Movie :

kerala home tv show and news

Home » , , , » നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

{[['']]}
Kerala tv show and news

നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

 

 mammootty
മമ്മൂട്ടി- മലയാളത്തിലെ അഭിനയപ്രതിഭയുടെ മുന്‍നിരയിലാണ്‌ ഈ മനുഷ്യന്റെ സ്‌ഥാനം. കഥാപാത്രങ്ങളുമായി വല്ലാതെ താരത്മ്യപ്പെടുന്ന എന്തോ ഒരു സിദ്ധിവിശേഷം മമ്മൂട്ടിക്ക്‌ കൈമുതലായുണ്ട്‌. മാടയുടെ ദയനീയത, പട്ടേലറുടെ ക്രൗര്യം, വാറുണ്ണിയുടെ കൂസലില്ലായ്‌മ, വിദ്യാധരന്‍ നായരുടെ മനോവിഭ്രാന്തി, ചന്തുവിന്റെ ധര്‍മ്മസങ്കടം....
അഭിനയവൈവിധ്യത്തിന്റെ എത്രയെത്ര ഊഷ്‌മള ഭാവങ്ങളാണ്‌ മമ്മൂട്ടി ഇതിനകം നമുക്ക്‌ കാട്ടിത്തന്നത്‌. ഒന്നര വ്യാഴവട്ടമായി തന്റെ പ്രതിഭയില്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ആഹ്‌ളാദിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ മമ്മൂട്ടി നമ്മുടെ സിനിമയിലുണ്ട്‌.

? മലയാളത്തില്‍ മമ്മൂട്ടിയോളം വിജയിച്ചൊരു നടനില്ല. ഈ നേട്ടം എങ്ങനെ കൈവരിച്ചു.

ഠ 'നേട്ടത്തിന്‌ പിന്നിലോ. അത്‌... ദൈവാധീനം. ജനങ്ങളുടെ സ്‌നേഹം എന്റെ കഠിനാധ്വാനം. സുഹൃത്തുക്കളുടെ സ്‌നേഹം. പ്രോത്സാഹനം, അവരെനിക്ക്‌ ചെയ്‌തുവന്ന സഹായം. പിന്നെ എല്ലാം രസിക്കാത്ത നമ്മള്‍ മലയാളികളുടെ ആറ്റിറ്റ്യൂഡ്‌. നല്ലതു മാത്രം സ്വീകരിക്കുന്ന ആ മനോഭാവം. അതുകൊണ്ട്‌ നല്ലതു മാത്രം നല്‍കാന്‍ നമ്മള്‍ നടത്തുന്ന ശ്രമം. ഇതൊക്കെ തന്നെയായിരിക്കണം നിങ്ങളീ പറയുന്ന വിജയം സത്യമാണെങ്കില്‍.

? ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളാണ്‌ സിനിമയുടെ കരുത്തെങ്കില്‍ ആ കരുത്ത്‌ നമ്മുടെ സിനിമയ്‌ക്കു പകര്‍ന്നത്‌ മമ്മൂട്ടിയാണ്‌. ആ അര്‍ത്ഥത്തില്‍ നമ്മുടെ സിനിമയുടെ സുകൃതമാണീ മനുഷ്യന്‍. ഭരത്‌ അവാര്‍ഡിന്റെ മുദ്ര നെഞ്ചില്‍ ചൂടിയ മമ്മൂട്ടി, ഈ നിലയില്‍ സംതൃപ്‌തനാണോ.

ഠ 'നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനൊന്നുമല്ല.' മമ്മൂട്ടി പറയുന്നു. 'സംതൃപ്‌തനാണെങ്കില്‍ ഞാനിതു നിര്‍ത്തി വേറെന്തെങ്കിലും പണിക്ക്‌ പോകണമല്ലോ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ നമ്മള്‍ പിന്നെ ഊണുകഴിക്ക്വോ. അതുപോലെ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തുടരരുത്‌. അഭിനയം അങ്ങനൊരു പണിയല്ല. ഇതെന്റെ തൊഴിലാണ്‌. ഇതെന്റെ ആത്മാവിന്റെ അംശമാണ്‌. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതില്‍ സംതൃപ്‌തിയോ, അവസാനമോ ഇല്ല.

