Friday, November 22, 2013

പി.ടി. തോമസ്‌-ബിഷപ്‌ പോരിനെച്ചൊല്ലി കെ.പി.സി.സി. യോഗത്തില്‍ വാക്കേറ്റം

 mangalam malayalam online newspaperപി.ടി. തോമസ്‌-ബിഷപ്‌ പോരിനെച്ചൊല്ലി കെ.പി.സി.സി. യോഗത്തില്‍ വാക്കേറ്റം  തിരുവനന്തപുരം: കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കി ബിഷപ്പും പി.ടി. തോമസ്‌ എം.പിയൂം തമ്മില്‍ നടക്കുന്ന വാദപ്രതിവാദത്തെച്ചൊല്ലി കെ.പി.സി.സി. നേതൃയോഗത്തില്‍ വാക്‌പോര്‌. ഇടുക്കിയില്‍നിന്നുള്ള കെ.പി.സി.സി. സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറാണു യോഗം അവസാനിക്കുന്നതിനു തൊട്ടുമുമ്പ്‌ പ്രശ്‌നമുന്നയിച്ചത്‌. എന്നും യു.ഡി.എഫിനൊപ്പം നിന്നിട്ടുള്ള ജില്ലയാണ്‌ ഇടുക്കിയെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയില്‍ പ്രബലമായ ക്രൈസ്‌തവസഭയുമായാണ്‌ എം.പി. കൊമ്പുകോര്‍ത്തതെന്ന്‌ ഇബ്രാഹിംകുട്ടി ആരോപിച്ചു. ഇതു കോണ്‍ഗ്രസിനു ഗുണം ചെയ്യില്ല. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ബാധിക്കുന്ന മറ്റു മണ്ഡലങ്ങളിലെ എം.പിമാരായ എം.ഐ. ഷാനവാസ്‌, ആന്റോ ആന്റണി, കെ.പി. ധനപാലന്‍, കെ. സുധാകരന്‍, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ പി.ടി. തോമസ്‌ വ്യത്യസ്‌ത നിലപാടാണു സ്വീകരിച്ചത്‌. ഇത്‌ നേതൃത്വമിടപെട്ട്‌ തിരുത്തണമെന്നും ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു. മലയോരകര്‍ഷകര്‍ക്കു കൈവശഭൂമിക്ക്‌ പട്ടയം നല്‍കാന്‍ സുപ്രീംകോടതി തടസം നിന്നപ്പോള്‍ ഇടുക്കി രൂപതയിലെ പള്ളികളില്‍ പാട്ട കുലുക്കി പണം സ്വരൂപിച്ചാണ്‌ സഭ കേസ്‌ നടത്തി വിജയിപ്പിച്ചത്‌. അതിനാലാണ്‌ ഇടുക്കിയിലെ ജനം വൈകാരികമായി ഹൈറേഞ്ച്‌ സംരക്ഷണസമിതിയുമായി സഹകരിക്കുന്നതെന്നും ഇബ്രാഹിംകുട്ടി ചൂണ്ടിക്കാട്ടി.ഇതോടെ കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്‌, ജെയ്‌സണ്‍ ജോസഫ്‌, എം. വിന്‍സെന്റ്‌, സജി ജോസഫ്‌ എന്നിവര്‍ ബഹളവുമായി എഴുന്നേറ്റു. പി.ടി. തോമസിനെ ഇങ്ങനെ ഒതുക്കുന്നതു ശരിയല്ലെന്ന്‌ അവര്‍ വാദിച്ചു. അച്ചന്‍മാരും പള്ളിക്കാരും പറയുന്നതല്ല പാര്‍ട്ടി അനുസരിക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബഹളം തുടര്‍ന്നതോടെ രമേശ്‌ ചെന്നിത്തല ഇടപെട്ടു. ഇതു മണ്ഡലം കമ്മിറ്റി യോഗമല്ല, കെ.പി.സി.സി യോഗമാണെന്നും ഇങ്ങനെ ബഹളമുണ്ടാക്കാനാണെങ്കില്‍ നേതൃയോഗങ്ങളില്‍ സെക്രട്ടറിമാരെ വിളിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുകയായിരുന്നു.

No comments:

Post a Comment