Movie :
Recent Movies

kerala home tv show and news

ശരീരത്തില്‍ സോഡിയം കുറയുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ ചെറുക്കാം?

Kerala tv show and newsനിങ്ങളറിയണം സോഡിയം കുറയുന്നത്‌ 

ശരീരത്തില്‍ സോഡിയം കുറയുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ ചെറുക്കാം? ഡോ.ബി.പത്മകുമാര്‍ (അഡീ. പ്രൊഫസര്‍-മെഡിസിന്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്) വിശദീകരിക്കുന്നു...


ഭവാനിയമ്മയെ പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് സ്‌ട്രോക്ക് ഉണ്ടാകാന്‍ കാരണമായത്. ശരീരത്തിന്റെ വലതുവശമാണ് തളര്‍ന്നത്. സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിലെ ചികിത്സ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായി. തളര്‍ന്ന കൈകാലുകള്‍ പതുക്കെ അനക്കാനും ആളുകളെ തിരിച്ചറിയാനും തുടങ്ങി. രണ്ടു ദിവസം കൂടി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതുമാണ്. പെട്ടെന്നാണ് രോഗിയുടെ അവസ്ഥ വീണ്ടും വഷളായത്. വിളിച്ചാല്‍ യാതൊരു പ്രതികരണവുമില്ല. വെള്ളവും ഭക്ഷണവുമൊന്നും കഴിക്കുന്നില്ല. എപ്പോഴും മയക്കമാണ്, ഒരു അര്‍ധബോധാവസ്ഥ പോലെ.

ഡോക്ടര്‍ വന്നു, പരിശോധിച്ചു. ചില രക്തപരിശോധനകളും നിര്‍ദേശിച്ചു. രക്തത്തിന്റെ റിസള്‍ട്ടുകള്‍ വന്നപ്പോഴാണ് കാര്യം മനസ്സിലായത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഉടന്‍തന്നെ സാന്ദ്രത കൂടിയ സോഡിയം ക്ലോറൈഡ് ലായനി ഡ്രിപ്പായി നല്‍കി. ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ കണ്ണു തുറന്നു. പരിചയമുള്ളവരെ കാണുമ്പോള്‍ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. കുറേശ്ശെയായി വെള്ളവും കുടിച്ചു. എല്ലാവര്‍ക്കും ആശ്വാസമായി.

പ്രമേഹവും രക്തസമ്മര്‍ദവുംപോലെ സുപരിചിതമായിമാറിയിരിക്കുന്നു സോഡിയം കുറയുമ്പോഴുള്ള പ്രശ്‌നങ്ങളും. ഛര്‍ദി അതിസാരത്തെത്തുടര്‍ന്ന് അമിതക്ഷീണമനുഭവപ്പെടുമ്പോഴും മൂത്രംപോകാനായി ഉപയോഗിക്കുന്ന ഡൈയൂററ്റിക്‌സ് ഗുളികകള്‍ കഴിച്ചതിനുശേഷം തളര്‍ച്ചയുണ്ടാകുമ്പോഴും ഡോക്ടര്‍മാര്‍ പറയാറുണ്ട് സോഡിയം കുറഞ്ഞതാണ് കാരണമെന്ന്. വ്യാപകമായ പരിശോധനാസംവിധാനങ്ങളും പ്രശ്‌നത്തെപ്പറ്റിയുള്ള തികഞ്ഞ അവബോധവും സോഡിയം കുറയുമ്പോഴുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

ഉപ്പാണ് എല്ലാം

ശരീരത്തിനാവശ്യമായ സോഡിയത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെ (സോഡിയം ക്ലോറൈഡ്) ആണ്. മത്സ്യം, മാംസം, റൊട്ടി, മുട്ട, പാല്‍ ഉല്പന്നങ്ങള്‍ തുടങ്ങിയവയാണ് സോഡിയത്തിന്റെ മറ്റു പ്രധാന സ്രോതസ്സുകള്‍.

ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ നാഡീഞരമ്പുകളിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും ഈ അമൂല്യമൂലകം തന്നെ വേണം.

രക്തത്തിലെ സോഡിയത്തിന്റെ സാധാരണ നില 136 മുതല്‍ 196 മി. ഇക്വലന്‍സ്/ലിറ്റര്‍ ആണ്. സോഡിയത്തിന്റെ അളവ് 136-ല്‍ കുറയുമ്പോഴാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ഈ അവസ്ഥയെ ഹൈമോ നൈട്രീമിയ എന്നു വിളിക്കുന്നു. ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്നുതന്നെ കണ്ടെത്താവുന്നതാണ് ഹൈമോ നൈട്രീമിയ. എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കുവാനും കഴിയും. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സോഡിയം കറുയുന്ന സാഹചര്യംകൂടി കണക്കിലെടുക്കണമെന്നുമാത്രം.

കാരണങ്ങള്‍

നിരവധി ശാരീരിക പ്രശ്‌നങ്ങള്‍മൂലം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയാം. ഏറ്റവും പ്രധാനം ഛര്‍ദി-അതിസാരരോഗങ്ങളാണ്. ഛര്‍ദിയിലൂടെയും വയറിളക്കത്തിലൂടെയും ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നത് സോഡിയം അടങ്ങിയ ജലാംശമാണ്. അതു പരിഹരിക്കാനായി ശുദ്ധജലം മാത്രം നല്‍കുകയും അതേസമയം സോഡിയത്തിന്റെ നഷ്ടം പരിഹരിക്കപ്പെടാതെയിരിക്കുകയും ചെയ്യുമ്പോള്‍ ഈ മരു ന്നുകളുടെ ഉപയോഗത്തെത്തുടര്‍ന്ന് ശരീരത്തില്‍നിന്നും ജലാംശവും ലവണാംശവും ഒരുപോലെ നഷ്ടപ്പെടുന്നു. പ്രായമേറിയവരിലാണ് ഈ പ്രശ്‌നം കടുതലായി പ്രകടമാകുന്നത്.

