാന്‍ പൂനെയില്‍ നിന്ന്‌ പഠനവും പരിശീലനവും പൂര്‍ത്തീകരിച്ച്‌ കന്യാസ്‌ത്രീയാവാന്‍ കേരളത്തിലെത്തിയത്‌. ഇതേ കാലത്താണ്‌ ഫാ.കാപ്പനെപ്പോലെ ചിലര്‍ സഭയ്‌ക്ക് തടയായത്‌. പള്ളികളുടെ രീതികള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു അവര്‍ പുറത്തേക്ക്‌ പോയത്‌. സാമൂഹികനീതിക്ക്‌ വേണ്ടിയുള്ള പല പ്രേക്ഷാഭങ്ങളിലും ഫാ. ഡൊമിനിക്ക്‌ ജോര്‍ജിനെപ്പോലുള്ള വൈദികരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഇതെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അതോടെ അവരിലൊരാളായി.

എന്തായിരുന്നു സിസ്‌റ്ററുടെ പ്രവര്‍ത്തനം?

പഠനകാലം മുതലേ എനിക്ക്‌ സാമൂഹികപ്രവര്‍ത്തനത്തോടേറെ ഇഷ്‌ടമായിരുന്നു. സമൂഹത്തില്‍ പിന്നോക്കം നില്‌ക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടി എന്നാല്‍ കഴിയുന്നത്‌ ചെയ്യണമെന്ന വാശിയായിരുന്നു. കന്യാസ്‌ത്രീയാവണമെന്നുണ്ടായിരുന്നു. എന്നാ ല്‍ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പായിരുന്നു. വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കിത്തന്നെയാണ്‌ ഞാന്‍ കന്യാസ്‌ത്രീയായത്‌. ചെറുപ്പം മുതലേയുള്ള ചിന്തകളും ആശയങ്ങളും എന്നെയും വിമോചന ദൈവശാസ്‌ത്രത്തിലേക്ക്‌ അടുപ്പിച്ചു. അക്കാലത്ത്‌ കന്യാസ്‌ത്രീയായി ഞാന്‍ മാത്രമാണ്‌ ശക്‌തമായ രീതിയില്‍ വിമോചന ദൈവശാസ്‌ത്രത്തിനുവേണ്ടി വാദിച്ചതും പ്രവര്‍ത്തിച്ചതും. ആ നിലയ്‌ക്കു കൂടുതല്‍ ശ്രദ്ധേയയായി.

വിപ്ലവകാരിയായ കന്യാസ്‌ത്രീ എന്നു വിശേഷിപ്പിക്കപ്പെട്ടല്ലോ പിന്നീട്‌?

മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി 1985-ല്‍ 15 ദിവസം കോഴിക്കോട്‌ നിരാഹാരം കിടന്നതോടെയാണ്‌ മാധ്യമശ്രദ്ധ നേടിയത്‌. സഭയ്‌ക്കു വെളിയിലെ ഒരു സാമൂഹികപ്രശ്‌നത്തിനുവേണ്ടി കന്യാസ്‌ത്രീ സമരത്തില്‍ പങ്കെടുത്തത്‌ വലിയ സംഭവമായി. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കന്യാസ്‌ത്രീയായ ഞാന്‍ സമരത്തിനിറങ്ങിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മാര്‍ക്‌സിസത്തിന്റെ 10 ഭിന്ന മുഖങ്ങളിലൊന്നായി അക്കാലത്ത്‌ ഒരു ഇംഗ്ലീഷ്‌ വാരികയിലും ഞാന്‍ പ്രത്യക്ഷപ്പെട്ടു. മാധ്യമങ്ങള്‍ എന്നെക്കുറിച്ച്‌ നിരന്തരം വാര്‍ത്ത വന്നത്‌ സഭയിലും ഏറെ ഒച്ചപ്പാട്‌ ഉണ്ടാക്കി.

എന്തിനുവേണ്ടിയായിരുന്നു ഇത്രയും ശക്‌തമായ സമരത്തിലേര്‍പ്പെട്ടത്‌?

