Wednesday, October 2, 2013

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...


പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...



പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്രാര്‍ഥനയും.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഓടുന്ന ബസില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ജീവനുവേണ്ടി നാമോരുത്തരും പ്രാര്‍ഥിച്ചു. താലിബാന്‍ തോക്കിന് ഇരയായ മലാല എന്ന പെണ്‍കുട്ടിയ്ക്കുവേണ്ടിയും ലോകം പ്രാര്‍ഥിച്ചത് അടുത്തിടെയാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി നമ്മെ വിട്ടുപോയെങ്കിലും രാജ്യത്തെ ഓരോ പെണ്‍കുട്ടിയിലും പ്രതീക്ഷയുടെ ജ്യോതി പടര്‍ത്തിയാണ് അവള്‍ കടന്നുപോയത്.

പ്രാര്‍ഥനയിലൂടെ കടന്നുപോകുന്ന ലോകത്തിലെ പുതുവിശേഷങ്ങളാണ് ഇത്തവണ പ്രതിപാദിക്കുന്നത്.

മലാലയുടെ പ്രാര്‍ഥന

പതിനഞ്ചുകാരി മലാല എന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടി താലിബാന്റെ തോക്കിന്‍ കുഴലില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ ലോകത്തിന്റെ പ്രാര്‍ഥനയുടെ ഫലം നാമറിഞ്ഞതാണ്. ആശുപത്രിക്കിടക്കയില്‍നിന്ന് സ്കൂളിലേക്കു അവള്‍ വീണ്ടുമെത്തിയിരിക്കുന്നു. മലാലയുടെ പുതുവിശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.

മലാല ജീവചരിത്രം രചിയ്ക്കുവാന്‍ തയാറെടുക്കുകയാണ്. 2012 ഒക്ടോബര്‍ ഒമ്പതിലെ ദുരന്തദിനത്തില്‍ തുടങ്ങുന്ന കുറിപ്പുകളിലേറെയും തന്റെ സ്കൂള്‍ ജീവിതത്തിലെ സുന്ദരനിമിഷങ്ങളെക്കുറിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എഴുതുംമുമ്പേ ഹിറ്റായിമാറിയ ജീവചരിത്രം രണ്ടു മില്യണ്‍ ഡോളറിനാണ് പ്രസാധകര്‍ കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസം എത്തിപ്പെടാത്ത ലോകത്തിലെ ഓരോ കോണിലുമുള്ള കുട്ടികള്‍ക്കാണ് മലാല പുസ്തകം സമര്‍പ്പിക്കുന്നത്. ഈവര്‍ഷം അവസാനം പുറത്തിറങ്ങുന്ന മലാലയുടെ ഈ ഉദ്യമത്തിനായി നമുക്കും പ്രാര്‍ഥിക്കാം.

നൃത്താഞ്ജലി

നൃത്തച്ചുവടുകളിലൂടെ പ്രാര്‍ഥനാഞ്ജലി അര്‍പ്പിക്കാനൊരുങ്ങുന്ന കൂട്ടരുടെ പുതുവിശേഷങ്ങളിലേക്കു കടക്കാം. കൂട്ടബലാല്‍സംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിക്കായാണ് ഈ നൃത്താഞ്ജലി. ഇസ്രായേല്‍ നൃത്താധ്യാപിക ഷാക്കെഡ് ദഗന്‍ നേതൃത്വം നല്കുന്ന അഞ്ചു രാജ്യങ്ങളിലെ കലാകാരന്മാരാണ് കലാപരിപാടികള്‍ക്കായി ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.

രാജ്യത്ത് വിവിധ കോളജുകളിലും തദ്ദേശീയരായ സ്ത്രീകളെ ഉള്‍പ്പെടുത്തി കലാപരിപാടികള്‍ അവതരിപ്പിക്കാനാണ് ഇവരുടെ പദ്ധതി. ഹിമാചല്‍ പ്രദേശിലെ ചല്ലാള്‍ ഗ്രാമത്തില്‍ രണ്ടുമാസം താമസിച്ച് ഇവര്‍ പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പ്രധാനമായും ഏഴു കലാകാരികളാണ് ഈ ട്രൂപ്പിലുള്ളത്. ഇതില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ കലാകാരന്മാരുടെ കൂട്ടം തയാറായതോടെ പരിപാടിയുടെ സ്മരണാഞ്ജലിയും ഹിറ്റാകുമെന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ.

സ്‌കോട്‌ലന്‍ഡിലെ ഡല്‍ഹി!

ഡല്‍ഹി സംഭവം ലോകമാധ്യമങ്ങള്‍ ആഘോഷിച്ചപ്പോല്‍ സ്‌കോട്‌ലന്‍ഡിലും കഴിഞ്ഞദിവസം സമാനസംഭവം അരങ്ങേറി. ഇക്കഴിഞ്ഞ 22ന് ഓടുന്ന ഡബിള്‍ഡക്കര്‍ ബസിന്റെ മുകള്‍നിലയില്‍ പതിനാലുകാരി ക്രൂരമാനഭംഗത്തിന് ഇരയായി.

ഡല്‍ഹി സംഭവം ലോകം അറിഞ്ഞതുപോലെ ഇക്കാര്യം ആരുമറിയാതെ പോയെന്നുമാത്രം. ലോകമാധ്യമങ്ങള്‍ ഡല്‍ഹിക്കു നല്കിയ പ്രാധാന്യം എന്തുകൊണ്ടു സ്‌കോട്‌ലന്‍ഡിനു നല്കിയില്ലെന്നതാണ് മാധ്യമരംഗത്തെ ചര്‍ച്ചാവിശേഷം.

ഏപ്രിലിനും മുമ്പേ ഫൂളിഷ് പ്രാര്‍ഥന

വല്ലാത്തൊരു പ്രാര്‍ഥനയുടെ ഫലം കാത്തിരിക്കുകയാണ് റഷ്യയിലെ പോലീസുകാര്‍. ഏപ്രിലിനു മുമ്പേ തങ്ങളെ ഏപ്രില്‍ ഫൂളാക്കിയ കള്ളന്മാരെ കാണിച്ചുതരണമെന്നാണ് ഇവരുടെ പ്രാര്‍ഥന. മോഷണം നടന്നത് മോസ്‌കോയിലെ റെയില്‍പാളത്തിലാണ്.

രണ്ടുകിലോമീറ്ററോളം റെയില്‍പാളം തന്നെ മോഷണം പോയെന്നതാണ് പ്രാര്‍ഥനയ്ക്കു ബലംകൂട്ടുന്ന രസകരമായ വസ്തുത.

No comments:

Post a Comment