പക്ഷാഘാതത്തെത്തുടര്‍ന്നും മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്നുമൊക്കെ രോഗിയുടെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതും സോഡിയം കുറഞ്ഞതുമൂലമാകാം. മറ്റ് മസ്തിഷ്‌കരോഗങ്ങളായ മെനിഞ്ചൈറ്റിസ്, എന്‍സിഫ്‌ലൈറ്റിസ്, തലച്ചോറിനേല്‍ക്കുന്ന പരിക്കുകള്‍, തലച്ചോറില്‍ പഴുപ്പുണ്ടാവുക തുടങ്ങിയവയും സോഡിയം കുറയാന്‍ ഇടയാക്കാം. പിറ്റിയൂട്ടറി ഗ്രന്ഥി അമിതമായി ഉല്പാദിപ്പിക്കുന്ന ആന്റി ഡൈയൂററ്റിക് ഹോര്‍മോണിന്റെ (എ.ഡി.എച്ച്) പ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് സോഡിയം കുറയുന്നത്. എ.ഡി.എച്ച്. വൃക്കനാളികളില്‍ പ്രവര്‍ത്തിച്ച് കൂടുതല്‍ ജലാംശം ആഗിരണം ചെയ്യാന്‍ ഇടയാക്കുന്നു. തുടര്‍ന്ന് രക്തത്തിലെ സോഡിയത്തിന്റെ അളവ് ആപേക്ഷികമായി കുറയുന്നു. ശ്വാസകോശം, പാന്‍ക്രിയാസ്, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദത്തെത്തുടര്‍ന്നും ശ്വാസകോശ രോഗങ്ങള്‍, തൈറോയിഡ് തകരാറുകള്‍, പിറ്റൂട്ടറി ഗ്രന്ഥിയുടെ തകരാറുകള്‍ തുടങ്ങിയവ മൂലവും സോഡിയം കുറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ശരീരത്തില്‍ നീരുണ്ടാകുന്ന സാഹചര്യങ്ങളിലും സോഡിയത്തിന്റെ അളവ് കുറയാം. സിറോസിസ് പോലെയുള്ള കരള്‍ രോഗങ്ങള്‍, ഹൃദയസ്തംഭനം, വൃക്കസ്തംഭനം തുടങ്ങിയവയെല്ലാം നീരുണ്ടാകുന്നതിനും സോഡിയം കുറയുന്നതിനുമിടയാക്കാം.

അധികമായാല്‍ വെള്ളവും...

വൃക്കകള്‍ക്കു മൂത്രമായി വിസര്‍ജിച്ചുകളയാവുന്നതിലേറെ വെള്ളം കുടിക്കുന്നതിനെത്തുടര്‍ന്നും സോഡിയം കുറയാം. സാധാരണഗതിയില്‍ പ്രതിദിനം 25 ലിറ്റര്‍ മൂത്രം വരെ വൃക്കകള്‍ക്ക് വിസര്‍ജിക്കാം. എന്നാല്‍, വൃക്കത്തകരാറുകളെത്തുടര്‍ന്നും വൃക്കകളെ തോല്പിക്കാനെന്നരീതിയില്‍ അമിതമായി വെള്ളം അകത്താക്കിയാലും ശരീരത്തില്‍ ജലാംശം കൂടുകയും സോഡിയം കുറയുകയും ചെയ്യുന്നു. മാനസിക പ്രശ്‌നങ്ങളുള്ളവരിലും ഈയൊരു പ്രതിഭാസം കണ്ടുവരാറുണ്ട്. മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും തൊണ്ടയും വായും വരളാനിടയാക്കിയെന്നുവരാം. ഇതും ധാരാളം വെള്ളം കുടിക്കാന്‍ രോഗികളെ പ്രേരിപ്പിക്കുന്നു.

സ്വഭാവവ്യത്യാസം മുതല്‍ അബോധാവസ്ഥ വരെ

സോഡിയം കുറയുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് തലച്ചോറിലെ കോശങ്ങളെയാണ്. രക്തത്തിലെ സോഡിയത്തിന്റെ അളവ് 136-ല്‍ കുറയുമ്പോള്‍തന്നെ ഹൈപ്പോ നെട്രീമിയ എന്നു പറയാമെങ്കിലും പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കിയെന്നുവരികയില്ല. സോഡിയത്തിന്റെ അളവിനേക്കാള്‍ സോഡിയം കുറയുന്ന വേഗതയാണ് പ്രധാനം. സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്.

തുടക്കത്തില്‍ ക്ഷീണം, തലവേദന, നേരിയ തോതില്‍ സ്വഭാവവ്യതിയാനം, ആശയക്കുഴപ്പം, ആളുകളെ തിരിച്ചറിയാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രകടമാകാം. സോഡിയത്തിന്റെ നില വീണ്ടും കുറയുമ്പോള്‍ കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടമാകുന്നു. സോഡിയത്തിന്റെ അളവ് 118-ല്‍ കുറയുമ്പോള്‍ രോഗി അപസ്മാരലക്ഷണങ്ങള്‍ പ്രകടമാക്കിയെന്നുംവരാം. തുടര്‍ന്ന് സമയബന്ധിതമായി സോഡിയത്തിന്റെ നില സാധാരണ ഗതിയിലാക്കിയില്ലെങ്കില്‍ കോമ എന്നു പറയുന്ന ഗാഢമായ അബോധവസ്ഥയിലെത്തുന്ന രോഗിക്ക് മരണംപോലും സംഭവിക്കാം.

രോഗനിര്‍ണയവും ചികിത്സയും പ്രായേണ ഏളുപ്പമാണെങ്കിലും ഈ അവസ്ഥ കണ്ടുപിടിക്കാന്‍ പലപ്പോഴും വൈകാറുണ്ട്. സോഡിയം കുറയാനുള്ള സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍തന്നെ രക്തത്തിലെ സോഡിയത്തിന്റെ നില പരിശോധിച്ചുനോക്കേണ്ടതുണ്ട്. പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ശയ്യാവലംബിയായി കഴിയുന്നവര്‍ അസാധാരണമായി പെരുമാറുമ്പോഴും അബോധാവസ്ഥയിലാകുമ്പോഴും സോഡിയത്തിന്റെ അളവ് പരിശോധിക്കണം. വയറിളക്കരോഗങ്ങളെത്തുടര്‍ന്നും തുടര്‍ച്ചയായ ഛര്‍ദിക്കുശേഷവും അമിതമായി ക്ഷീണമനുഭവപ്പെടുമ്പോഴും കുറഞ്ഞ സോഡിയമാണോ പ്രശ്‌നകാരണമെന്ന് അന്വേഷിക്കണം.

സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയുമ്പോള്‍ സാന്ദ്രതകൂടിയ സോഡിയം ക്ലോറൈഡ് ലായിനി ഡ്രിപ്പായി നല്‍കേണ്ടിവരും. വളരെ ചെറിയ അളവില്‍മാത്രം സോഡിയം കുറയുന്ന അവസരങ്ങളില്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറച്ചാല്‍ മാത്രം മതിയാകും.