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായിരുന്നു ആ സമരം. അക്കാലത്ത്‌ തീരപ്രദേശത്തും കടപ്പുറത്തുമുള്ള കുട്ടികള്‍ക്ക്‌ പഠിക്കാന്‍ ധനസഹായം ലഭിച്ചിരുന്നില്ല. പഞ്ഞമാസങ്ങളില്‍ റേഷ നില്ല. ഒരുവിധത്തിലുള്ള ക്ഷേമപദ്ധതികളും സുരക്ഷാപദവികളും മത്സ്യത്തൊഴിലാളികള്‍ക്കില്ലായിരുന്നു. അനിയന്ത്രിതമായ ട്രോളിംഗ്‌ മൂലം മത്സ്യസമ്പത്തും അടിക്കടി കുറഞ്ഞുകൊണ്ടേയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരു പ്രവര്‍ത്തനവും ഉണ്ടായില്ല. ഇന്നത്തെപ്പോലെ മത്സ്യത്തൊഴിലാളി സംഘടനകളൊന്നും ശക്‌തമല്ലാതിരുന്നതിനാല്‍ അവരുടെ കാര്യങ്ങള്‍ പറയാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ്‌ എന്റെ നേതൃത്വത്തില്‍ സംസ്‌ഥാനവ്യാപകമായി സമരം തുടങ്ങിയത്‌. കുറെ ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. ഒടുവില്‍ സമരം ശക്‌തമാക്കാനായിട്ടാണ്‌ കോഴിക്കോട്‌ നിരാഹാരം ആരംഭിച്ചത്‌.
മത്സ്യത്തൊഴിലാളി നേതാവായിരുന്ന കൃഷ്‌ണേട്ടനും ഞാനുമാണ്‌ മാനാഞ്ചിറ മൈതാനത്ത്‌ നിരാഹാരം കിടന്നത്‌. അവിടെ എട്ടുദിവസം. പിന്നെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. സഭയെ സ്വാധീനിച്ച്‌ സമരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഏറെ ശ്രമിച്ചു. ഞാന്‍ വഴങ്ങിയില്ല. ഒടുവില്‍ ഞങ്ങളുടെ സമരം വിജയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പ്‌ നല്‌കുകയും ചെയ്‌തു.

ആ സമരാനുഭവങ്ങള്‍ ഒന്നു വിശദീകരിക്കമോ?

ഞാന്‍ കന്യാസ്‌ത്രീപഠനം പൂര്‍ത്തീകരിച്ച്‌ കേരളത്തിലെത്തുമ്പോള്‍ ആദിവാസികളും മത്സ്യത്തൊഴിലാളികളുമാണ്‌ ഏറെ ദുരിതജീവിതം നയിച്ചിരുന്നത്‌. അക്കാലത്ത്‌ മത്സ്യത്തൊഴികളുടെ ജീവിതം ആദിവാസികളേക്കാള്‍ കഷ്‌ടമായിരുന്നു. അങ്ങനെയാണ്‌ ഞാന്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയി ല്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്‌.
ആദ്യം കോഴിക്കോട്‌ കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. അവിടെ മത്സ്യത്തൊഴിലാളികളായ മുസ്ലീം സ്‌ത്രീകള്‍ക്കിടയിലാണ്‌ പ്രവര്‍ത്തിച്ചത്‌. ചിതറിക്കിടന്ന മത്സ്യത്തൊഴിലാളികളെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തി സംഘടിതരായി നിര്‍ത്താന്‍ ശ്രമിച്ചു. മാസങ്ങളോളം ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. ഒരുപാട്‌ ഭീഷണിയും വെറുപ്പും നേടിത്തന്നെയാണ്‌ ഞാന്‍ അവര്‍ക്കിടയില്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചത്‌.
മിഷണറിപ്രവര്‍ത്തനം ശക്‌തമായ അക്കാലത്ത്‌ എന്റെ പ്രവര്‍ത്തനങ്ങളെ സമൂഹം സംശയത്തോടെയാണ്‌ വീക്ഷിച്ചത്‌. പക്ഷേ വളരെ വേഗം അവര്‍ക്കിടയില്‍ ശക്‌തമായിതന്നെ എനിക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒട്ടേറെ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി സ്‌ത്രീകളെ ഒരുമിച്ച്‌ കൊണ്ടുവരിക ഏറെ സാഹസമായിരുന്നു. എന്നാല്‍ ഒട്ടേറെ സമരങ്ങളില്‍ അവരെ അണിനിരത്താന്‍ കഴിഞ്ഞു. ഇപ്പോഴും ഞാന്‍ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്‌മയ്‌ക്കുവേണ്ടിയാണ്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

ഇപ്പോഴത്തെ പ്രവര്‍ത്തനത്തെക്കുറിച്ച്‌?

ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ ആസ്‌ഥാനമാക്കി മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ്‌ ഇനീഷ്യേറ്റീവ്‌ നെറ്റ്‌വര്‍ക്ക്‌ (വിന്‍)സെന്ററിന്റെ ഡയറക്‌ടറാണ്‌. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ്‌ വിന്‍സെന്റര്‍. സ്‌ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ രൂപവത്‌ക്കരിക്കുകയാണ്‌ പ്രധാന ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തനം.
ഇപ്പോള്‍ വിവിധ പഞ്ചായത്തുകളായി 16,000 കുടുംബങ്ങള്‍ സെന്ററിന്റെ അംഗങ്ങളാണ്‌. ഗ്രൂപ്പിന്റെ സമ്പാദ്യത്തില്‍നിന്ന്‌ അംഗങ്ങള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും 25,000 രൂപവരെ ലഭിക്കും, ആരോഗ്യം, ക്ഷേമപ്രവര്‍ത്തനം, കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസസഹായങ്ങള്‍, പഠനവേതനം, ബോധവത്‌ക്കരണക്ലാസുകള്‍, ക്യാമ്പുകള്‍, തൊഴില്‍ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ വിന്‍സെന്റര്‍ നടത്തുന്നത്‌.

വിന്‍സെന്റര്‍ രൂപീകരിച്ചതിനു പിന്നില്‍...?

കോഴിക്കോട്ടെ എന്റെ നിരാഹാരസമരം സഭയില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. അന്നത്തെ സമരത്തെ തുടര്‍ന്ന്‌ ചില സ്‌ഥലം മാറ്റങ്ങളൊക്കെ എനിക്ക്‌ ഉണ്ടായി. എന്നെ പാലായിലെ ഒരു ഹോസ്‌റ്റലിലെ വാര്‍ഡനാക്കി. എന്റെ സമരത്തിന്‌ ലഭിച്ച മാധ്യമശ്രദ്ധ സഭയെ ചൊടിപ്പിരുന്നു. 1985-ല്‍ ഇലസ്‌ട്രേറ്റഡ്‌ വീക്കിലി അഞ്ചു തവണയാണ്‌ എന്നെക്കുറിച്ച്‌ ഫീച്ചര്‍ ചെയ്‌തത്‌.
ഇതിനിടെ ഞാന്‍ മദര്‍തെരേസയെ വിമര്‍ശിച്ചു എന്ന പൊല്ലാപ്പുണ്ടായി. മൂന്നുവര്‍ഷം ഞാന്‍ ഹോസ്‌റ്റല്‍ വാര്‍ഡനായി തുടര്‍ന്നു. മൂന്നുവര്‍ഷമാണ്‌ വെറുതെ പാഴായിപ്പോയത്‌. ഒട്ടും സഹിക്കാനാവില്ലെന്നു തോന്നിയപ്പോള്‍ ഞാന്‍ ആ സഭ (അസംപ്‌ഷന്‍ സിസ്‌റ്റേഴ്‌സ്) വിട്ടു. പിന്നെ ഞാനും മറ്റു നാലു കന്യാസ്‌ത്രീകളും ചേര്‍ന്നാണ്‌ വിമ ന്‍സ്‌ ഇനീഷ്യേറ്റീസ്‌ നെറ്റ്‌വര്‍ക്ക്‌ സംഘടിപ്പിച്ചത്‌. അന്തരിച്ച ഫാ. ഡൊമനിക്ക്‌ ജോര്‍ജാണ്‌ വിന്‍സെന്റര്‍ സ്‌ഥാപിക്കാന്‍ ഞങ്ങളെ സഹായിച്ചത്‌.

എന്തിനാണ്‌ മദര്‍തെരേസയെ വിമര്‍ശിച്ചത്‌?

മദര്‍തെരേസയെ ഞാന്‍ വിമര്‍ശിച്ചിരുന്നില്ല. മദറിന്റേത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നല്ലോ? സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനീതിയും കണ്ടെത്തി അവയെ എതിര്‍ക്കണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. പക്ഷേ അങ്ങനെ പറഞ്ഞതിന്‌ ഞാന്‍ മദര്‍തെരസയെ വിമര്‍ശിച്ചു എന്നാണ്‌ ചിത്രീകരിക്കപ്പെട്ടത്‌. ഞാന്‍ മനസില്‍പ്പോലും കരുതാത്ത കാര്യം എന്റെ അഹന്തയെന്നാണ്‌ പലരും അക്കാലത്ത്‌ പരിഹസിച്ചത്‌.