? ഡെറിക്‌ മാല്‍ക്കമിനെപ്പോലെ ലോകപ്രശസ്‌ത നിരൂപകരുടെ പ്രസംഗംപോലും പിടിച്ചെടുത്ത മമ്മൂട്ടി അംബേദ്‌കറെന്ന ചരിത്രപുരുഷനെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ അവസരം കിട്ടിയതോടെ ഇന്ത്യന്‍ സിനിമയുടെ നിറുകയിലെത്തിയിരിക്കുകയാണ്‌. ആ നിലയില്‍ ഇനി മമ്മൂട്ടിക്ക്‌ കീഴടക്കാനിവിടെ ഉയരങ്ങളില്ല. അതിനാല്‍ മമ്മൂട്ടി ഇനിയെത്രകാലം സിനിമയില്‍ തുടരും.

ഠ സിനിമയില്‍ ലോകമുള്ളേടത്തോളംകാലം ഉണ്ടാകണമെന്നാണ്‌ ആഗ്രഹം. സിനിമയുള്ളേടത്തോളം കാലം ഉണ്ടാകണം. അതുപക്ഷേ സാധിക്കില്ലല്ലോ. സാധിക്കുന്നേടത്തോളം തുടരും. അത്രതന്നെ.

? മലയാളത്തിലെ ഒന്നാംനിര താരം. ഒന്നാംകിട അഭിനേതാവ്‌. ഈ രണ്ടു പദവിയും മമ്മൂട്ടിയുടേതാണ്‌. യാദൃച്‌ഛയാ വന്നുചേര്‍ന്ന അനര്‍ഹങ്ങളായ വിജയങ്ങളല്ല അതൊന്നും. നിരന്തരമായ അധ്വാനത്തിന്റെ, ആത്മാര്‍പ്പണത്തിന്റെ ഫലം മാത്രം. എങ്കിലും നായകനെന്ന നിലയില്‍ ഇന്നുള്ള സ്‌ഥാനം മമ്മൂട്ടിക്ക്‌ നഷ്‌ടപ്പെട്ടാലോ. ഒരുപക്ഷേ സോമനും സുകുമാരനും ഒക്കെ ചെയ്‌തപോലെ വില്ലന്റെയോ, സഹനടന്റെയോ വേഷത്തില്‍ മമ്മൂട്ടി വരുമോ.ചോദ്യം മമ്മൂട്ടിയെ ശുണ്‌ഠി പിടിപ്പിച്ചുവെന്ന്‌ തോന്നി. ഉത്തരത്തില്‍ അതിന്റെ ക്ഷോഭമുണ്ടായിരുന്നു.