മുന്‍കരുതലുകള്‍

ഛര്‍ദി അതിസാര രോഗങ്ങളെത്തുടര്‍ന്ന് ശരീരത്തില്‍നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ശുദ്ധജലം മാത്രം കൊടുത്താല്‍ പോരാ. പകരം ഉപ്പു ചേര്‍ത്ത വെള്ളമാണ് കുടിക്കാന്‍ കൊടുക്കേണ്ടത്. നന്നായി തിളപ്പിച്ചാറിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം ക്ഷീണമകറ്റാന്‍ സഹായിക്കും.
കായികാധ്വാനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പടാനിടയുണ്ട്. ക്ഷീണം തോന്നുമ്പോള്‍ ഉപ്പു ചേര്‍ത്ത വെള്ളമാണ് ധാരാളമായി കുടിക്കേണ്ടത്.

മസ്തിഷ്‌കാഘാതം വന്ന രോഗികള്‍ അസാധാരണമായി പെരുമാറുമ്പോഴും അബോധാവസ്ഥയിലാകുമ്പോഴും സോഡിയം കുറഞ്ഞതാണോ കാരണം എന്നു പരിശോധിക്കണം. വെള്ളം കുടിക്കാന്‍ നല്‍കുമ്പോള്‍ ആവശ്യത്തിന് മാത്രമാകാന്‍ ശ്രദ്ധിക്കണം.

ദീര്‍ഘനാള്‍ ശയ്യാവലംബിയായി കഴിയുന്നവരില്‍ പുറത്തു പോകുന്ന മൂത്രത്തിന്റെ അളവ് നോക്കി അതിനേക്കാള്‍ കുറവായിരിക്കണം കുടിക്കാനായി നല്‍കുന്ന വെള്ളം. നീരു കുറയാനായി മൂത്ര ഉല്പാദനത്തെ സഹായിക്കുന്ന ഡൈയുററ്റിക്‌സ് ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കൃത്യമായ അളവിലും തവണകളിലും കഴിക്കുക. ശരീരത്തില്‍ നീരുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉപ്പുമാത്രം കുറയ്ക്കാതെ ഉപ്പും വെള്ളവും ഒരുപോലെ കുറയ്ക്കുക.
{[['']]}

വീട്ടില്‍ തയ്യാറാക്കാവുന്ന മധുരം നിറഞ്ഞ പലഹാരങ്ങള്‍ തയ്യാറാക്കിയത് :

Kerala tv show and newsനുണയാം മധുരം 

വീട്ടില്‍ തയ്യാറാക്കാവുന്ന മധുരം നിറഞ്ഞ പലഹാരങ്ങള്‍തയ്യാറാക്കിയത് : രുക്മിണി രാഘവന്‍, വടക്കന്‍ പറവൂര്‍



മസൂര്‍പാക്ക്
കടലമാവ് ഒരു കപ്പ്
നെയ്യ് രണ്ട് കപ്പ്
പഞ്ചസാര മൂന്ന് കപ്പ്

ചുവടുകട്ടിയുള്ള പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ഇളം പാവാകുമ്പോള്‍ അതില്‍ കുറച്ച് നെയ്യൊഴിച്ച് കടലമാവ് കുറേശ്ശെയായി കട്ട തട്ടാതെ വിതറി ഇളക്കിക്കൊണ്ടിരിക്കുക. നെയ്യും കുറേശ്ശെയായി ഒഴിച്ച് പതഞ്ഞ് പൊങ്ങി പിരിഞ്ഞുവരുമ്പോള്‍ വാങ്ങി നെയ്യ് പുരട്ടിയ പരന്ന പാത്രത്തില്‍ ഒഴിച്ച് നിരത്തുക. ചൂടോടെ ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചുവെക്കുക. നന്നായി തണുത്തശേഷം ഉപയോഗിക്കാം. നെയ്യിന്റെ കൂടെ കുറച്ച് ഡാല്‍ഡയും ചേര്‍ക്കാം. നെയ്യ്, പഞ്ചസാര എന്നിവ അളവ് കുറച്ചും മൈസൂര്‍പാക്ക് തയ്യാറാക്കാം.

റവ കേസരി
റവ ഒരു കപ്പ്
പഞ്ചസാര രണ്ട് കപ്പ്
നെയ്യ് മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി ആവശ്യത്തിന്
അണ്ടിപ്പരിപ്പ്,
മഞ്ഞ കേസരി പൗഡര്‍ ആവശ്യത്തിന്

പരന്ന പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് നുറുക്കിയ അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. റവയും നെയ്യൊഴിച്ച് ചുമപ്പുനിറത്തില്‍ മണം വരത്തക്ക വണ്ണം വറുത്തെടുക്കുക. നാല് കപ്പ് വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ അതില്‍ റവ കുറേശ്ശെയായി വിതറി കട്ടകെട്ടാതെ ഇളക്കി റവ വെന്തശേഷം പഞ്ചസാര ചേര്‍ക്കുക. നന്നായി ഇളക്കി കേസരി പൗഡറും ചേര്‍ത്തിളക്കി നെയ്യും ഒഴിച്ച് ചുരുണ്ടുവരുന്ന പാകത്തിന് വാങ്ങി അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ഏതെങ്കിലും പാത്രത്തില്‍ നെയ് പുരട്ടി അതില്‍ കേസരി ഇട്ടു നിരത്തുക. തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ കഷണങ്ങളായി മുറിച്ചെടുക്കാം.

തേങ്ങ ബര്‍ഫി
തേങ്ങ ഒന്ന്
(തേങ്ങ തിരുമ്മി മിക്‌സിയില്‍ ഇട്ട് ചെറുതായി ചതച്ചെടുക്കുക.)
പഞ്ചസാര 400 ഗ്രാം
നെയ്യ് നാല് ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി ആവശ്യത്തിന്

പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് വെള്ളം ഒഴിച്ച് പാവാക്കി അതില്‍ തേങ്ങയിട്ട് ഇളക്കുക. നന്നായി ചുരുണ്ടുവരുന്നതുവരെ ഇളക്കി നെയ്യും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നെയ് പുരട്ടിയ പരന്ന പാത്രത്തില്‍ ഇട്ടു നിരത്തുക. ചൂടോടെ ഇഷ്ട ആകൃതിയില്‍ മുറിച്ചുവെയ്ക്കുക. ആറിയ ശേഷം അടര്‍ത്തിയെടുക്കുക. (തേങ്ങ ബര്‍ഫി ഇളക്കുമ്പോള്‍ അതില്‍ രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ വറുത്തുപൊടിച്ച പൊടിയോ അല്ലെങ്കില്‍ അമുല്‍ പാല്‍ പൗഡറോ ചേര്‍ക്കാം.)

