Friday, November 29, 2013

വിവാഹത്തിന്റെ നാലാംനാള്‍ വസ്‌ത്രമില്ലാതെ

mangalam malayalam online newspaper

Kerala tv show and newsഎന്റെ ജീവിതമെനിക്ക്‌ ഹോമിക്കാനാവില്ല      വിവാഹത്തിന്റെ നാലാംനാള്‍ വസ്‌ത്രമില്ലാതെ അലറിവിളിച്ച്‌ ഓടുന്ന നവവരനെ കണ്ടവര്‍ ബോധശൂന്യയായി. മകളുടെ ഭാഗ്യമെന്ന്‌ ആശ്വസിച്ച മാതാപിതാക്കള്‍ വിവരമറിഞ്ഞ്‌ പകച്ചു. ''എനിക്ക്‌ ഡിവോഴ്‌സ് വേണം."രശ്‌മി ഉറപ്പുള്ള ശബ്‌ദത്തിലാണ്‌ പറയുന്നത്‌. അച്‌ഛനും അമ്മയും ജ്യേഷ്‌ഠനും മറുത്തുപറയാന്‍ വാക്കുകളില്ല. രശ്‌മി ഇന്നത്തെ പെണ്ണാണ്‌. അവളുടെ ശബ്‌ദത്തിന്‌ സ്‌ത്രീത്വത്തിന്റെ കരുത്തുണ്ട്‌. മാനസികരോഗത്തിനടിമയായ പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടിവന്ന പെണ്‍കുട്ടി. വിവാഹം കഴിഞ്ഞ ശേഷമാണവള്‍ ചതി മനസിലാക്കിയതും. "ബന്ധം വേര്‍പെടുത്തുകയെന്നൊക്കെ പറയുമ്പോള്‍, നാട്ടുകാരെന്ത്‌ പറയും?" അച്‌ഛന്‌ ചോദിക്കാതിരിക്കാനായില്ല. ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി. പരിസരം നോക്കാതെ രശ്‌മി വായില്‍ വന്നതൊക്കെ വിളിച്ചുപറഞ്ഞു; തേങ്ങിക്കരഞ്ഞു. എല്ലാത്തിനുമൊടുവില്‍ ദൃഢതയോടെ ആവര്‍ത്തിച്ചു:"എനിക്ക്‌ ഡിവോഴ്‌സ് വേണം." എനിക്ക്‌ രശ്‌മിയുടെ ശൗര്യം കണ്ടപ്പോള്‍ ലക്ഷ്‌മിയെന്ന മറ്റൊരു സ്‌ത്രീയുടെ കഥയാണ്‌ ഓര്‍മ്മവന്നത്‌. മനുഷ്യജീവിതത്തിന്റെ ബീഭത്സതയും ഭീകരതയും അത്രകണ്ട്‌ അറിഞ്ഞ ഒരാള്‍ ഭൂമിയില്‍ ഉണ്ടാകില്ല. സൗന്ദര്യം കണ്ട്‌ വന്ന വിവാഹാലോചനയായിരുന്നു ലക്ഷ്‌മിയുടേത്‌. അവരുടെ പത്തൊന്‍പതാം വയസില്‍. ആറ്‌ പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക്‌ സ്‌ത്രീധനം ഒന്നും ആവശ്യപ്പെടാതെ വന്ന ആലോചന ആശ്വാസംപോലെ തോന്നിയതില്‍ അതിശയപ്പെടാനില്ല. ഇന്ന്‌ ലക്ഷ്‌മിക്ക്‌ 62 വയസുണ്ട്‌.അവരുടെ പത്തൊന്‍പതാംവയസില്‍ അവര്‍ കണ്ട സ്വപ്‌നങ്ങള്‍ ഇപ്പോഴും കരിഞ്ഞുണങ്ങി വികൃതയായി കിടക്കുകയാണ്‌. ഒന്നുപോലും സഫലമാകാതെ! നെഞ്ചുപിളര്‍ന്ന്‌ ചോര വാര്‍ന്നുപോകുന്ന അസഹ്യമായ നീറ്റലോടെ മാത്രമേ ലക്ഷ്‌മിക്ക്‌ തന്റെ ദാമ്പത്യജീവിത്തിനെക്കുറിച്ച്‌ പറയാന്‍ കഴിയൂ. വിവാഹത്തിന്റെ നാലാംനാള്‍ വസ്‌ത്രമില്ലാതെ അലറിവിളിച്ച്‌ ഓടുന്ന നവവരനെ കണ്ടവര്‍ ബോധശൂന്യയായി. മകളുടെ ഭാഗ്യമെന്ന്‌ ആശ്വസിച്ച മാതാപിതാക്കള്‍ വിവരമറിഞ്ഞ്‌ പകച്ചു. ഇന്ന്‌ രശ്‌മി പറഞ്ഞപോലെ, വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ദയനീയമായി ലക്ഷ്‌മിയും പറഞ്ഞതാണ്‌ "എനിക്ക വയ്യച്‌ഛാ, പേടിയാകുന്നു, കൂടെ ജീവിക്കാന്‍. " അന്തസിന്റെയും ആഭിജാത്യത്തിന്റെയും ഗോപുരത്തില്‍ നില്‌ക്കുന്ന കുടുംബക്കാര്‍ക്ക്‌ അവളുടെ വേദന കണ്ടില്ലെന്ന്‌ നടിക്കാനായിരുന്നു എളുപ്പം. പച്ചയുടെ ലാഞ്ചന പോലുമില്ലാത്ത ഒരു പരന്ന മരുഭൂമിയാണ്‌ തന്റെ ജീവിതമെന്ന്‌ ഓരോ നിമിഷവും ലക്ഷ്‌മി തിരിച്ചറിഞ്ഞു. സ്‌ത്രീയെന്നാല്‍ സഹിക്കുക മാത്രം ചെയ്യേണ്ടവരാണ്‌. ക്ഷമയാണ്‌ അവളുടെ ആയുധം. അവള്‍ക്ക്‌ സ്വന്തമായി കാഴ്‌ചപ്പാടുകളോ വീക്ഷണങ്ങളോ പാടില്ലായെന്ന്‌ ശഠിക്കുന്ന ഒരു വിഭാഗം ഈ നിമിഷംപോലും നിലനില്‌ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അവസ്‌ഥയെന്താകും? നീണ്ട നാല്‌പതുവര്‍ഷമായി ഇരുണ്ട നൈരാശ്യാപൂര്‍ണ്ണമായ ജീവിതതടവറയില്‍ ജീവിതം ഹോമിച്ച്‌ കഴിയുന്ന ലക്ഷ്‌മിക്ക്‌ ഇന്നും വെറുപ്പ്‌ തന്റെ വിധിയോടല്ല, മറിച്ച്‌, തന്നെ ഈ ഇരുട്ടിലേക്ക്‌ തള്ളിവിട്ട വീട്ടുകാരോടാണ്‌. സ്‌ത്രീയുടെ എല്ലാ സ്വപ്‌നങ്ങളെയും വലിച്ചെറിഞ്ഞ്‌ ജീവിതം നരകമാക്കാന്‍ തന്നെ ഇന്നും പ്രേരിപ്പിക്കുന്ന സമൂഹത്തിന്റെ മുഖത്താട്ടാനവര്‍ കൊതിക്കുന്നുണ്ട്‌. നിസ്സഹായയായ ഒരു സ്‌ത്രീയുടെ വ്യഥയും വേദനയും കണ്ടില്ലെന്നു നടിച്ച്‌ മുഖം തിരിച്ച കുടുംബത്തിനുമേല്‍, തലമുറകളോളം തന്റെ ശാപം നിലനില്‌ക്കുമെന്ന്‌ ഒരിക്കലവര്‍ പറഞ്ഞു.തന്മാത്ര എന്ന ഒരു സിനിമ കണ്ടിട്ട്‌, അടുത്ത ബന്ധു വല്ലാതെ കരഞ്ഞുപോയീയെന്ന്‌ പറഞ്ഞപ്പോള്‍, പല്ല്‌ ഞെരിച്ചുകൊണ്ടവര്‍ മുരണ്ടു. "അതിലും എത്രയോ ഭീകരമായ അവസ്‌ഥയിലൂടെയാണ്‌ ഞാന്‍ കടന്നുപോകുന്നത്‌. സിനിമ കണ്ട്‌ കരയുന്നവര്‍ക്ക്‌ അത്‌ ദൃഷ്‌ടിയില്‍പ്പെടുന്നില്ലേ?" ആ ചോദ്യത്തിന്‌ ഉത്തരം ഒന്നേയുള്ളൂ. എന്നും! "വിധിയാണ്‌, സഹിക്കുക." വാക്കുകളും അര്‍ത്ഥത്തിലും വിശ്വാസ്യതയ്‌ക്കും തേയ്‌മാനം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.മനസിലാകെ ഇരുട്ട്‌ കൂടാരമടിച്ചിരിക്കുകയാണ്‌. രശ്‌മിയും, ലക്ഷ്‌മിയും ഒരേ ചോദ്യമാണ്‌ വര്‍ഷങ്ങള്‍ക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന്‌ ചോദിക്കുന്നത്‌."