ഠ 'അതെന്താ, വില്ലന്‍ വേഷം ഞാന്‍ ചെയ്‌തിട്ടില്ലേ. വൃദ്ധന്റെ വേഷവും ചെയ്‌തിട്ടുണ്ട്‌. വിധേയനില്‍ വില്ലനാണ്‌. ഇല്ലേ. പൊന്തന്‍മാടയില്‍ വൃദ്ധനാണ്‌. വളരെയേറെ വൃദ്ധനാണ്‌. അപ്പോ ഇതുപോലെ ഇനിയും ചെയ്യും. ഇതിനപ്പുറവും ചെയ്യും. അതുകൊണ്ടിങ്ങനെ ഒരു ചോദ്യംതന്നെ ശരിയല്ല. മനസിലായില്ലേ.'
അഭിമുഖത്തിനെത്തുന്നവരെ അനുനയിപ്പിക്കാത്ത ഒരു സത്യസന്ധതയുണ്ട്‌. മമ്മൂട്ടിക്ക്‌ ഈ ഉത്തരത്തിലും അതുണ്ട്‌.
ശുണ്‌ഠി പിടിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ അതേ നായണത്തിലാണ്‌ മമ്മൂട്ടിയുടെ മറുപടി. അഭിനയരംഗത്തെത്തും മുമ്പ്‌ അഭിഭാഷകനായിരുന്നല്ലോ. അഭിമുഖം വിചാരണയെങ്കില്‍ ആ വിചാരണയെ കൂസലെന്യേ മമ്മൂട്ടി നേരിടുന്നു. അതില്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.
മമ്മൂട്ടിയുടെ തൊഴില്‍ അഭിനയമാണ്‌. പക്ഷേ ജീവിതത്തില്‍ അതില്ല. സ്വത്വഭാവങ്ങള്‍ക്കു മേല്‍ മുഖംമൂടി അണിയാത്ത മമ്മൂട്ടി. ക്ഷോഭിക്കേണ്ടിടത്ത്‌ ക്ഷോഭിക്കുന്നു. ആര്‍ദ്രമാകേണ്ടിടത്ത്‌ ആര്‍ദ്രമാകുന്നു. പച്ച മനുഷ്യനാണ്‌ മമ്മൂട്ടിയിന്നും. മമ്മൂട്ടിയുടെ ഈ പ്രകൃതം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ജന്മസിദ്ധമായ തന്റെ സ്വഭാവത്തിനു മാറ്റം വരുത്താന്‍ മമ്മൂട്ടി തയാറല്ല. മാടയുടെയോ, വിദ്യാധരന്റെയോ ആര്‍ദ്രത മാത്രമല്ല മമ്മൂട്ടിക്ക്‌. ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമിന്റെ നായര്‍ സാബിന്റെ പട്ടേലരുടെ ക്ഷോഭവും ആ വ്യക്‌തിത്വത്തിന്റെ ഭാവമാണ്‌. അത്‌ തിരിച്ചറിയാത്തവര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിക്കും. അദ്ദേഹത്തിന്റെ നന്മകള്‍ കാണാതെ പോകും. ക്ഷോഭിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുക. അതിനു മമ്മൂട്ടി എങ്ങനെ മറുപടി പറയുന്നു എന്ന്‌ നോക്കുക. അഭിമുഖത്തിനെത്തിയപ്പോള്‍ മനസില്‍ കരുതിയതങ്ങനെയാണ്‌. അതുകൊണ്ട്‌ ചോദിച്ചു. ഉത്തരങ്ങളിലെല്ലാം പിന്നെ തീപ്പൊരിയായിരുന്നു. സ്വരത്തില്‍ ഭാവത്തില്‍ ഒക്കെ അതിന്റെ അനുരണനവും.

? രംഗീലയില്‍ ഷാക്കിഷ്‌റോഫ്‌ ചെയ്‌ത വേഷം തന്നാല്‍ സ്വീകരിക്കുമോ.

ഠ ഞാനത്തരം വേഷങ്ങള്‍ സ്വീകരിക്കാറില്ല.

? എങ്കില്‍ ഒരു വേഷം സ്വീകരിക്കുമ്പോള്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷ എന്താണ്‌.

ഠ എനിക്ക്‌ ചെയ്യാന്‍ പറ്റുന്ന വേഷമേ ഞാന്‍ സ്വീകരിക്കൂ. എല്ലാ വേഷങ്ങളും എനിക്കിണങ്ങില്ല. അതുകൊണ്ടതിന്‌ ഞാന്‍ മോഹിക്കാറുമില്ല. നമുക്കഭിനയിച്ച്‌ ഫലിപ്പിക്കാനാവും എന്ന്‌ തോന്നുന്ന വേഷമേ ഞാന്‍ സ്വീകരിക്കൂ.

? അതെങ്ങനെയുള്ളതാണ്‌.

ഠ എനിക്കു ചെയ്യാന്‍ പറ്റിയതെന്ന്‌ എനിക്കു തോന്നണം. എനിക്ക്‌ മനസിനിണങ്ങണം. മനസിലായില്ലേ. അതെങ്ങനെയുള്ളതാണെന്നറിയണമെങ്കില്‍ ഇനി എന്റെ പടം കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി.

? മലയാളത്തില്‍ യുവടന്മാരുടെ ഒരു നിര വളരുന്നുണ്ടല്ലോ. അവരെപ്പറ്റി എന്താണഭിപ്രായം.