ഓറഞ്ച് ബര്‍ഫി
കടലമാവ് ഒരുകപ്പ്
പഞ്ചസാര ഒന്നേകാല്‍ കപ്പ്
നെയ്യ് മുക്കാല്‍ കപ്പ്
വെള്ളം അരകപ്പ്
ജാതിക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
ഓറഞ്ച് നിറം ആവശ്യത്തിന്

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യ് ഉരുകുമ്പോള്‍ കടലമാവിട്ടു ഇളക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന്‌വാങ്ങുക. പഞ്ചസാരയില്‍ വെള്ളമൊഴിച്ചു ചൂടാക്കി പാനിയാക്കുക. ഇതിലേയക്ക് കടലമാവ്, നിറം എന്നിവ ചേര്‍ത്തുചെറുതീയില്‍ ഇളക്കുക. വെള്ളം നന്നായി വറ്റുമ്പോള്‍ ജാതിക്കാപ്പൊടി ചേര്‍ക്കുക.നന്നായി ഇളക്കി നെയ്യ് പുരട്ടിയ പ്ലേറ്റിലേയ്ക്ക്മാറ്റിയ ശേഷം ഓറഞ്ചിന്റെ ആകൃതിയില്‍ ചെറിയ ഉരുളകളാക്കി ഉരുട്ടുക.

പാല്‍പേട
പാല്‍പ്പൊടി രണ്ട് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരുഇടത്തരം ഡപ്പി
കുങ്കുമപ്പൂവ് ഒരുനുള്ള്
ബട്ടര്‍ രണ്ട്‌ടേബിള്‍സ്പൂണ്‍
നെയ്യ് രണ്ട് ടീസ്പൂണ്‍
ചുവടുകട്ടിയുള്ള നോണ്‍സ്റ്റിക്ക് പാത്രത്തില്‍ കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ത്തുനന്നായി ഇളക്കി യോജിപ്പിക്കുക. കട്ടകെട്ടരുത്. സൂക്ഷിക്കണം. (കട്ടിയുള്ള ഇഡ്ഡലി മാവിന്റെ പാകം). ഇതിലേക്ക് ബട്ടറും നെയ്യും ചേര്‍ത്തു ചെറുതീയില്‍ ഇളക്കുക. ഇതിലേയ്ക്ക് അല്പം പാലില്‍ കുങ്കുമപ്പൂവ് കലക്കിയത് ചേര്‍ക്കുക. അടിക്കു പിടിക്കാതെ ഇളക്കുക. ഒരുനുള്ള് ഏലയ്ക്കാെപ്പാടി കൂടി ചേര്‍ത്ത് ഇളക്കി അലപം കഴിയുമ്പോള്‍ ഉരുണ്ട് വരും അപ്പോള്‍ തീയണച്ച് വാങ്ങുക.തണുക്കുമ്പോള്‍ കൈയില്‍ നെയ്യ് പുരട്ടി വലിയ ഉരുളയാക്കി അല്പം കനത്തില്‍ ഇ ഷ്ടമുള്ള ആക്യതിയില്‍ മുറിച്ചെടുക്കാം.
{[['']]}

ലോക മൊബൈല്‍ കോണ്‍ഗ്രസിലെ പ്രായം കുറഞ്ഞ പ്രസംഗകനായി മലയാളി സംരംഭകന്‍

Kerala tv show and news
Rohildev N.V

കൊച്ചി: പ്രശസ്തമായ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകാന്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍.

സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍ക്യുബേറ്റ് ചെയ്തിട്ടുള്ള ആര്‍.എച്ച്.എല്‍. വിഷന്‍ ടെക്‌നോളജീസിന്റെ സി.ഇ.ഒ. ആയ രോഹില്‍ദേവ് എന്ന 23 കാരനാണ് പ്രായം കുറഞ്ഞ പ്രാസംഗികനാകുന്നത്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി 24 മുതല്‍ 27 വരെയാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഐ.ബി.എമ്മിന്റെ സിഇഒ വിര്‍ജീനിയ റോമറ്റി തുടങ്ങിയവര്‍ക്കൊപ്പമാണ് രോഹില്‍ദേവും പങ്കെടുക്കുന്നത്.

കൈവിരലില്‍ ധരിച്ച് ഏത് ഉപകരണവും നിയന്ത്രിക്കാനാകുന്ന 'ഫിന്‍ ' ആണ് ആര്‍.എച്ച്.എല്‍. വികസിപ്പിച്ച ശ്രദ്ധേയമായ ഉപകരണം.

'ഫിന്‍' വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിനായി ഒരുലക്ഷം യു.എസ്. ഡോളര്‍ സമാഹരിക്കാനായി ക്രൗഡ്ഫണ്ടിങ് ഇടമായ ഇന്‍ഡിയേഗോ ഗോയില്‍ ആര്‍.എച്ച്.എല്‍. പ്രചാരണ പരിപാടിക്കും തുടക്കമിട്ടിരുന്നു. 

സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍നിന്ന് മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍
Posted on Jan 18, 2014
കൊച്ചി: കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. 'ഫിന്‍ ' എന്നു പേരിട്ടിരിക്കുന്ന ഈ മോതിരം വിപണിയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങളും തുടങ്ങി.

വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ .

കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ആര്‍എച്ച്എല്‍ വിഷന്‍ ഫിന്നിന്റെ പ്രാഥമികരൂപം ഉണ്ടാക്കി പരിശോധനയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ജൂണ്‍ മാസത്തോടെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കലും ടെസ്റ്റിങ്ങും പൂര്‍ത്തിയാക്കി ഡെവലപ്പേഴ്‌സ് വേര്‍ഷന്‍ പുറത്തിറക്കാനാകുമെന്നും സെപ്റ്റംബര്‍ മാസത്തോടെ ഫിന്‍ വിപണിയിലെത്തിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍, മ്യൂസിക് പ്ലേയര്‍, ഗെയിമിങ് കണ്‍സോള്‍, കാറിനുള്ളിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബ്ലൂടൂത്ത് വഴി ഈ ഉപകരണം കൈമാറുകയാണ് ചെയ്യുന്നത്.

കാര്‍ ഓടിക്കുന്ന ഒരാള്‍ക്ക് കാറിന്റെ താക്കോലായി ഫിന്‍ ഉപയോഗിക്കാനാകും. സ്റ്റിയറിങ്ങില്‍ നിന്നു കൈയെടുക്കാതെ തന്നെ ഫോണ്‍ കോള്‍ അറ്റന്‍ഡു ചെയ്യാം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണിന്റെ സ്‌ക്രീന്‍ സൂം ചെയ്യാന്‍ ചൂണ്ടുവിരല്‍ തള്ളവിരലിനു നേരേ കൊണ്ടുവന്നു ചലിപ്പിച്ചാല്‍ മതിയാകും.