സഹിക്കാന്‍ പറയാന്‍ എളുപ്പമാണ്‌. സ്വന്തം മനസിന്‌ സ്വീകാര്യമല്ലാത്ത ഒരു ബന്ധത്തെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ്‌ പാപം." ലോകമെത്ര കണ്ട്‌ പുരോഗമിച്ചാലും, മാനസികരോഗമുള്ളവരെ അകറ്റിനിര്‍ത്തുന്ന ഒരു പ്രവണതയാണ്‌ എന്നും സമൂഹത്തിന്റേത്‌. മാനസികപ്രശ്‌നമുള്ളവരേക്കാള്‍ വ്യഥ അനുഭവിക്കുന്നത്‌ അവരുടെകൂടെ കഴിയുന്നവര്‍ക്കാണ്‌.സമൂഹമെന്നും വേറിട്ട കാഴ്‌ചപ്പാടുകളോടെ ആ കുടുംബത്തെ വീക്ഷിക്കുന്നു. ക്രമേണ രോഗമില്ലാത്തവരുടെ മനസില്‍ക്കൂടി ഒരു മാന്ദ്യമോ മരവിപ്പോ ഗ്രഹിച്ചിരിക്കും. സ്‌ത്രീക്കാണ്‌ രോഗമെങ്കില്‍, ആ നിമിഷം അവളെ വേണ്ടെന്ന്‌ വയ്‌ക്കാന്‍ പുരുഷന്‌ പിന്തുണയുണ്ട്‌. അവന്‍, ആണാണല്ലോ! സ്‌ത്രീ എന്നാല്‍ എന്താകണമെന്ന്‌ സമൂഹത്തില്‍ പണ്ട്‌ മുതല്‍ക്കേ അടിയുറച്ച ഒരു വിശ്വാസമുണ്ട്‌. പെണ്ണിന്റെ പ്രാഗ്രൂപം ഭൂമാതാവാണല്ലോ! ഉത്തമയായ സ്‌ത്രീക്ക്‌ ശൃംഗാരം നിഷിദ്ധമാണെന്ന്‌ പറഞ്ഞ്‌ അര്‍ദ്ധരാത്രിയുടെ മറവില്‍ തെരുവ്‌ വേശ്യകളെ പ്രാപിക്കുന്നു. ചുട്ടുനീറുന്ന അനുഭവങ്ങളാണ്‌ സ്‌ത്രീയെ പാകപ്പെടുത്തേണ്ടതെന്ന്‌ മുന്‍കൂട്ടി തീരുമാനിച്ചതത്രെ! "നാളെ ഞങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും മാനസികപ്രശ്‌നം പാരമ്പര്യമായി ഉള്ളവരെന്ന്‌ വിളിക്കില്ലേ? ഭ്രാന്തന്റെ ഭാര്യയും മക്കളുമായി ഞങ്ങള്‍ അംഗീകരിക്കപ്പെടില്ലേ?" രശ്‌മി പറയുന്നതൊക്കെ സമൂഹത്തിലെ വികലമായ കാഴ്‌ചപ്പാടുകള്‍ തന്നെയാണ്‌. ശരീരത്തിനുണ്ടാകുന്ന അസുഖങ്ങള്‍പ്പോലെ മനസിനുണ്ടാകുന്ന രോഗത്തെയും കാണാന്‍ തയാറാകാത്തവരാണ്‌ നമ്മള്‍. എയ്‌ഡ്സ്‌രോഗിയെപ്പോലെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വിഭാഗമായി ഇത്രയും ശാസ്‌ത്രം പുരോഗമിച്ചവേളയില്‍പോലും ശ്രമിക്കുന്നു. ഒരാള്‍ക്ക്‌ മാനസികരോഗമുണ്ടായാല്‍ തലമുറകളോളം അത്‌ വ്യാപിക്കുമെന്ന്‌ ഭയക്കുന്നു. പ്രതികരണശേഷി നഷ്‌ടപ്പെടാത്ത സ്‌ത്രീ സമൂഹത്തിലെ കണ്ണിയായ രശ്‌മി പറയുന്നതൊക്കെ അവള്‍ക്ക്‌ ചുറ്റും കാണുന്ന കാഴ്‌ചകളുടെയും കേള്‍ക്കുന്ന ശബ്‌ദത്തിന്റെയും പ്രതിഫലനങ്ങളാണ്‌. ഭര്‍ത്താവിനെ സ്‌നേഹിക്കാന്‍ തയാറായ ഭാര്യയാണ്‌ താനെന്ന്‌ അവള്‍ പറയുന്നു. താലികെട്ടുവാന്‍ തലകുനിച്ച്‌ കൊടുത്തത്‌ ആയുഷ്‌ക്കാലം കൂടെ ജീവിക്കുവാന്‍ സന്നദ്ധയായിട്ടാണ്‌. പക്ഷേ, ചതിയായിരുന്നു വിവാഹമെന്ന്‌ ബോധ്യമായി. ഒരാളെ സ്‌നേഹിക്കുകയെന്നാല്‍ ജീവിതം തീറെഴുതി കൊടുക്കുക, അല്ലെങ്കില്‍ അയാള്‍ക്കായി മരിക്കാന്‍ തയാറാവുക എന്നവള്‍ കരുതുന്നില്ല. ഭര്‍ത്താവ്‌ ദൈവമാണെന്ന്‌ വിശ്വസിക്കുന്ന പാരമ്പര്യത്തിന്‌ മുന്നില്‍നിന്ന്‌ കൊണ്ടുതന്നെ അവള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. താനൊരു വ്യക്‌തിയാണെന്നും തന്റെ വ്യക്‌തിത്വത്തെ തേജോവധം ചെയ്യാനൊരു സാമൂഹികവ്യവസ്‌ഥയേയും അനുവദിക്കുകയില്ലായെന്നും. സ്‌ത്രീ സമൂഹത്തിന്‌ താനൊരു കരടാണെന്ന്‌ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകള്‍ വിലപിച്ചേക്കാം. മകള്‍, ഭാര്യ, അമ്മ എന്നതിനൊക്കെ അപ്പുറത്ത്‌ തങ്ങള്‍ക്ക്‌ ഒരു വ്യക്‌തിത്വമുണ്ടെന്ന്‌ സ്വയം തിരിച്ചറിയാത്ത കുറെ പെണ്ണുങ്ങളുടെ ഇത്തരം പഴികള്‍ അവഗണിക്കാനേ സാധിക്കൂ. മാനസികപ്രശ്‌നമുള്ളവര്‍ക്ക്‌ മരുന്നിനോടൊപ്പം തന്നെ മുഖ്യമാണ്‌ അവര്‍ക്ക്‌ ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും, നിറഞ്ഞ പരിചരണം. അതിന്‌ സാധിക്കില്ലായെന്ന്‌ ഉറപ്പിച്ചുപറയുന്ന ഒരാളെ നിര്‍ബന്ധിച്ച്‌ ഏറ്റെടുപ്പിക്കേണ്ട ഒന്നല്ലല്ലോ ഇത്‌? വിവാഹജീവിതത്തില്‍ രണ്ടുപേരും തുല്ല്യമായി സന്തോഷം പങ്കുവയ്‌ക്കണം. സ്‌നേഹിക്കണം. അല്ലാതെ, ഒരാള്‍ മറ്റൊരാളെ ശുശ്രൂഷിച്ച്‌ തുടക്കം മുതല്‍ ജീവിതാവസാനംവരെ കഴിയേണ്ടിവരുന്ന അവസ്‌ഥ എത്ര ശതമാനം പേര്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന്‌ അറിയില്ല. ആരാന്റെ അമ്മയ്‌ക്ക് ഭ്രാന്ത്‌ വന്നാല്‍ കാണുവാന്‍ നല്ല രസമെന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ പലതും പറയാം.അനുഭവിക്കുന്നവരോട്‌ ആര്‍ദ്രതയും കരുണയും കാണിക്കാന്‍ പിശുക്കുന്നവരാണ്‌ ചിലരെങ്കിലും. അതിഭീകരമായ ധര്‍മ്മച്യുതിയാണ്‌ ഇതെന്ന്‌ പറയേണ്ടിവരും. ജീവിതം അവനവന്റേതാണ്‌.മറ്റുള്ളവര്‍ക്ക്‌ എറിഞ്ഞുടയ്‌ക്കാനുള്ള ഉപകരണമായി അതിനെ മാറ്റാതെ സ്വയം സൂക്ഷിക്കണം. മനസിന്‌ നൂറുശതമാനം പറ്റില്ലായെന്ന്‌ ഉറപ്പുള്ള ഒരു വസ്‌തുത ആരുടെയൊക്കെ പ്രേരണകൊണ്ട്‌ ചെയ്‌ത് കൂട്ടിയാലും, അത്‌ വിജയിക്കില്ല.മനസാണ്‌ ഏറ്റെടുക്കേണ്ടത്‌. അകത്തട്ടില്‍നിന്നും കരുണയും, കരുതലും വഴിഞ്ഞൊഴുകണം. ഹൃദയത്തോടു ചേര്‍ത്ത്‌ നിര്‍ത്താന്‍ പറ്റണം. എന്തുവന്നാലും തോല്‍ക്കുകില്ലായെന്ന്‌ ഉറപ്പും വേണം.അല്ലാതെ, ഭയന്നും വെറുത്തും ജീവിതം മുന്നോട്ട്‌ കൊണ്ടുപോയിട്ടെന്ത്‌ ഫലം?  

No comments:

Post a Comment