ഠ നല്ല അഭിപ്രായമാണ്‌... നല്ല അഭിപ്രായമാണ്‌.

? എങ്കിലും അക്കൂട്ടത്തില്‍ എടുത്തുപറയാവുന്നവര്‍.

ഠ എല്ലാവരും എടുത്തുപറയാവുന്നവരാണ്‌. എടുത്താല്‍ പൊങ്ങാത്തവരാണെന്ന പ്രത്യേകതയേയുള്ളൂ.

? പുതിയ നടന്മാരില്‍ കാണുന്ന പ്രത്യേകതയെന്താണ്‌. എന്താണവരുടെ പ്ലസ്‌ പോയിന്റ്‌.

ഠ ഇതെന്തൊരു ചോദ്യമാണ്‌. ദയവു ചെയ്‌ത് എന്നെ ഇന്‍സള്‍ട്ട്‌ ചെയ്യരുത്‌. പ്ലസ്‌ പോയിന്റ്‌... പ്ലസ്‌ പോയിന്റുള്ളതുകൊണ്ടാണ്‌ അവര്‍ വരുന്നത്‌. പ്ലസ്‌പോയിന്റുള്ളതുകൊണ്ടാണ്‌ അവര്‍ പിടിച്ചുനില്‍ക്കുന്നത്‌.
ഉത്തരം പറയുമ്പോള്‍ മമ്മൂട്ടിയുടെ മുഖത്ത്‌ കൂടുതല്‍ ക്ഷോഭം. തെല്ലിട നിര്‍ത്തി ബാക്കിയെന്നോണം പറഞ്ഞു.
'പിന്നേ, നിങ്ങളീ പണിക്ക്‌ പറ്റിയ ആളല്ല കേട്ടോ...'
കുറച്ചുനേരം മുഖം തിരിച്ചെങ്കിലും മമ്മൂട്ടി വീണ്ടും ടേപ്പ്‌ റിക്കാര്‍ഡിനു മുഖം തന്നു.

? വിമര്‍ശനവും ഗോസിപ്പുമൊക്കെയുണ്ടാകുമ്പോള്‍ ഇങ്ങനെയാണോ പ്രതികരണം.

ഠ വിമര്‍ശനവും ഗോസിപ്പും രണ്ടും രണ്ടല്ലേ. അതു രണ്ടും ഒന്നാണോ? പിന്നെന്താ രണ്ടുംകൂടി ചോദിക്കുന്നത്‌.

? ശരി. എങ്കില്‍ വിമര്‍ശനമുണ്ടാകുമ്പോള്‍.

ഠ വിമര്‍ശനമെന്നത്‌ വിമര്‍ശിക്കാന്‍ അര്‍ഹതയുള്ളവരേ ചെയ്യാവൂ. ഇപ്പോള്‍ എനിക്ക്‌ നിങ്ങളെ വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടാകണമെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ എനിക്ക്‌ വ്യക്‌തമായ ധാരണയും ബോധവും ഉണ്ടാകണം. അത്രേ ഉള്ളൂ.

? ഗോസിപ്പോ.

ഠ ഗോസിപ്പെന്നു പറയുമ്പോള്‍തന്നെ അതു ഗോസിപ്പാണ്‌. പിന്നതേപ്പറ്റി എന്താ പറയേണ്ടത്‌. ഗോസിപ്പ്‌സ് ആര്‍ ഗോസിപ്പ്‌സ്.

? അവാര്‍ഡുകള്‍ ധാരാളം വാങ്ങിയ നടനല്ലേ. ആ നിലയില്‍ അവാര്‍ഡിനെ എങ്ങനെ കാണുന്നു.

ഠ അവാര്‍ഡ്‌ കിട്ടിക്കഴിഞ്ഞതിനു ശേഷമോ അതോ അതിനു മുമ്പോ.

? അവാര്‍ഡ്‌ ഒരംഗീകാരമായി തോന്നാറുണ്ടോ എന്ന്‌.

