Tuesday, April 1, 2014

വീട്ടുജോലി എടുക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അടിമകളെപ്പോലെ പീഡിപ്പിക്കുന്നതായി !!!!!!!!!!!!

Kerala tv show and news
ലണ്ടന്‍: ബ്രിട്ടനില്‍ അടിമകണക്കെ പീഡനമേറ്റ് വീട്ടുജോലി ചെയ്യുന്നവരില്‍ ഇന്ത്യക്കാരും. പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ ബ്രിട്ടീഷുകാരെക്കാള്‍ സമ്പന്നരായ കുടിയേറ്റക്കാരാണെന്നതാണ് വസ്തുത. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചില നയതന്ത്രജ്ഞരും പെടും. ബ്രിട്ടനില്‍ വീട്ടുജോലി ചെയ്യുന്ന 33 പേരുമായി നടത്തിയ രഹസ്യക്കൂടിക്കാഴ്ചയിലാണ് ഇവിടുത്തെ വീടുകള്‍ക്കുള്ളില്‍ നടക്കുന്ന അടിമപ്പണിയുടെ വിവരങ്ങള്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറിയ സമ്പന്നരാണ് അവരുടെ വീടുകളില്‍ ജോലി എടുക്കുന്നവരെ ഏറ്റവും മൃഗീയമായി പീഡിപ്പിക്കുന്നത്. ഒരോ വര്‍ഷവും 15,000 ത്തിലധികം പേരാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും മാത്രം ബ്രിട്ടനില്‍ എത്തുന്നത്. യജമാനന്റെ കുഞ്ഞിനെ നോക്കാനാണ് എത്തുന്നതെങ്കിലും ഇവര്‍ക്ക് മറ്റ് പലതും ചെയ്യേണ്ടതായും വരുന്നു. കുട്ടികളെ നോക്കുന്നതിനും പാചകത്തിനും വീട് വൃത്തിയാക്കല്‍ ജോലികള്‍ക്കും മറ്റുമായാണ് ഇത്തരം ജോലിക്കാരെ നിയമപരമായി വിദേശരാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ കൊണ്ടുവരുന്നതെങ്കിലും ഭൂരിഭാഗം പേരും പുറത്തുപറയാന്‍ പറ്റാത്ത വിധം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 
               വീട്ടുകാരാല്‍ മര്‍ദ്ദനമേറ്റു വാങ്ങുന്ന ജോലിക്കാരെ അടിമകളെപ്പോലെ പൂട്ടിയിടുന്നു. ഉടമസ്ഥന്റെ എച്ചില്‍ ഭക്ഷണമായി നല്‍കുന്നു. പാസ്പോര്‍ട്ടും മറ്റ് വിലപ്പെട്ട രേഖകളും ഉടമസ്ഥന്‍ പിടിച്ചുവെച്ചിരിക്കുന്നു തുടങ്ങിയവയാണ് പുതിയ വിവരങ്ങള്‍. ജോലിക്ക് മിനിമം വേതനമില്ല. ചിലപ്പോള്‍ 25 പൌണ്ട് വരെ കിട്ടിയേക്കാം. ഇങ്ങനെ കണക്കാക്കിയാല്‍ തന്നെ 100 പൌണ്ടാണ് പ്രതിമാസ വേതനമായി ഇവര്‍ക്ക് ലഭിക്കുന്നത്. നാട്ടിലെ വീട്ടുകാരോടുപോലും ഈ പാവങ്ങളെ ബന്ധപ്പെടാന്‍ അനുവദിക്കാറില്ല. പലരും മാനഹാനി ഭയന്ന് തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറത്തുപറയാനും ധൈര്യപ്പെടുന്നില്ല. ഖത്തറില്‍ നിന്നെത്തിയ ഒരു യുവതി പറഞ്ഞത് താന്‍ കുട്ടികളുടെ നാപ്പിയാണ് ടൌവലായി ഉപയോഗിക്കുന്നതെന്നാണ്. കുളിക്കാന്‍ സോപ്പോ അണിയാന്‍ നല്ല വസ്ത്രങ്ങളോ നല്‍കാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ഒരു നയതന്ത്രജ്ഞന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സ്ത്രീക്ക് ആഴ്ചയില്‍ 105 മണിക്കൂറാണ് വീട്ടു ജോലി ചെയ്യേണ്ടി വരുന്നത്. 1000 പൌണ്ട് മാസ വേതനം വാഗ്ദാനം ചെയ്തുകൊണ്ടു വന്ന ഇവര്‍ക്ക് ലഭിക്കുന്നത് വെറും 100 പൌണ്ട് മാത്രം. ഖത്തര്‍, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം പേരും ഒന്നു മിണ്ടാന്‍പോലുമാകാതെ ഇവിടെ അടിമകളെപ്പോലെ കഴിഞ്ഞുകൂടുകയാണ്. പലപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യം പോലും നിഷേധിക്കപ്പെടാറുണ്ടെന്ന് ഇവര്‍ പറയുന്നു. ബ്രിട്ടനിലെ പുതിയ നിയമപ്രകാരം ഓവര്‍സീസ് ഡൊമസ്റ്റിക് ജോലിക്കാര്‍ക്ക് 6 മാസത്തെ വിസയാണ് അനുവദിക്കുന്നത്. മാത്രമല്ല ഒരാളുടെ വീട്ടിലേയ്ക്ക് ഇങ്ങനെ എത്തുന്ന ജോലിക്കാരെ മറ്റുള്ളവരുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കാനും അനുവദിക്കില്ല. പീഡകരില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും മോശമല്ലെന്നാണ് സൂചന. ബ്രിട്ടനില്‍ അടിമവേല ചെയ്യുന്നവരില്‍ മലയാളികള്‍ ഉണ്ടോ എന്നു വ്യക്തമല്ല.

No comments:

Post a Comment