വിരലിന്റെ ഓരോ ഭാഗത്തിനും ഓരോ അക്കം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാല്‍ കൈപ്പത്തി ന്യൂമെറിക് കീപാഡാക്കി മാറ്റി ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ഫോണ്‍ നമ്പറുകളും മറ്റും ഡയല്‍ ചെയ്യാന്‍ സാധിക്കും.

വെള്ളവും പൊടിയും കയറാത്ത ദൃഢമായ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഫിന്‍ ഒരേ സമയം മൂന്ന് സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററിയും മൈക്രോ യുഎസ്ബി ചാര്‍ജിങ് ഡോക്കുമുള്ള ഫിന്‍ പൂര്‍ണമായും ചാര്‍ജുചെയ്താല്‍ ഒരു മാസംവരെ അത് നിലനില്‍ക്കും.

സി.ഇ.ഒ. രോഹില്‍ ദേവ്, ഒപ്പം ചാള്‍സ് വിന്‍സെന്‍റ്, അരവിന്ദ് സഞ്ജീവ്, ജിതേഷ് ടി., സ്റ്റാലിന്‍ വി., സുനീഷ് ടി., ഫമീഫ് ടി. എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍ വികസിപ്പിച്ചത്.
{[['']]}

നിങ്ങള്‍ ഉറങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ രോഗങ്ങളോട് പടവെട്ടും


Kerala tv show and news



സ്മാര്‍ട്ട്‌ഫോണോ ടാബ്‌ലറ്റോ ആകട്ടെ; സാധാരണഗതിയില്‍ നമ്മള്‍ ഉറങ്ങുമ്പോഴാണ് അവ ചാര്‍ജുചെയ്യാന്‍ വെയ്ക്കുക. ആ ഉപകരണത്തിന്റെ പ്രൊസസിങ് ശേഷി ഉപയോഗിക്കപ്പെടാതെ ഇരിക്കുന്ന സമയമാണത്. ഒരര്‍ഥത്തില്‍ അത് പാഴാവുകയാണ്.

എന്നാല്‍ , രാത്രിയില്‍ നിങ്ങളുറങ്ങുന്ന വേളയില്‍ ഫോണിന്റെ അല്ലെങ്കില്‍ ടാബിന്റെ പ്രോസസിങ് ശേഷി, പ്രോട്ടീന്‍ ശ്രേണികള്‍ കണ്ടെത്താന്‍ ഉപയോഗിച്ചാലോ. അതുവഴി, അള്‍ഷൈമേഴ്‌സ് രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ കഴിഞ്ഞാലോ. തീര്‍ച്ചയായും ഇത് പുതിയൊരു സാധ്യതയാണ്.

ഈ പുത്തന്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് രംഗത്തെത്തിയിരിക്കുന്നു. സാംസങിന്റെ സഹായത്തോടെ വിയന്ന സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ ആപ്പിന്റെ പേര് 'പവര്‍ സ്ലീപ്പ്' ( Power Sleep ) എന്നാണ്. 

അലാറാം ക്ലോക്ക് പോലെ പ്രവര്‍ത്തിക്കുന്ന 'പവര്‍ സ്ലീപ്പ്' ആപ്പ് വഴി, വിയന്ന സര്‍വകലാശാലയിലെ 'സിമിലാരിറ്റി മാട്രിക്‌സ് ഓഫ് പ്ലോട്ടിന്‍സ്' ( SIMAP ) സെര്‍വറില്‍നിന്നാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് കണക്കുകൂട്ടല്‍ നടത്താനുള്ള ഡേറ്റ ലഭിക്കുക. 

ഡേറ്റ ലഭിച്ചാലുടന്‍ സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ കണക്കൂകൂട്ടല്‍ ആരംഭിക്കും. സ്മാര്‍ട്ട്‌ഫോണില്‍ സെറ്റ് ചെയ്തിട്ടുള്ള അലാറാം മുഴങ്ങുമ്പോള്‍ , കണക്കുകൂട്ടല്‍ പ്രക്രിയ അവസാനിക്കുകയും, ഡേറ്റാ പാക്കേജ് SIMAP ഡേറ്റാബേസില്‍ റിക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും. 

വ്യത്യസ്ത കമ്പ്യൂട്ടറുകള്‍ക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുന്ന BOINC സാങ്കേതികവിദ്യയാണ് പവര്‍ സ്ലീപ്പ് ഉപയോഗിക്കുന്നത്. ഫോണിലെ ഉപയോഗമില്ലാതിരിക്കുന്ന പ്രോസസിങ് ശേഷി പ്രോട്ടീന്‍ പഠനത്തിന് ഉപയോഗിക്കുമെന്നല്ലാതെ, ഫോണിലുള്ള ഒരു പേഴ്‌സണല്‍ ഡേറ്റയും പവര്‍ സ്ലീപ്പ് ഉപയോഗിക്കില്ല. 

ആന്‍ഡ്രോയ്ഡ് 2.3 മുതല്‍ മുകളിലോട്ടുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമേ നിലവില്‍ പവര്‍ സ്ലീപ്പ് പ്രവര്‍ത്തിക്കൂ. സാംസങിന്റെ ആപ്പ് സ്റ്റോറില്‍നിന്നോ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം. 

ഈ സ്വഭാവത്തില്‍പെട്ട ആദ്യ ആപ്പല്ല പവര്‍ സ്ലീപ്പ്. അമേരിക്കയില്‍ ബെര്‍ക്കലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌പേസ് സയന്‍സസ് ലബോറട്ടറി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ BOINC ( Berkeley Open Infrastructure for Network Computing ) ഉദാഹരണം. ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്താനും, ഭൂകമ്പനങ്ങള്‍ നിരീക്ഷിക്കാനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ഒന്നാണ് BOINC.
{[['']]}

പേടകത്തിന്റെ ആദ്യരൂപം തയ്യാര്‍ ; ബഹിരാകാശത്ത് ആളെ അയയ്ക്കാന്‍ ഇന്ത്യന്‍ശ്രമം ഊര്‍ജിതമാകുന്നു

Kerala tv show and news
ഇന്ത്യക്കാരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള പേടകത്തിന്റെ രേഖകള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിലെ ഡോ.ജയാക്കര്‍ വേദമാണിക്യം, ഐ എസ് ആര്‍ ഒ യിലെ ജോണ്‍ പി. സഖറിയയ്ക്ക് കൈമാറുന്നു. ചിത്രം കടപ്പാട് : HAL


ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിക്കുന്ന ഒരു റോക്കറ്റില്‍ , രാജ്യം സ്വന്തംനിലയ്ക്ക് രൂപകല്‍പ്പന ചെയ്ത പേടകത്തില്‍ , ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്ത് സുരക്ഷിതമായി അയയ്ക്കുക എന്നത് ഐ എസ് ആര്‍ ഒ യുടെ എക്കാലത്തെയും സ്വപ്‌നമാണ്. 

ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക്, ഇന്ത്യക്കാരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ചെറുപേടകത്തിന്റെ ( space capsule ) പ്രാഥമക രൂപം തയ്യാറായി. 

കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ 'ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്' ( HAL) അധികൃതര്‍ , പേടകത്തിന്റെ രൂപരേഖയും മറ്റ് വിവരങ്ങളും ഐ എസ് ആര്‍ ഒ യ്ക്ക് കൈമാറി. ഐ എസ് ആര്‍ ഒ യുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിനാണ് (വി.എസ്.എസ്.സി.) ഇതു കൈമാറിയത്. 

പേടകം സംബന്ധിച്ച രേഖകള്‍ ബാംഗ്ലൂരില്‍ വി.എസ്.എസ്.സി. ഡയറക്ടര്‍ ജോണ്‍ പി. സഖറിയയെ എച്ച്.എ.എല്‍. എയ്‌റോ സ്‌പേസ് വിഭാഗത്തിന്റെ ജനറല്‍ മാനേജര്‍ ഡോ. ജയാകര്‍ വേദമാണിക്യം ഏല്‍പ്പിച്ചു.

ഐ എസ് ആര്‍ ഒ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ , 'ജിയോ-സിംക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3' ( Geo-synchronous Satellite Launch Vehicle Mark III ) എന്ന ഏറ്റവും പുതിയ ഭീമന്‍ റോക്കറ്റില്‍ , മനുഷ്യനെ അയയ്ക്കാനുള്ള പേടകം അടുത്ത മെയിലോ ജൂണിലോ ശ്രീഹരിക്കോട്ടയില്‍നിന്ന് പരീക്ഷണാര്‍ഥം വിക്ഷേപിക്കുമെന്ന്, ഐ എസ് ആര്‍ ഒ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള പേടകമെങ്കിലും, ആദ്യവിക്ഷേപണത്തില്‍ അതില്‍ മനുഷ്യരോ മറ്റേതെങ്കിലും ജീവിയോ ഉണ്ടാകില്ല. പേടകം ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന്റെയും, സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്നതിന്റെയും ഭൗതികപ്രശ്‌നങ്ങളാകും ആദ്യം പഠനവിധേയമാക്കുക.

പോര്‍ട്ട് ബ്ലെയറില്‍നിന്ന് 400-500 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പേടകം തിരിച്ചിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്, ഐ എസ് ആര്‍ ഒ മേധാവി കെ.രാധാകൃഷ്ണനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. 

മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ 12,500 കോടി രൂപയാണ് ഐ എസ് ആര്‍ ഒ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ അത് അനുവദിച്ചാല്‍ , കുറഞ്ഞത് ഏഴ് വര്‍ഷത്തിനകം ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയുമെന്ന് ഐ എസ് ആര്‍ ഒ കരുതുന്നു. 

മനുഷ്യനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യവിജയം ഐ എസ് ആര്‍ ഒ നേടിയത് 2007 ജനവരി 22 നായിരുന്നു. 'സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ് ' (എസ് ആര്‍ ഇ1) എന്ന പുനരുപയോഗ പേടകം വിജയകരമായി വിക്ഷേപിച്ച് വീണ്ടെടുത്തപ്പോഴായിരുന്നു അത്. 

ഭ്രമണപഥത്തില്‍നിന്ന് ഒരു പേടകത്തെ തിരികെ ഭൂമിയിലെത്തിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അതിനുമുമ്പ് കഴിഞ്ഞിരുന്നത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു. ആ ഗണത്തിലേക്കാണ് എസ്.ആര്‍ ഇ1 വിജയകരമായി വീണ്ടെടുക്കുക വഴി ഇന്ത്യയും എത്തിയത്. 
{[['']]}

കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയച്ചത് 148 ബില്ല്യന്‍ റിയാല്‍.

Kerala tv show and news
സൗദിയിലെ വിദേശികള്‍ കഴിഞ്ഞവര്‍ഷം നാട്ടിലേക്ക് അയച്ചത് 148 ബില്യന്‍ റിയാല്‍

റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയച്ചത് 148 ബില്ല്യന്‍ റിയാല്‍. സൗദി മോണിറ്ററിങ് ഏജന്‍സി (സാമ) യുടെ റിപോര്‍ട്ടിലാണ് വിദേശികളുടെ പുറമേക്കുള്ള പണം അയച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. 2012ല്‍ 125 ബില്ല്യന്‍ റിയാലാണ് വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. പണം അയക്കുന്നതില്‍ 2012നെ അപേക്ഷിച്ച് 2013ല്‍ 18 ശതമാനം വര്‍ധനയാണ് പ്രകടമായത്.

സൗദിയിലെ 74 ലക്ഷം വിദേശി തൊഴിലാളികളില്‍ ശരാശരി ഒരു തൊഴിലാളി 2013ല്‍ നാട്ടിലയച്ചത് 20,000 റിയാലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയിലെ തൊഴിലാളികള്‍ വിദേശങ്ങളിലേക്ക് അയച്ച സംഖ്യയില്‍ ഗണ്യമായ വര്‍ധന പ്രകടമാണ്. 2004ല്‍ 36 ബില്ല്യന്‍ റിയാലാണ് അയച്ചത്. 2005ല്‍ 40 ബില്ല്യന്‍ , 2006ല്‍ 44 ബില്ല്യന്‍ , 2007ല്‍ 66 ബില്ല്യന്‍ , 2008ല്‍ 86 ബില്ല്യന്‍ , 2009ല്‍ 98, 2010ല്‍ 110 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വര്‍ഷം സൗദി സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത് 76 ബില്ല്യന്‍ റിയാലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

വിദേശികള്‍ പണം അയക്കുന്നതില്‍ പ്രകടമായ വര്‍ധനയുടെ പ്രധാന കാരണം ബിനാമി ബിസിനസാണെന്ന് ത്വാഇഫ് യൂനിവേഴ്‌സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ഡോ. സാലിം ബാഅ്ജാജ അഭിപ്രായപ്പെട്ടു. സൗദിയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ ചില്ലറ വില്‍പ്പന രംഗത്തു ജോലി ചെയ്യുന്നവരാണ്. ഇവരില്‍ വലിയൊരു വിഭാഗം ബിനാമി ബിസിനസുകാരാണ്. 
{[['']]}

ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം.

