ആലപ്പുഴ: പാചക വാതകത്തിന്റെ വില കൂടിയാലെന്ത്? കുറഞ്ഞാലെന്ത്? രത്നമ്മയ്‌ക്ക് അതൊരു പ്രശ്നമേയല്ല. അടുക്കളയിലെ ഗ്യാസടുപ്പിലേക്ക് അടുക്കളമുറ്റത്തു നിന്നു തന്നെ ഗ്യാസ് പ്രവഹിക്കുമ്പോൾ എന്തിന് വിലവർദ്ധന ഭയക്കണം! ഒരു രൂപ പോലും ചെലവില്ലാതെ ആലപ്പുഴ ആറാട്ടുവഴി 'കാർത്തിക"വീട്ടിൽ ഭൂമിക്കടിയിൽ നിന്ന് വരുന്ന ഗ്യാസ് ഉപയോഗിച്ചാണ് പാചകം.
മൈനിംഗ് ആൻഡ് ജിയോളജിയിലെയും ഒ.എൻ.ജി.സിലെയും ഉദ്യോഗസ്ഥർക്ക് രത്നമ്മയുടെ അടുക്കള അത്ഭുതമാണ്. പാചക വാതക ക്ഷാമവും ആധാറും വിലവർദ്ധനയുമൊക്കെ ഇളകിമറിഞ്ഞപ്പോഴും രത്നമ്മയ്‌ക്ക് യാതൊരു ആശങ്കയുമില്ലായിരുന്നു.
ഒരു കുഴൽക്കിണർ നിർമ്മിക്കാൻ നടത്തിയ ശ്രമമാണ് ഈ അടുക്കളയിൽ നിന്ന് ഗ്യാസ് സിലിണ്ടറിനെ ആട്ടിപ്പായിച്ചത്. നേരത്തേ ഉണ്ടായിരുന്ന കുഴൽക്കിണറിൽ നിന്ന് നല്ലവെള്ളം കിട്ടാതെ വന്നപ്പോഴാണ് മൂന്നു വർഷം മുമ്പൊരു ഒക്ടോബറിൽ രത്നമ്മയും ഭർത്താവ് രമേശനും രണ്ടാമതൊരു കുഴൽക്കിണർ നിർമ്മിക്കാൻ പ്ളംബർ രജിയെ സമീപിച്ചത്. അടുക്കളയോട് ചേർന്ന് 20 മീറ്ററോളം കുഴിച്ചിട്ടും ഒരു തുള്ളി വെള്ളമില്ല.
മുകളിലേക്ക് നിന്ന പൈപ്പിൽ ഒരു പൈപ്പുകൂടി സ്ഥാപിച്ച് വീണ്ടും കുഴിച്ച് ഒരവസാന ശ്രമം കൂടി. പൈപ്പ് ഉരുക്കാൻ പ്ലംബർ പേപ്പർ കത്തിച്ച് കാട്ടിയപ്പോൾ ആളിയൊരു കത്തൽ! വെള്ളത്തിന് പകരം ഏതോ വാതകമാണ് വരുന്നതെന്ന് പ്ളംബർക്ക് ബോദ്ധ്യമായി. രത്നമ്മയും അടുത്തുണ്ടായിരുന്നു. വാതകമാണെങ്കിൽ വെറുതേ കളയേണ്ട, നീ അത് അടുക്കളയിലെ സ്റ്റൗവിലേക്ക് കണക്ട് ചെയ്യെന്നായി രത്നമ്മ. പ്ളംബർക്കും ഐഡിയ മിന്നി.
ഭിത്തിയോട് ചേർന്ന് കുഴലിൽ ഘടിപ്പിച്ച നോബ് തിരിച്ചപ്പോൾ സ്റ്റൗവിലേക്ക് ഗ്യാസ് പ്രവാഹം. അല്പം പേടിച്ചാണെങ്കിലും തീപ്പെട്ടി ഉരച്ച് കാട്ടിയപ്പോൾ സാധാരണ ഗ്യാസ് സ്റ്റൗവിലേതുപോലെ ജ്വാല.
അന്നത്തെ രാത്രി രത്നമ്മ ഉറങ്ങിയില്ല. എല്ലാംകൂടി പൊട്ടിത്തെറിക്കുമോ എന്നൊരു പേടി! പിറ്റേന്ന് അടുക്കളയ്‌ക്ക് പുറത്തുവച്ച് ഒരുതവണ കൂടി പരീക്ഷിച്ച് വിജയിച്ചതോടെയാണ് ശ്വാസം നേരെവീണത്.
വിവരമറിഞ്ഞെത്തിയ ഒ.എൻ.ജി.സി അധികൃതർ ഗ്യാസ് ശേഖരിച്ചു കൊണ്ടുപോയി. മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറഞ്ഞത്, കൂടിവന്നാൽ ഒരാഴ്ച നിൽക്കുന്ന പ്രതിഭാസം എന്നായിരുന്നു. വർഷം മൂന്നായിട്ടും രത്നമ്മയുടെ അടുക്കളയിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റേണ്ടി വന്നിട്ടില്ല.
പഠനം അനിവാര്യം
അത്യപൂർവമായ പ്രതിഭാസമാണിതെന്ന് മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറയുന്നു. ഭൂമിക്കടിയിൽ കാലങ്ങളായി ഉറഞ്ഞുകൂടിയ പലതരം വസ്തുക്കൾ അഴുകിയുണ്ടാകുന്ന മീഥെയ്ൻ വാതകമാണിത്. മൂന്നു വർഷത്തോളം നീണ്ടുനിന്നത് അത്ഭുതമാണ്. ഒ.എൻ.ജി.സി പോലെയുള്ള സ്ഥാപനങ്ങളാണ് പഠനം നടത്തേണ്ടത്.