വിമോചന ദൈവശാസ്‌ത്രത്തെക്കുറിച്ച്‌ ഇപ്പോഴും ആരും പറയുന്നില്ല, അതിനെക്കുറിച്ച്‌ പറഞ്ഞുനടന്ന നിങ്ങളെപ്പോലുള്ളവര്‍ മൗനംപാലിക്കുന്നു..?

അങ്ങനെ പറയാനാവില്ല. എഴുപതുകളുടെ അവസാനപകുതിയും എണ്‍പതുകളിലുമാണ്‌ വിമോചനദൈവശാസ്‌ത്രം ചര്‍ച്ചചെയ്യപ്പെട്ടത്‌. ഇടതുപക്ഷ നീതിബോധത്തിന്റെ കലാപസ്വരങ്ങള്‍ ക്രിസ്‌തീയസഭകളെ അസ്വസ്‌ഥമാക്കിയകാലം കൂടിയായിരുന്നു അത്‌.
പക്ഷേ ഇന്നത്തെ സ്‌ഥിതി അതല്ല. ചര്‍ച്ച്‌ കുറേക്കൂടി ഓപ്പണ്‍ ആയി, പാവങ്ങളോട്‌ പക്ഷം ചേരുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ പള്ളി നടത്തുന്നുണ്ട്‌. ഞാന്‍ നിരാഹാരം കിടന്നപ്പോള്‍ എന്നെ വിമര്‍ശിച്ചവര്‍ തന്നെ നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മദ്യഷാപ്പുകള്‍ അടപ്പിക്കാന്‍ നിരാഹാരം കിടന്നിട്ടുണ്ട്‌. അന്ന്‌ അംഗീകരിക്കാത്ത പല കാര്യങ്ങളും ഇപ്പോള്‍ സഭ ഉള്‍ക്കൊള്ളുന്നു. അക്കാലത്ത്‌ ഞാനൊക്കെ പള്ളികളുടെ റിബലുകളായിരുന്നു. ഇപ്പോള്‍ റിബലിയസ്‌ ആകേണ്ട ആവശ്യമില്ല ഇപ്പോള്‍ വല്ലാത്ത സ്വസ്‌ഥത ഉണ്ട്‌. എന്തു ചെയ്യാനുമുള്ള അനുവാദമുണ്ട്‌.

സമീപകാലത്ത്‌ സ്‌ത്രീ വിഷയങ്ങള്‍ വളരെ സജീവമായിട്ടാണ്‌ രാജ്യത്ത്‌ ചര്‍ച്ചചെയ്യപ്പെടുന്നത്‌. അതിനെക്കുറിച്ച്‌?

ഞാനും എല്ലാവരെയുംപോലെ സ്‌ത്രീ വിഷയങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്‌. സമീപകാല സംഭവങ്ങളും. എന്നു കരുതി നമുക്ക്‌ എല്ലാ വിഷയത്തിലും കേറി ഇടപെടാനാവില്ലല്ലോ? എന്നാല്‍ കഴിയുംവിധം സാമൂഹികപ്രവര്‍ത്തനം ഇപ്പോഴും നടത്തുന്നുണ്ട്‌.
സ്‌ത്രീവിമോചനസമരത്തില്‍ ആരും എത്തിനോക്കാന്‍പോലും തയാറാകാതിരുന്ന സമയത്ത്‌ സ്‌ത്രീകള്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതൊന്നും പബ്ലിസിറ്റിക്കുവേണ്ടിയായിരുന്നില്ല. പക്ഷേ ഇന്ന്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌. പല പുരുഷന്മാരും സ്‌ത്രീകളാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്‌. അത്തരം വിഷയത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണക്ലാസുകളും ഞാന്‍ സ്‌ത്രീകള്‍ക്കിടയില്‍ നടത്തുന്നുണ്ട്‌.

ഇന്നത്തെ മത്സ്യമേഖലയിലെ സാമൂഹികപ്രവര്‍ത്തര്‍ക്കും സ്‌ത്രീസംഘടന പ്രതിനിധികള്‍ക്കും സിസ്‌റ്റര്‍ ആലീസിനെക്കുറിച്ച്‌ അറിയില്ല എന്തുകൊണ്ട്‌?