ഇന്റര്‍നെറ്റ് യുഗം കഴിഞ്ഞു; ഇനി ഔട്ടര്‍നെറ്റിന്റെ കാലംKerala tv show and news
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം. അടുത്തവര്‍ഷം മുതല്‍ അയക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് നെറ്റ് ലഭ്യമാക്കാന്‍ പോകുന്നത്. ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്കും ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമാകും. മീഡിയ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സംഘടനയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക. അതിലൂടെയുള്ള ഇന്റര്‍നെറ്റ് ആകാശത്തുനിന്ന് ലഭിക്കുന്നതിന് തുല്യമായിരിക്കും. സാധാരണ കൃത്രിമോപഗ്രഹങ്ങളെ അപേക്ഷിച്ച് വലിപ്പത്തില്‍ ചെറുതായിരിക്കും ഈ ഉപഗ്രഹങ്ങള്‍ .ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. വന്‍നിക്ഷേപം വേണ്ടിവരുന്ന പദ്ധതിക്ക് പണമില്ലാത്തരാജ്യങ്ങള്‍ക്കും ഇതിലൂടെ നെറ്റ് കിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 
{[['']]}

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന് 45 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമാകും.

എന്‍ജിനീയറിംഗ് പ്രവേശനം: കണക്കിന് 45% മാര്‍ക്കുള്ളവര്‍ക്കും സാധ്യമാകും









Kerala tv show and news


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന് 45 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമാകും. മന്ത്രിസഭാ യോഗമാണ് 50 ശതമാനം എന്നത് ഉപാധികളോടെ 45 ശതമാനമാക്കി നിജപ്പെടുത്തിയത്. ഫിസിക്‌സ്, കെമിസ്ട്രി എന്നീ രണ്ട് വിഷയങ്ങള്‍ക്കും കൂടി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടണം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ഉപാധി.

അതേസമയം കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പഴയപോലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നിലനില്‍ക്കും.

ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് കണക്കിന് മാര്‍ക്ക് കുറഞ്ഞുപോയതിനാല്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ അവസരം നഷ്ടമാകുമെന്ന് മാനേജ്‌മെന്റുകള്‍ പരാതി ഉന്നയിച്ചിരുന്നു.

നേരത്തെ കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് മാത്രമേ സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമായിരുന്നുള്ളു. അതേസമയം എഐസിടിഇ മാനദണ്ഡ പ്രകാരം 45 ശതമാനം മാര്‍ക്ക് മതി. എഐസിടിഇയുടെ മാനദണ്ഡം അനുസരിച്ച് പ്രവേശനം സാധ്യമാക്കണമെന്നായിരുന്നു മാനെജ്‌മെന്റുകളുടെ ആവശ്യം.

കണക്കിന് മാര്‍ക്ക് കുറവാണെന്ന കാരണത്താല്‍ കുട്ടികള്‍ എന്‍ജീനിയറിംഗ് അഡ്മിഷനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതായും മാനെജ്‌മെന്റുകള്‍ പരാതിപ്പെട്ടിരുന്നു. 
{[['']]}

പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം

Kerala tv show and news
പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം
അശ്വതിക്ക് ഇനി ബ്രിട്ടണില്‍ പഠിക്കാം, അതും സര്‍ക്കാര്‍ ചിലവില്‍. അശ്വതിക്ക് മുന്നില്‍ ഇങ്ങനെയൊരു വഴി തുറന്നതോടെ ഏറെ സന്തോഷിക്കുന്നത് അശ്വതിയുടെ കുടുംബം മാത്രമല്ല, അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും കൂടിയാണ്. പിതാവ് മനു വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് അശ്വതിയും സഹോദരിയും പഠിച്ച് മിടുക്കരായി മാറിയത്. ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പെസ്റ്റലോസി സ്‌കോളര്‍ഷിപ്പ് ഈ പത്താംക്ലാസ്സുകാരിയെ തേടിയെത്തിയപ്പോള്‍ അത് അര്‍ഹിക്കുന്ന കരങ്ങളിലേക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് നാടും നാട്ടുകാരും. ഒപ്പം ഈ അംഗീകാരം ലഭിക്കുന്ന ഏക മലയാളിയെന്ന പേരും അശ്വതിക്ക് സ്വന്തം.

ചിറയിന്‍കീഴ് മുടപുരം ശ്രീനിലയത്തില്‍ മനുവിന്റെയും ഗീതയുടെയും മകളായ അശ്വതി നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ കുട്ടികളെ പഠിപ്പിക്കാന്‍ പിതാവ് മനു ഏറെ ക്ലേശിക്കുന്നതിനിടെയാണ് ഈ അംഗീകാരം അശ്വതിയെ തേടിയെത്തുന്നത്.

മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനത്തോടെയാണ് അശ്വതി പരീക്ഷ എഴുതിയത്. പ്രാഥമീക പരീക്ഷയ്ക്ക് ശേഷം ബാംഗ്ലൂരില്‍ ഇന്‍ര്‍വ്യൂവും നടന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അശ്വതി പറയുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അറിയിപ്പ് സ്‌കൂളിലെത്തുകയായിരുന്നു. തുടര്‍ പഠനത്തിനായി അശ്വതിയെ ബ്രിട്ടനിലെത്തുന്നതിന് ക്ഷണിച്ചും സന്ദേശമുണ്ട്. പഠനത്തിന്റെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ഈ നേട്ടത്തില്‍ അശ്വതി ഏറെ നന്ദി പറയുന്നത് അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമാണ്. ഇംഗ്ലീഷ് അദ്ധ്യാപകന്‍ മനോജിന്റെ പ്രോത്സാഹനം അശ്വതിക്ക് ഏറെ പ്രചോദനം നല്‍കി. പരീക്ഷയുടെ എല്ലാ ഘട്ടത്തിലും അശ്വതിക്ക് പൂര്‍ണ്ണ പിന്തുണ അദ്ദേഹം നല്‍കിയതായി അശ്വതി സ്മരിച്ചു.

പഠനശേഷം ആരോഗ്യമേഖലയില്‍ ജോലി ചെയ്യണമെന്നാണ് അശ്വതിയുടെ ആഗ്രഹം.

