Posted by Unknown
Posted on Saturday, May 31, 2014
with No comments
Kerala tv show and news ഈയിടെയായി മലയാളം ഓണ്‍ലൈൻ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും കൂടുതൽ വായിക്കുന്ന വാർത്തയാണ് ഭർത്താവും മക്കളുമുള്ള സ്ത്രീകൾ കാമുകനോടൊപ്പം ഒളിച്ചോടുന്നത്. ഇതിൽ മകന്റെ കൂട്ടുകാരനോടൊപ്പം വീട് വിട്ടിറങ്ങി വാർത്ത സൃഷ്ടിച്ച അമ്മമാർ പോലുമുണ്ട്. ഭാര്യമാരിൽ നിന്നും ഇത്തരം വഞ്ചനകൾക്ക് കൂടുതലും ഇരയാകുന്നത് പ്രവാസികളാണ്. കുടുംബം പോറ്റാൻ വേണ്ടി ഗൾഫ് നാടുകളിൽ ചോര നീരാക്കിയാണ് തൊണ്ണൂറു ശതമാനം പ്രവാസികളും നാട്ടിലേക്ക് പണം അയക്കുന്നത്. ആ പണത്തിന്റെ സുഖലോലുപതകളിൽ മുഴുകി കഴിക്കുന്ന അന്നം എല്ലിൽ കുത്തുമ്പോഴാണ് പല സ്ത്രീകളും ഭർത്താവിനെയും കുഞ്ഞുങ്ങളെയും മറന്നു പുതിയ കാമുകൻമാരുടെ കൂടെ വീട് വിട്ടു പോകുന്നത്. ജീവിത പങ്കാളികളിൽ പലരും ഉണക്ക കുബൂസ് കഴിച്ചും ഇടുങ്ങിയ മുറികളിൽ അട്ടിയിട്ട പോലെ ജീവിച്ചും സ്വരുകൂട്ടി അയക്കുന്ന പണം കൊണ്ടാണ് തങ്ങൾ നാട്ടിൽ ധാരാളിത്തം കാണിക്കുന്നതെന്ന് പല ഭാര്യമാരും ഓർക്കാറില്ല. കാമുകൻമാരോടൊപ്പം ഇറങ്ങി പോകുന്ന പല സ്ത്രീകളും ഭർത്താവിന്റെ അതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും അടിച്ചെടുത്താണ് മുങ്ങുന്നത്. മിക്ക പ്രവാസികളും വീടും സ്ഥലവുമൊക്കെ എടുത്തിരിക്കുന്നത് ഭാര്യമാരുടെ പേരിലായിരിക്കും. അതോടെ മാനസികമായും സാമ്പത്തികമായും ഇത്തരം ഭർത്താക്കൻമാർ വഞ്ചിക്കപ്പെടുന്നു. കൂടാതെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്ത് നോക്കാനുള്ള മാനക്കേട് വേറെയും. ഇന്നും കണ്ണൂരിൽ നിന്നും ഒരു വാർത്ത വായിച്ചു. പിഞ്ചുമക്കളെയും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ വീട്ടമ്മയ്ക്ക് ഒടുവില്‍ എട്ടിന്റെ പണി കിട്ടി എന്നാണു വാർത്തയുടെ തുടക്കം. കാമുകനോടൊപ്പം നാടു വിട്ട് പോലീസ് പിടി കൂടി കോടതിയിലെത്തിച്ചപ്പോൾ വീട്ടമ്മ കാമുകനോടൊപ്പം പോകാനാണ് താല്പര്യം എന്ന് പറഞ്ഞത്രേ. കോടതി അതനുവദിച്ചു. തുടർന്ന് വീട്ടമ്മ കോടതിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അവിവാഹിതനായ കാമുകൻ മുങ്ങി. ഒടുവിൽ കണ്ണീരും കൈയുമായി ആ സ്ത്രീക്ക് സഹോദരന്റെ കൂടെ വീട്ടിലേക്കു പോകേണ്ടി വന്നു. തിന്നുന്ന ചോറ് എല്ലിൽ കുത്തി വീട്ടിൽ നിന്നും കാമുകനോടൊപ്പം ഇറങ്ങി പോകുന്ന മിക്ക സ്ത്രീകളുടെയും ഗതി ഒടുവിൽ ഇങ്ങനെയായിരിക്കും. കൊണ്ടുപോയ പണവും ആഭരണങ്ങളും തീരുമ്പോൾ കാമുകന്മാർ മിക്കവരും മെല്ലെ തടിയൂരും. പിന്നെ തിരിച്ചു സ്വന്തം വീട്ടിലും കയറ്റില്ല. ഭർത്താവിന്റെ വീട്ടിലും കയറ്റില്ല. മക്കളും തിരിഞ്ഞു നോക്കില്ല. ഈയിടെ എനിക്ക് പരിചയമുള്ള ഒരു സ്ത്രീ ഫോണിലൂടെ പരിചയപ്പെട്ട ഒരാൾക്ക് അഞ്ചു പവന്റെ മാല പണയം വയ്ക്കാൻ കൊടുത്തു. ഭർത്താവ് വിസ കാൻസൽ ചെയ്തു വരികയാണെന്ന് അറിഞ്ഞപ്പോൾ കരച്ചിലും പിഴിച്ചിലും. ഒടുവിലാണ് സംഗതി വീട്ടുകാർ അറിഞ്ഞത്. ഭർത്താവ് വരുമ്പോഴേക്കും മാല തിരിച്ചെടുക്കണം. വീട്ടുകാർ ആണെങ്കിൽ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിൽ ഉള്ളവർ. മകളുടെ കുടുംബജീവിതം തകരാതിരിക്കാനായി അവർ ഉള്ളതു വിറ്റു പെറുക്കി മാല സംഘടിപ്പിച്ചു കൊടുത്തു. ഇതുപോലെ വഞ്ചിക്കപ്പെടുന്ന പങ്കാളികൾ നിരവധിയാണ്. കേരളത്തിൽ ഈയിടെ സ്ത്രീകൾ മദ്യപിച്ചു റോഡിൽ അഴിഞ്ഞാടിയത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പലരും പ്രവാസി ഭാര്യമാരാണ്. ഇതൊക്കെ വായിക്കുകയും കാണുകയും ചെയ്യുമ്പോൾ പ്രവാസി സുഹൃത്തുക്കളോട് ഒന്നു മാത്രം പറയട്ടെ. നിങ്ങൾ ഗൾഫ് നാടുകളിൽ എത്രമാത്രം കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നും എങ്ങനെയാണ് പണം അയക്കുന്നതെന്നും ഒരു ഏകദേശധാരണ സ്വന്തം വീട്ടുകാരിൽ ഉണ്ടാക്കുന്നത് നല്ലതാണ്. അതുപോലെതന്നെ നാട്ടിൽ വാങ്ങി കൂട്ടുന്ന സ്വത്തുകളിൽ നിങ്ങൾക്കും അവകാശമുണ്ടായിരിക്കണം. ഭാര്യ പോയാലും മാനം പോയാലും അന്യനാട്ടിൽ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യമെങ്കിലും ബാക്കി ഉണ്ടാവും. ഒളിച്ചോടി പോകുന്ന സ്ത്രീകളോടും ഒരു വാക്ക്. നമ്മൾ ഒരാളെ വഞ്ചിച്ചാൽ തിരിച്ചു നമുക്കും അത്തരം ഒരടി കാലം കാത്തു വച്ചിട്ടുണ്ടാവും.