ഠ അവാര്‍ഡിനെ അങ്ങനെ കാണുന്നുണ്ടോന്ന്‌ ചോദിച്ചാല്‍ അവാര്‍ഡൊരു അംഗീകാരമാണെന്ന്‌ ഞാന്‍ പറയേണ്ടല്ലോ. അതൊരു സത്യമല്ലേ. അത്‌ അംഗീകാരമല്ലാതെ നമ്മള്‍ വിലയ്‌ക്ക് വാങ്ങിക്കുന്നതാണോ.

? അവാര്‍ഡ്‌ ഒരു പ്രചോദനമാകാറുണ്ടോ.

ഠ അവാര്‍ഡ്‌ന്ന് പറഞ്ഞാല്‍ നടനെന്ന നിലയില്‍ അവാര്‍ഡ്‌ കിട്ടീട്ടല്ലല്ലോ അഭിനയിക്കുന്നത്‌. അഭിനയിച്ച ശേഷമല്ലേ അവാര്‍ഡ്‌ കിട്ടുന്നേ. പിന്നെങ്ങനാ അത്‌ പ്രചോദനമാകുന്നത്‌.

? തുടര്‍ന്നുള്ള ചിത്രങ്ങളിലെങ്കിലും അതൊരു പ്രചോദനമാകുമോ.

ഠ അതെങ്ങനെ... അഭിനയിച്ച പടത്തിനാണവാര്‍ഡ്‌. ഇപ്പോള്‍ അഭിനയിക്കാന്‍ പോകുന്ന പടത്തിനൊരവാര്‍ഡുണ്ടെന്ന്‌ കരുതീട്ടാരെങ്കിലും അഭിനയിക്ക്വോ. അവാര്‍ഡ്‌ കിട്ടിയതിനു ശേഷമല്ലല്ലോ അഭിനയിക്കുന്നത്‌. നമ്മള്‍ അവാര്‍ഡ്‌ കിട്ടണംന്ന്‌ വിചാരിക്കുന്നിടത്ത്‌ ഒവരാര്‍ഡ്‌ കിട്ട്വോ. പിന്നെന്തിനാ അതേപ്പറ്റിയങ്ങനെ അവാര്‍ഡിന്‌ വേണ്ടിയാണോ അഭിനയിക്കുന്നതെന്ന്‌ ചോദിച്ചേ. കിട്ടണംന്ന്‌ വിചാരിച്ചാല്‍ കിട്ടുമോ. കിട്ടണംന്നില്ല.

? നടനെന്ന നിലയില്‍ അവാര്‍ഡിനോ, ജനപ്രീതിക്കോ മുന്‍ഗണന.

ഠ രണ്ടിനും.
ഭാഷയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്‌ മലയാളസിനിമയെ വ്യാപിപ്പിച്ചത്‌ മമ്മൂട്ടിയാണ്‌. വികാരങ്ങളുടെ കടല്‍പെരുക്കം. അനുനിമിഷം അലയടിക്കുന്ന പൗരുഷവും സൗന്ദര്യവും മുറ്റിയ മമ്മൂട്ടിയുടെ മുഖത്തിനാണതിന്റെ ക്രെഡിറ്റ്‌. ശരീരസംരക്ഷണത്തില്‍ മമ്മൂട്ടിയോളം ശ്രദ്ധിക്കുന്ന മറ്റൊരു നടനില്ല നമുക്ക്‌. സാഹിത്യകാരനായ എം. കൃഷ്‌ണന്‍ നായര്‍ പോലും മമ്മൂട്ടിയുടെ സൗന്ദര്യത്തെപ്പറ്റി പുകഴ്‌ത്തിയിട്ടുണ്ട്‌. മമ്മൂട്ടി എങ്ങനെ ഈ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു.
'അതിന്‌ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല.'

? എങ്കിലും.

ഠ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. രാവിലെ എഴുന്നേല്‍ക്കുന്നു. ജോലി ചെയ്യുന്നു. ഉറങ്ങുന്നു. അത്രതന്നെ.

? യോഗയോ മറ്റോ ചെയ്യുന്നുണ്ടോ.

ഠ യോഗയൊന്നും എനിക്കറിയത്തില്ല.

