Wednesday, April 9, 2014

സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് !!! സൗദിയീല് കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു

  ജിദ്ദയില്‍ കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക്  ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധമാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം പരിപാടികള്‍ നടത്തുമെന്ന് മക്കാ ഗെവര്‍ണര്‍ അറിയിച്ചു.

ജിദ്ദാ നഗരത്തില്‍ പുതുതായി പതിനൊന്നു പേര്‍ക്കാണു കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതില്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു സൗദി മെയില്‍ നഴ്‌സ് ഉള്‍പ്പെടെ രണ്ടു പേര്‍ മരണപ്പെട്ടു. എന്നാല്‍ ഇതുസംബന്ധമായി പൊതു ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മക്കാ ഗവര്‍ണര്‍ മിശാല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ക്‌ളിനിക്കുകള്‍ക്കും നിര്‍ദേശം നല്‍കി.

സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചു ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ കിംഗ് ഫഹദ് ആശുപത്രിയിലും കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം ഏതാണ്ട് ഭേതപ്പെട്ടവരെയെല്ലാം പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിംഗ് ഫഹദ് ആശുപത്രിയില്‍ മെയിന്റനന്‍സ് ജോലിക്കാരോട് തല്‍ക്കാലം ജോലിക്ക് എത്തേണ്ടതില്ല എന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.

രാജ്യത്ത് ഇതുവരെ 175 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66 പേര്‍ മരണപ്പെട്ടു. അതേസമയം ജിദ്ദയില്‍ പുതുതായി 68 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തി. ഡെങ്കിപ്പനി പ്രതിരോധ മാര്‍ഗങ്ങളിലെ വീഴ്ചയെ ചൊല്ലി ആരോഗ്യ മന്ത്രാലയവും നഗരസഭയും പരസ്പരം കുറ്റപ്പെടുത്തി. രോഗത്തിന്റെ ഗൌരവത്തെകുറിച്ചും രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ജിദ്ദാ നഗരസഭാ വക്താവ് അബ്ദുല്‍ അസീസ് അല്‍ ഗാമ്ടി അറിയിച്ചു. ഗുലൈല്‍, അല്‍ സബീല്‍, നുസുല, കരിന്തിനാ തുടങ്ങി ജിദ്ദയുടെ തെക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന കൊതുകുകളെ നശിപ്പികണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.  

No comments:

Post a Comment