Wednesday, October 23, 2013

ഗണേഷും യാമിനിയും പിരിഞ്ഞു ഒടുവില്‍ ആ വിവാഹ ബന്ധത്തിന് പരിസമാപ്തിയായി

mangalam malayalam online newspaper
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഇരുവരും സംയുക്‌തമായി കഴിഞ്ഞ ഏപ്രില്‍ 11-നു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണിത്‌.
ഹര്‍ജിക്കാര്‍ നേരിട്ടു കോടതിയില്‍ ഹാജരാകാതെതന്നെ വിവാഹമോചനം അനുവദിക്കാമെന്നു ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുന്‍ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരുടെയും അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍, കോടതിയുടെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ കുടുംബകോടതിയിലെത്തി കൗണ്‍സലിംഗിനു വിധേയരായ ഇരുവരും ഇനി ഒന്നിച്ചു കഴിയാനാവില്ലെന്ന നിലപാടറിയിച്ചു. വിവാഹമോചനക്കരാറിനു വിരുദ്ധമായി തന്നെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഗണേഷ്‌ നടത്തിയതായി യാമിനി കൗണ്‍സലിംഗില്‍ ആരോപിച്ചു.
ഇരുവരും വൈകാരികമായി ഏറെ അകന്നതായി ജഡ്‌ജിയെ അറിയിച്ചതിനേത്തുടര്‍ന്നാണു വിവാഹമോചനം അനുവദിച്ചത്‌. ഗണേഷ്‌കുമാര്‍ വിവാഹമോചനക്കരാര്‍ ലംഘിക്കരുതെന്ന്‌ ഉത്തരവില്‍ രേഖപ്പെടുത്തണമെന്നു യാമിനി കോടതിയോടാവശ്യപ്പെട്ടു. രാവിലെ ഒന്‍പതേകാലോടെയാണ്‌ ഗണേഷ്‌കുമാറും പിന്നാലെ യാമിനി തങ്കച്ചിയും വഞ്ചിയൂര്‍ കുടുംബകോടതിയിലെത്തിയത്‌. തുടര്‍ന്ന്‌ 45 മിനിറ്റ്‌ കൗണ്‍സലിംഗ്‌ നടന്നു. സുഹൃത്തും ചലച്ചിത്രസംവിധായകനുമായ ഷാജി കൈലാസിനൊപ്പമാണ്‌ ഗണേഷ്‌ കോടതിയിലെത്തിയത്‌.
1994 മേയ്‌ 20-നാണ്‌ ഗണേഷും യാമിനിയും വിവാഹിതരായത്‌.
കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളേത്തുടര്‍ന്ന്‌ 2001-ല്‍ ഇരുവരും കുടുംബകോടതിയിലെത്തിയെങ്കിലും മധ്യസ്‌ഥചര്‍ച്ചകളേത്തുടര്‍ന്ന്‌ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇടക്കാലത്ത്‌ വീണ്ടുമുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ്‌ വീണ്ടും വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചത്‌.
വിവാഹമോചനം നേടി കോടതിക്കു പുറത്തിറങ്ങിയ ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ഇനി മക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം ജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നും ഗണേഷ്‌കുമാര്‍ കരാറില്‍ പറഞ്ഞകാര്യങ്ങള്‍ പാലിക്കുമെന്നാണു പ്രതീക്ഷയെന്നും യാമിനി പറഞ്ഞു

No comments:

Post a Comment