Monday, January 13, 2014

മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു

Kerala tv show and news
നെയ് റോബി: മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു. നെയ് റോബിയില്‍ നിന്ന് മുപ്പത് മൈലോളം അകലെയുള്ള ലിമുറുവിലാണ് സംഭവം നടന്നത്. ഇവിടെ പോള്‍ മുട്ടോറ എന്ന ഇരുപത്തിനാലുകാരന്‍ പിതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയുമായിരുന്നു. ലിമുറുവില്‍ നിന്ന് 55 മൈല്‍ അകലെയുള്ള ജില്ല ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അധികം വൈകാതെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ 15 മണിക്കൂറിനുശേഷം മോര്‍ച്ചറിക്ക് സമീപത്തുകൂടി പോകുകയായിരുന്ന രണ്ട് ആശുപത്രി ജീവനക്കാരാണ് അതില്‍ നിന്ന് തട്ടലും മുട്ടലും നിലവിളിയും കേട്ടത്. ഇതേത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ ചെന്ന് നോക്കിയപ്പോള്‍ ജീവനക്കാര്‍ ഞടുങ്ങിപ്പോവുകയാണ് ഉണ്ടായത്. പതിനഞ്ച് മണിക്കൂറിനു മുന്‍പ് മരിച്ചതായി പ്രഖ്യാപിച്ച യുവാവ് മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്ന് കരയുന്നതാണ് അവര്‍ കണ്ടത്. പിന്നീട് ജീവനക്കാര്‍ പോള്‍ മുട്ടോറയെ മോര്‍ച്ചറിയില്‍ നിന്ന് മാറ്റി ആശുപത്രിയിലെ പഴയ വാര്‍ഡിലെത്തിക്കുകയായിരുന്നു.
 

                   യുവാവ് ഇപ്പോള്‍ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം. വിഷം കഴിച്ചതിന് ചികിത്സിക്കുമ്പോള്‍ നല്‍കുന്ന അട്രോപ്പൈനുകള്‍ ചിലരിലെ ഹൃദയമിടിപ്പ് വളരെ പതുക്കെയാക്കാറൂണ്ടെന്നും ഇതായിരിക്കും മുട്ടോറയ്ക്ക് സംഭവിച്ചതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ.ജോസഫ് എംബുറു ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. എന്തായാലും ഈ ഇരുപത്തിനാലുകാരനായ യുവാവ് മരിച്ചതായി പ്രഖ്യാപിക്കാനും മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് എത്തിക്കാനും ഇടയാക്കിയ സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  

No comments:

Post a Comment