Tuesday, March 18, 2014

ഭക്ഷണത്തില്‍ പ്രത്യേകിച്ചൊരു നിര്‍ബന്ധവും ഇല്ല,രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അഭിനയം നിര്‍ത്തും--ജഗദീഷ്

Kerala tv show and news




















രാവിലത്തെ ദിനചര്യകള്‍?
അഞ്ചരയ്ക്കു മുമ്പ് എഴുന്നേല്‍ക്കും. രാവിലെ തന്നെ ട്രെഡ്മില്ലില്‍ നടക്കാന്‍ ശ്രദ്ധിക്കാറുണ്ട്. 

ഭക്ഷണശൈലി എങ്ങനെയാണ്?

ഭക്ഷണത്തില്‍ പ്രത്യേകിച്ചൊരു നിര്‍ബന്ധവും ഇല്ല. വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കും.

വസ്ത്രം/വാച്ച്/ഫോണ്‍/മറ്റ് ഗാഡ്ജറ്റുകള്‍
മുമ്പ് ചുവന്ന ഷര്‍ട്ടുകളോട് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ കാഷ്വല്‍ വസ്ത്രധാരണ ശൈലിയാണ് 
പിന്തുടരുന്നത്. ഫോണ്‍ നോക്കിയ. ഇന്റര്‍നെറ്റ് എടുക്കുന്നത് ഐപാഡിലൂടെ. 

ഒഴിവു സമയങ്ങളിലെ ഹോബി?
സിനിമ, പ്രത്യേകിച്ച് ഹിന്ദി.

പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം?

എനിക്ക് യാത്രകളോട് അത്ര താല്‍പ്പര്യം തോന്നാറില്ല. ദുബായില്‍ പോയപ്പോള്‍ അവിടം കാണുന്നതിന് പകരം ഹിന്ദി സിനിമ കാണാന്‍ പോയ ആളാണ് ഞാന്‍. 

മാറ്റാനാകാത്ത ശീലം?
ഇഷ്ടപ്പെട്ട സിനിമകള്‍ റിലീസ് ചെയ്യുന്ന ദിനം തന്നെ കാണുകയെന്നത്. തിരക്കുകളെല്ലാം മാറ്റിവെച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ സിനിമയ്ക്ക് പോകുന്നത് മറ്റുള്ളവര്‍ക്ക് വലിയ കൗതുകമാണ്. പക്ഷെ എനിക്ക് ആ ശീലം മാറ്റാനാകില്ല.

ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനം?
കോളെജ് അധ്യാപകന്‍ ജോലി രാജിവെച്ച് സിനിമയിലേക്കിറങ്ങിയത്. 'ധൈര്യമായി പൊയ്‌ക്കോളു, ജീവിക്കാന്‍ എന്റെ വരുമാനമുണ്ടല്ലോ.' എന്ന് പറഞ്ഞാണ് ഡോക്ടറായ ഭാര്യ എന്നെ പിന്തുണച്ചത്.

സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍

അധ്യാപകനായി തുടരുമായിരുന്നു.

രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച്?
വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം മുതിര്‍ന്ന പ്രവര്‍ത്തകരുണ്ട്. അവരെ മറികടന്ന് സൈഡിലൂടെ വരാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ അവരെല്ലാം എന്നോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മല്‍സരിക്കും.

അഭിനയത്തില്‍ നിന്ന് വിരമിക്കുമോ?
സിനിമയിലേക്ക് വരാന്‍ അധ്യാപനം മതിയാക്കിയതുപോലെ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അഭിനയം നിര്‍ത്തും. ചില കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റു ചില ത്യാഗങ്ങള്‍ക്ക് തയാറാകണം. 

ഏറ്റവും നല്ല സുഹൃത്ത്?
ഭാര്യ

ഏറ്റവും വലിയ വിമര്‍ശകര്‍?
മക്കള്‍

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി?
എത്ര വലിയ സഹനങ്ങളിലും ബുദ്ധിമുട്ടുകളിലും അതൊന്നും പുറത്തു കാണിക്കാതെ, ഒരു പരാതിയുമില്ലാതെ ജീവിച്ച എന്റെ അമ്മ.