{[['']]}

വിശുദ്ധനായി മാറിയ കൊള്ളത്തലവൻ

വിശുദ്ധനായി മാറിയ കൊള്ളത്തലവൻ
പരാജയപ്പെട്ട മോഷണശ്രമത്തിനിടയിൽ കാവൽനായിൽനിന്ന് രക്ഷപ്പെടാനാണ് മോസസ് ഓടിയത്. കൊള്ളത്തലവനായ മോസസ് ഒരിക്കലും ചിന്തിച്ചിരുന്നില്ല ഈ ഓട്ടം വിശുദ്ധിയിലേക്കാണെന്ന്. ചെറുപ്പം മുതൽ അടിമയായിരുന്ന മോസസിന്റെ ജന്മസിദ്ധമായ മോഷണ സ്വഭാവമാണ് അവനെ കൊള്ളസംഘത്തിന്റെ തലവനാക്കി വളർത്തിയത്. അദ്ദേഹം എത്തിച്ചേർന്നത് മരുഭൂമിയിലെ സന്യാസികളുടെ ഇടയിലാണ്. തിരികെ ചെന്നാൽ നിയമത്തിന്റെ പിടിയിൽപ്പെടുമെന്ന് മനസിലാക്കിയ മോസസ് കാര്യങ്ങൾ ആറിത്തണുക്കുന്നതുവരെ ആശ്രമത്തിൽ ഒളിച്ചു താമസിക്കാൻ തീരുമാനിച്ചു. 
സന്യാസിമാരുടെ പ്രാർത്ഥനകൾ, ധ്യാനം, സമർപ്പണം തുടങ്ങിയവയെല്ലാം മോസസിന്റെ ജീവിതത്തിൽ അറിയാതെ മാറ്റങ്ങൾ വരുത്തുകയായിരുന്നു. മോസസ് മാമോദീസ സ്വീകരിച്ച് ഒരു സന്യാസിയായി മാറി. എന്നാൽ, മോസസിലെ ആന്തരിക സംഘട്ടനം പൂർണവളർച്ചയെത്തിയത് അപ്പോഴാണ്. ജന്മവാസനകൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി. പ്രലോഭനങ്ങൾ കടൽപ്പോലെ അദ്ദേഹത്തെ വിഴുങ്ങി. ശത്രു തന്നെ ആക്രമിക്കുകയാണെന്ന് മനസിലാക്കിയ മോസസ്, താനാഗ്രഹിക്കുന്ന ജീവിതം തന്നിൽനിന്ന് കൈവിട്ടുപോകുമോയെന്ന ഭീതിയോടെ ആശ്രമാധിപനായ വിശുദ്ധ ഇസിദോറിനോട് ആകുലതകൾ പങ്കുവച്ചു.

വിശുദ്ധൻ പ്രഭാതത്തിൽ മോസസിനെ കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയിട്ട് ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടിയിട്ടു പറഞ്ഞു: ''അസ്തമനത്തിനുശേഷം സൂര്യൻ പുതിയൊരു പ്രഭാതത്തിലേക്ക് ഉദിച്ചുയരുമ്പോൾ ആദ്യകിരണങ്ങൾ വളരെ സാവധാനമാണ് ഭൂമിയിലേക്ക് എത്തുന്നത്. അതുപോലെ വളരെ മന്ദഗതിയിലാണ് ഒരുവൻ പൂർണമായും മാനസാന്തരപ്പെടുന്നത്. മാനസാന്തരം പെട്ടെന്നുള്ള വളർച്ചയല്ല. മനസിന് ഒരു നിമിഷത്തിൽ എന്തോ പരിവർത്തനം സംഭവിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അത് അപ്പോഴൊന്നും പൂർണാർത്ഥത്തിലു ള്ള വളർച്ചയിലെത്തുന്നില്ല. പുഴുവിൽനിന്ന് പൂമ്പാറ്റയിലേക്കുള്ള വളർച്ചപോലെ ഒരുപാട് പരിണാമങ്ങൾക്കുശേഷമാണ് മാനസാന്തരം പൂർണ വളർച്ചയെത്തുന്നതും പക്വത പ്രാപിക്കുന്നതും. അതുകൊണ്ട് മാറാൻ കഴിയുന്നില്ലല്ലോയെന്നോർത്ത് നിരാശപ്പെടരുത്. യഥാർത്ഥ ആത്മീയതയിലേക്കുള്ള ശരിയായ പാതയിൽ തന്നെയാണ് നിന്റെ സഞ്ചാരം.''
ഇദ്ദേഹമാണ് ഈജിപ്റ്റിൽ ജീവിച്ച വിശുദ്ധ മോസസ് ദ ബ്ലാക്ക് (എഡി 330-405).
{[['']]}

ജോലിക്കാരിയുമായി കാറില്‍ അനാശാസ്യം; 59കാരന്‍ അറസ്റ്റില്‍

illicit-affair










Kerala tv show and newsവീട്ടുജോലിക്കാരിയുമായി കാറില്‍ അനാശാസ്യത്തിലേര്‍പ്പെട്ട 59 കാരനെ പോലീസ് അറസ്റ്റുചെയ്തു. സൗദി അറേബ്യയിലെ ഖാമിസ് മുഷെയ്തിലാണ് സംഭവം. സൗദി മതകാര്യപോലീസ് നടത്തിയ പട്രോളിംഗിലാണ് ഇരുവരും പിടിയിലായത്. 



എതോപ്യന്‍ പൗരയാണ് വീട്ടുജോലിക്കാരി. ഇവരേയും പോലീസ് അറസ്റ്റുചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് പട്രോളിംഗ് സംഘം കാറിനടുത്തെത്തിയത്. എന്നാല്‍ കാറിന്റെ പിന്‍ സീറ്റില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 
{[['']]}

ഓയില്‍ ടാങ്കറിനുള്ളില്‍ രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തി

 oil-tankerഓയില്‍ ടാങ്കറിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഓയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമീക നിഗമനം. അപകടത്തിനിരയായ മൂന്നുപേരും തൊഴിലാളികളാണ്. 


ഒരു പ്രമുഖ കമ്പനിയുടെ ഓയില്‍ ടാങ്കറിനുള്ളില്‍ നാലുപേര്‍ കുടുങ്ങിയെന്നറിയിച്ച് ചൊവ്വാഴ്ച വൈകിട്ടാണ് പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടനെ ആഭ്യന്തര സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടുപേര്‍ക്ക് മരണം സംഭവിച്ചിരുന്നു. രണ്ട് തൊഴിലാളികള്‍ ടാങ്കറിനുള്ളില്‍ നിന്നും പുറത്തുകടന്നിരുന്നു. ഇതില്‍ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 34കാരനായ ഈജിപ്ഷ്യനും 27കാരനായ പാക്കിസ്ഥാനിയുമാണ് മരിച്ചവര്‍.അതേസമയം തൊഴിലാളികള്‍ മുന്‍ കരുതല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് ടാങ്കറിനുള്ളില്‍ ഇറങ്ങിയതെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger