Wednesday, October 2, 2013

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

 

ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. വര്‍ഷം 1.76 ഗാലന്‍ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നതായി കണക്കുകള്‍. കുടിക്കണക്കില്‍ പഞ്ചാബിനെയും ഹരിയാനയെയും മറികടന്നിരിക്കുന്നു. മദ്യപാനം ആരോഗ്യവും പണവും അപഹരിക്കുകയാണെന്ന വാസ്തവം മലയാളി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനമാണ് കരള്‍രോഗങ്ങള്‍ക്കുളള പ്രധാന കാരണം. അമിതമദ്യപാനികളില്‍ 2025 ശതമാനം പേര്‍ക്കും ഗുരുതര കരള്‍രോഗങ്ങള്‍ ബാധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. തുടക്കത്തില്‍ ഇത് ഫാറ്റി ലിവര്‍ എന്നറിയപ്പെടുന്നു. ഇതു പിന്നീട് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് അഥവാ സിറോസിസ് എന്ന ഘട്ടത്തിലേക്കു കടക്കുന്നു.

കരള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണു ഫാറ്റി ലിവര്‍. തുടര്‍ന്നു നീര്‍ക്കെട്ട് വരുന്നതോടെ അത് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. അതു ജീവനു തന്നെ ഭീഷണിയായി മാറാന്‍ സാധ്യതയേറെയാണ്.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനം കരള്‍ ചെറുതാകുന്നതിടയാക്കുന്നു. വിദൂരഭാവിയില്‍ അതു സിറോസിസിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നേക്കാം. വയറ്റില്‍ വെളളം കെട്ടുക, രക്തം ഛര്‍ദ്ദിക്കുക, കാലുകള്‍ വീര്‍ത്തുവരിക, ഓര്‍മശക്തിക്കുറവ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഏറെ നാളുകളായുളള സിറോസിസ് കരളില്‍ അര്‍ബുദത്തിനിടയാക്കും.

മദ്യപാനം ഉപേക്ഷിക്കുകയാണെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗങ്ങളാണ് ഫാറ്റി ലിവറും തുടക്കത്തിലുളള സിറോസിസും. മദ്യപാനം ഉപേക്ഷിക്കുന്നതു രോഗവളര്‍ച്ച തടയുന്നതിനു സഹായകം.

കരള്‍രോഗം മദ്യപാനം മൂലമാണെന്നു തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണം. ഇടയ്ക്കിടെയുളള ചെക്കപ്പുകളും തുടരണം. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ കരള്‍ മാറ്റിവയ്ക്കുക എന്നതു മാത്രമാണ് പോംവഴി.

ചെറുപ്പക്കാരുടെ ഇടയില്‍ മദ്യാസക്തി മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. വിവാഹിതരിലും ഉദ്യോഗസ്ഥരിലും മദ്യപാനശീലം കൂടിവരുന്നതായി ക്ലിനക്കല്‍ റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നു. ജോലിസമ്മര്‍ദം, കുടുംബപ്രശ്‌നങ്ങള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍... വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കും കുടിക്കാന്‍ കാരണങ്ങള്‍ ധാരാളം. പക്ഷേ, എല്ലാം അവസാനിക്കുന്നതു കരള്‍തകരാറിലാണെന്ന സത്യം തിരിച്ചറിയുന്നതു പലപ്പോഴും വൈകിയ വേളയിലായിരിക്കും. മദ്യം എന്ന മരകവിപത്തിനെതിരേ സ്കൂളുകളിലും കോളജുകളിലും അവബോധ ക്ലാസുകള്‍ നല്‌കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗം വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.

No comments:

Post a Comment