വളരെ ശരിയാണ്‌. കാരണം ഇന്നത്തെ മത്സ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക്‌, സ്‌ത്രീ വിമോചകപ്രവര്‍ത്തകര്‍ക്കും എന്നെ അറിയണമെന്നില്ല. ഇന്നത്തെ രീതിയിലുള്ള ഒരു സാമൂഹികപ്രവര്‍ത്തനമല്ല ഞാന്‍ നടത്തിയിരുന്നത്‌. മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാനും പബ്ലിസിറ്റിക്കുവേണ്ടിയും ഒന്നും ഞാന്‍ ചെയ്‌തിരുന്നില്ല. ഞാന്‍ തനി പഴഞ്ചനാണ്‌. ഇന്നത്തെ സാമൂഹികപ്രവര്‍ത്തനശൈലിയൊന്നും എനിക്കു പരിചയമില്ല. അതുകൊണ്ടുതന്നെ ആരും എന്നെ തിരിച്ചറിയണമെന്നില്ല. തിരിച്ചറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

ഇത്രയേറെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും എന്തുകൊണ്ട്‌ സിസ്‌റ്റര്‍ കന്യാസ്‌ത്രീവേഷം അഴിച്ചുമാറ്റാന്‍ തയാറായില്ല?

മാനസികമായി ഏറെ വിഷമിച്ചു എന്നത്‌ ശരിയാണ്‌. പക്ഷേ ഒരു കാലത്ത്‌ ഞാന്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെ സഭയും സ്വീകരിച്ചു. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം ഒഴിഞ്ഞു.
പിന്നെ എപ്പോഴും നമ്മള്‍ നിലനിന്നുകൊണ്ട്‌ തന്നെ പോരാടുന്നതാണ്‌ നല്ലത്‌. സിസ്‌റ്റര്‍ ജാസ്‌മിയെപ്പോലെ സഭയ്‌ക്ക് പുറത്തുപോയി സഭയെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. പിടിച്ചുനിന്നു തന്നെ നേരിടണം. അതിനുള്ള ചങ്കൂറ്റമാണ്‌ നാം നേടിയെടുക്കേണ്ടത്‌. ഇച്‌ഛയുണ്ടെങ്കില്‍ ആര്‍ക്കും നന്നായി പ്രവര്‍ത്തിക്കാം.

സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷമാണല്ലോ മഠത്തില്‍ പ്രവേശിച്ചത്‌. സിസ്‌റ്റര്‍ ആലീസ്‌ ലൂക്കോസിന്റെ വ്യക്‌തിപരമായ വിശേഷങ്ങള്‍?

ഞാന്‍ ആദ്യമേ പറഞ്ഞു, കന്യാസ്‌ത്രീയാവുന്നതില്‍ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പായിരുന്നു. പാലായിലെ സാമാന്യം സാമ്പത്തികസ്‌ഥിതിയുള്ള കുടുംബമാണ്‌ എന്റേത്‌. എന്റെ സഹോദരന്‍ അമേരിക്കയിലാണ്‌. എന്റെ പഠനം കഴിഞ്ഞ്‌ എന്നെയും അമേരിക്കയിലേക്ക്‌ അയയ്‌ക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പക്ഷേ എനിക്ക്‌ കന്യാസ്‌ത്രീയാവണമെന്നായിരുന്നു മോഹം.
കോളജില്‍ പഠിക്കുമ്പോള്‍ ഹോസ്‌റ്റലില്‍ എന്നോടൊപ്പം ഫ്രഞ്ച്‌ സിസ്‌റ്റേഴ്‌സ് ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനം എന്നെ സ്വാധീനിച്ചു. 1973-ലാണ്‌ ഞാന്‍ മഠത്തില്‍ ചേരുന്നത്‌. എം.എ.യ്‌ക്ക് പഠിക്കുമ്പോള്‍ മാര്‍ക്‌സിയന്‍ തത്വശാസ്‌ത്രം എന്നെ ആകര്‍ഷിച്ചു. ഓരോ വ്യക്‌തിക്കും ഓരോ ദൗത്യമുണ്ട്‌. എന്റെ ദൗത്യം ഇതാണെന്ന്‌ഞാന്‍ തിരിച്ചറിഞ്ഞു. അതും സത്യസന്ധമായി നിറവേറ്റിക്കൊണ്ടേയിരിക്കുന്നു.
 

No comments:

Post a Comment