ആരാധന തോന്നിയ വ്യക്തി?
കിഷോര്‍ കുമാര്‍ 

ഇഷ്ടപ്പെട്ട പുസ്തകം?
എം.ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങളെല്ലാം. പലതും മിഡില്‍ ക്ലാസ് ജീവിത സാഹചര്യങ്ങളായതിനാലാണ് അവ സ്വാധീനിക്കാന്‍ കാരണം. 

ജീവിതത്തിലെ നേട്ടം?

ആരെയും ആശ്രയിക്കാതെ, ആത്മാഭിമാനം ത്യജിക്കാതെ സിനിമയില്‍ നില്‍ക്കാന്‍ കഴിഞ്ഞത്.

താങ്കളുടെ അഭിമാനം?
അധ്യാപക നടന്‍ എന്ന് അറിയപ്പെടാന്‍ കഴിയുന്നത്. സിനിമാരംഗത്ത് ആ ബഹുമാനം ലഭിക്കുന്നു.

മറ്റുള്ളവരില്‍ വെറുക്കുന്ന സ്വഭാവം?
ജാഡയും അഹങ്കാരവും. മറ്റുള്ളവര്‍ അഹങ്കാരം കാണിക്കുമ്പോള്‍ അവര്‍ക്ക് വരാന്‍ പോകുന്ന വലിയ പതനമോര്‍ത്ത് യഥാര്‍ത്ഥത്തില്‍ ഭയക്കുകയാണ് ചെയ്യുന്നത്.

മറ്റാരെയും ഏല്‍പ്പിക്കാനാകാത്ത ജോലി?
കുട്ടികളുടേതുള്‍പ്പടെ വീട്ടിലെ എല്ലാ അപേക്ഷ ഫോമുകളും ഞാന്‍ തന്നെയാണ് പൂരിപ്പിക്കുന്നത്. ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമായതിനാലാണ്.

മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം?
ദേഷ്യം

ഭയക്കുന്നത്?
ഇഴജന്തുക്കളെ

യുവാക്കളോടുള്ള ഉപദേശം?
ആയുസിന്റെ മൂന്നിലൊന്ന് ഭാഗമാണ് നാം പഠിക്കാന്‍ വേണ്ടി ചെലവഴിക്കുന്നത്. പഠനത്തില്‍ ഉഴപ്പരുത്. സ്വാതന്ത്ര്യവും അടിച്ചുപൊളിയും മാത്രമല്ല ജീവിതം എന്നു മനസിലാക്കി ഉത്തരവാദിത്തത്തോടെ. മൂല്യങ്ങളില്‍ അടിയുറച്ച് വളരുക. 

ബാങ്കില്‍ പോകാറുണ്ടോ?
മുമ്പ് ബാങ്ക് ജീവനക്കാരന്‍ ആയതുകൊണ്ടാകാം ബാങ്കില്‍ പോയി കാത്തിരുന്ന് പണമെടുക്കാനൊക്കെ എനിക്കിഷ്ടമാണ്. 

കാര്‍ഡുകളൊന്നും ഇല്ലാത്ത താങ്കള്‍ പേഴ്‌സില്‍ എത്ര രൂപ കരുതും?
5,000 രൂപ. പലരും ചോദിക്കാറുണ്ട് പോക്കറ്റടിച്ചാല്‍, കയ്യിലെ പൈസ തീര്‍ന്നുപോയാല്‍ എന്തു ചെയ്യുമെന്ന്. കേരളത്തിലെന്നല്ല, വിദേശത്തുപോലും അങ്ങനെ വന്നാല്‍ ആരെങ്കിലും എന്നെ സഹായിക്കാന്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്.

ഇവിടെ ചോദിച്ചിട്ടില്ലാത്ത, എന്നാല്‍ കേള്‍ക്കാന്‍
ആഗ്രഹിക്കുന്ന ചോദ്യവും അതിന്റെ ഉത്തരവും?
ജീവിതത്തിലെ ശക്തി?

പ്രാര്‍ത്ഥന. എല്ലാ പ്രയാസങ്ങളെയും പ്രാര്‍ത്ഥനയിലൂടെയാണ് അതിജീവിക്കുന്നത്. എല്ലാ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ദൈവീക സാന്നിധ്യം അനുഭവിക്കാറുണ്ട്. - See more at:  

No comments:

Post a Comment