Friday, October 4, 2013

BUSINESS OPPORTUNITIES-മൈക്രോസോഫ്റ്റില്‍ നിന്ന് ചക്കപ്പഴത്തിലേക്ക് !

Pic Mgmtടൈ കേരള സംഘടിപ്പിച്ച ടൈക്കോണ്‍ 2012 വേദിയില്‍ ടിയാര ഫുഡ്‌സിന്റെ സാരഥി അലക്‌സ് തോമസ് തന്റെ സംരംഭകയാത്രയെക്കുറിച്ച് സംസാരിക്കുകയിരുന്നു. കാപ്പോ എന്ന പേ
രില്‍ കപ്പ ചിപ്‌സും ബനാനോ എന്ന പേരില്‍ ബനാന ചിപ്‌സും വിപണിയിലിറക്കിയ അലക്‌സ് തോമസിനോട് സദസില്‍ നിന്ന് ജെയിംസ് ജോസഫിന്റെ ചോദ്യം. എന്തുകൊണ്ട് ചക്കയില്‍ നിന്ന് ചിപ്‌സ് ഉണ്ടാക്കിക്കൂടാ? ''ചക്ക ചിപ്‌സിനും അവസരങ്ങളുണ്ട്, ബ്രാന്‍ഡ് നാമം 'ചാക്കോ'എന്നുമാക്കാം,'' അലക്‌സിന്റെ മറുപടി ഒരു കൂട്ടച്ചിരിക്ക് തുടക്കമിട്ടു. 
ടൈക്കോണ്‍ 2012 ജെയിംസ് ജോസഫിന്റെ ഉള്ളിലെ സംരംഭകനാകാനുള്ള കനല്‍ ഊതിക്കത്തിച്ചെന്ന് പറയാം. അന്നുമുതല്‍ അദ്ദേഹം ചക്കയെ ലോകപ്രശസ്തമാക്കാനും അതില്‍ നിന്ന് ഒരു സംരംഭം കെട്ടിപ്പടുക്കാനും ശ്രമങ്ങളാരംഭിച്ചു. ശിവദാസ് മേനോന്‍, എം.എസ്.എ കുമാര്‍, എസ്.ആര്‍ നായര്‍, നവാസ് മീരാന്‍ തുടങ്ങിയവരെല്ലാം ജെയിംസ് ജോസഫിന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിന് നിറഞ്ഞ പിന്തുണയേകി. അങ്ങനെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് സംരം‘കന്‍ എന്ന പുതിയ കുപ്പായം ജെയിംസ് ജോസഫ് എടുത്തണിഞ്ഞു, ജാക്ഫ്രൂട്ട് 365 എന്ന ബ്രാന്‍ഡും അവിടെ ജനിച്ചു.
എന്തുകൊണ്ട് ചക്ക? 
രുചിയിലും ഗുണത്തിലും ചക്കപ്പഴത്തെ തോല്‍പ്പിക്കാന്‍ മറ്റൊന്നിനുമാകില്ലെന്ന് ജെയിംസ് ജോസഫ്. വിളഞ്ഞ ചക്കയില്‍ നിന്നും ചക്കപ്പഴത്തില്‍ നിന്നും ഉണ്ടാക്കാവുന്ന രുചികരമായ വിഭവങ്ങള്‍ അനവധി. എന്നിട്ടും സീസണില്‍ ഉണ്ടാകുന്നതിന്റെ 80 ശതമാനം ചക്കയും പാഴായിപ്പോകുന്നു. കേരളത്തില്‍ ഇത്രയധികം പാഴായിപ്പോകുന്ന മറ്റൊരു പഴമില്ല. അതുകൊണ്ടാണ് ചക്കക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസിലുദിച്ചത്.

അങ്ങനെ പച്ചചക്കയും ചക്കപ്പഴവും ഉണക്കി പായ്ക്കറ്റിലാക്കി. ജാക്ഫ്രൂട്ട് 365 എന്ന പേരില്‍ ആകര്‍ഷകമായി വിപണിയിലിറക്കി. മൊത്തത്തില്‍ അഞ്ചു കിലോയോളം വരുന്ന ചക്കയുടെ തൊലിയും കുരുവുമൊക്കെ കളഞ്ഞ് ഉണക്കിയാല്‍ 180 ഗ്രാം ആകും. പച്ചചക്കയുടെയും ചക്കപ്പഴത്തിന്റെയും പായ്ക്കറ്റുകളുണ്ട്. ഒരു പായ്ക്കറ്റിന് 299 രൂപയാണ് വില. പായ്ക്കറ്റ് വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് 20 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടുവെച്ചാല്‍ ചക്ക പഴയ രൂപത്തിലേക്ക് മാറും. അതുവെച്ച് എന്തുവിഭവവും ഉണ്ടാക്കാം.

നക്ഷത്ര ഹോട്ടലിലേക്ക്
ചക്കയെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലും പ്രധാന വിഭവമാക്കാം. അത് തെളിയിക്കാനായി ജെയിംസ് ജോസഫ് പ്രമുഖ ഷെഫുമാരെ തേടിയിറങ്ങി. ചക്കയോട് വിരോധമൊന്നുമല്ല, പക്ഷെ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, എല്ലായിടത്തും പരക്കുന്ന ഗന്ധം, ഒട്ടിപ്പിടിക്കുന്ന ചക്കപ്പശ... ഇതെല്ലാം കൊണ്ടാണ് തങ്ങള്‍ ചക്ക ഉപയോഗിക്കാത്തത് എന്ന് ഷെഫുമാര്‍. തന്റെ കൈയിലിരുന്ന പായ്ക്കറ്റ് ജെയിംസ് പുറത്തെടുത്തു. പിന്നെ അവിടെ നിറഞ്ഞത് നിരവധി വിഭവങ്ങളായിരുന്നു. ബര്‍ഗര്‍, കാത്തിറോള്‍, സ്പ്രിംഗ്‌റോള്‍ തുടങ്ങിയ പച്ചചക്കയില്‍ നിന്ന് ഉണ്ടാക്കിയപ്പോള്‍ മഫീന്‍, ചക്ക പൈ, പേസ്ട്രി, കേക്ക്, ടാര്‍ട്ട് തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങളാണ് ചക്കപ്പഴത്തില്‍ നിന്ന് വിരിഞ്ഞത്.

250 ടണ്‍ ചക്കയാണ് ഈ വര്‍ഷം ഇദ്ദേഹം സംസ്‌കരിച്ച് 100 ടണ്‍ ഉല്‍പ്പന്നമാക്കി മാറ്റിയിരിക്കുന്നത്. അരൂരില്‍ പ്രവര്‍ത്തിക്കുന്ന അമാല്‍ഗം ഫുഡ്‌സാണ് ഉല്‍പ്പന്നം സംസ്‌കരിക്കുന്നത്. അനേകം വകഭേദങ്ങളുള്ള ചക്കയുടെ മുട്ടന്‍ വരിക്ക എന്ന ഇനമാണത്രെ ഇതിനായി ഉപയോഗിക്കുന്നത്.
 

No comments:

Post a Comment