? ഇരുവറില്‍ അഭിനയിക്കാന്‍ മണിരത്നം ക്ഷണിച്ചിട്ടും മാറിയതെന്താണ്‌.

ഠ അതെന്റെ വ്യക്‌തിപരമായ കാര്യമാണ്‌.

? നടനെന്ന നിലയില്‍ ഏറ്റവും ആദരവ്‌ തോന്നുന്ന, ആരാധന തോന്നുന്ന നടനേതാണ്‌.

ഠ എന്നോടുതന്നെയാണ്‌.

? വേറാരോടും.

ഠ വേറാരോടുമങ്ങനെയില്ല.

? മമ്മൂട്ടി എന്ന നടനെ വിലയിരുത്തിയിട്ടുണ്ടോ.

ഠ മമ്മൂട്ടി എന്ന നടനെ വിലയിരുത്താന്‍ ഞാന്‍ മെനക്കെടാറില്ല. മറ്റുള്ളവര്‍ക്ക്‌ വിലയിരുത്താന്‍ നമ്മളെയങ്ങനെ വിട്ടുകൊടുത്തിരിക്കയാണ്‌.

? വില്‍ക്കാനുണ്ട്‌ സ്വപ്‌നങ്ങള്‍ മുതല്‍ വന്ന മാറ്റങ്ങള്‍ അഥവാ വളര്‍ച്ച.

ഠ അതും കാലം ഉണ്ടാക്കിയ വളര്‍ച്ചയാണ്‌.

? അതൊന്ന്‌ വിശദീകരിക്കാമോ. ആ പക്വതയെപ്പറ്റി.

ഠ അതിപ്പോ നമ്മള്‌ ചെറുപ്പത്തില്‌ കോണകമുടുത്ത്‌ നടന്നതുപോലെയോ, തുണിയുടുക്കാതെ നടന്നതുപോലെയോ ആണോ ഇപ്പഴ്‌. മനുഷ്യന്‌ പ്രായം വരുമ്പോള്‍ പക്വതയുണ്ടാകും. അതിപ്പോ എനിക്കും നിങ്ങള്‍ക്കും എല്ലാര്‍ക്കുമുണ്ടാകും. അത്‌ വല്ലെ്യാരൊത്ഭുതമൊന്നുമല്ല.

? കഥാപാത്രത്തെ മുന്‍കൂട്ടി അറിയുന്നത്‌ അഭിനയത്തെ സഹായിക്കുമോ. അങ്ങനെ അറിയാന്‍ ശ്രമിക്കാറുണ്ടോ.

ഠ കഥാപാത്രത്തെ മുന്‍കൂട്ടി അറിയാതെങ്ങനാ അഭിനയിക്കുന്നേ.

? ചില സംവിധായകര്‍- അടൂരിനെപ്പോലുള്ളവര്‍ കഥാപാത്രത്തിന്റെ ചിത്രം നടന്മാര്‍ക്ക്‌ നല്‍കാറില്ലല്ലോ. നിര്‍ദ്ദേശങ്ങള്‍ക്കൊത്ത ഭാവം ആവശ്യപ്പെടുകല്ലേ ഉള്ളൂ.

ഠ അങ്ങനെ പറ്റില്ലല്ലോ, മുന്‍കൂട്ടി അറിഞ്ഞാലല്ലേ അഭിനയിക്കാന്‍ പറ്റൂ. എന്തു ജോലിക്കാ വിളിക്കുന്നേന്നറിയാതെ, എന്താണഭിനയിക്കേണ്ടെന്നറിയാതെ നമ്മളെന്തഭിനയിക്കും. അല്ലേ...

? എന്നാലും ചിലരങ്ങനെയറിയാതെ അഭിനയിക്കുന്നുണ്ടല്ലോ.

ഠ അതവരുടെ കാര്യം. ഇതു നമ്മുടെ കാര്യം.

? ഹിന്ദിയില്‍ ഉടന്‍ ചില ചിത്രങ്ങളില്‍ അഭിനയിക്കുമെന്നു കേട്ടു.

ഠ ഞാന്‍ തയാറാണ്‌ ആരും വിളിക്കുന്നില്ലെന്നേയുള്ളൂ.

? മുമ്പ്‌ താങ്കള്‍ വര്‍ഷത്തില്‍ പത്തും പതിനഞ്ചും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ നാലോ, അഞ്ചോ. എന്താണ്‌ കാരണം.

ഠ അത്രയല്ലേ സിനിമ നമ്മളെ വച്ചെടുക്കുന്നുള്ളൂ. അത്രയേ എടുക്കുന്നുള്ളൂ.

? പക്ഷേ സമീപിക്കുന്നവര്‍ക്കെല്ലാവര്‍ക്കും ഡേറ്റ്‌ കൊടുക്കാത്തതല്ലേ കാരണം. ഒട്ടേറെ പേര്‍ താങ്കളെ വച്ച്‌ പടമെടുക്കാന്‍ കാത്തിരിക്കുന്നവരാണല്ലോ. അവര്‍ക്ക്‌ ഡേറ്റ്‌ കൊടുത്തൂടേ...

ഠ ഇതിപ്പോ നിങ്ങള്‍ പറഞ്ഞറിയുന്നതില്‍ വളരെ വളരെ സന്തോഷമുണ്ട്‌. അങ്ങനാരേലുമുണ്ടെങ്കില്‍ വരാന്‍ പറ.

? തമിഴ്‌ തെലുങ്കിലൊക്കെ അഭിനയിച്ചല്ലോ. മലയാളവുമായുളള വ്യത്യാസം എന്താണ്‌. ഒരു കംപാരിസണ്‍.

ഠ നമ്മള്‍ നടനല്ലേ. അഭിനയിച്ച്‌ പോക്വാന്നല്ലാതെ കംപേറ്‌ ചെയ്യാനും അതിനെ വിലയിരുത്താനും കണക്ക്‌ നോക്കാനും പറ്റ്വോ.

? എന്നാലും ഓരോ ഭാഷയുടെ രീതി.

ഠ ഓരോ ഭാഷയ്‌ക്കും ഓരോ രീതിയായിരിക്കും. അങ്ങനെ നമുക്ക്‌ പ്രത്യേകിച്ചൊന്നും ഫീലു ചെയ്‌തില്ല. അവര്‍ക്കവരുടെ രീതി. നമ്മളെവിടെ ചെന്നാലും നമ്മുടെ രീതി.
നോക്കാനും പറ്റ്വോ.

? അമ്മ (താരങ്ങളുടെ സംഘടന)യുടെ നിയന്ത്രണം താങ്കളാണെന്നു കേട്ടു.

ഠ എനിക്കറിയില്ല. ഞാനങ്ങനെയൊന്നും കേട്ടിട്ടില്ല.

? പത്രവാര്‍ത്തകളില്‍ അങ്ങനെയാണല്ലോ സൂചന.

ഠ ഞാന്‍ കണ്ടിട്ടില്ല. കോപ്പി അയച്ചുതന്നാല്‍ അതെപ്പറ്റി പറയാം.

? യുവസംവിധായകര്‍ക്കിപ്പോള്‍ ഡേറ്റ്‌ കൊടുത്തു തുടങ്ങിയതെന്താണ്‌.

ഠ ഞാനെന്നും യുവസംവിധായകര്‍ക്കേ ഡേറ്റ്‌ കൊടുത്തിട്ടുള്ളൂ. പണ്ട്‌ പലരും യുവാക്കളായിരുന്നു. ഇപ്പോ പ്രായായീന്നേ ഉള്ളൂ. പുതിയ ആള്‍ക്കാര്‍ വരുമ്പോഴും ഡേറ്റ്‌ കൊടുക്കണമല്ലോ. പണ്ട്‌ ജോഷിയൊക്കെ ചെറുപ്പമായിരുന്നു. അന്നും യുവാക്കള്‍ക്കാ കൊടുത്തത്‌.

? പക്ഷേ കഴിവ്‌ തെളിയിച്ചവര്‍ക്കല്ലാതെ ഡേറ്റ്‌ കൊടുക്കാറില്ലല്ലോ.

ഠ അല്ലല്ല. ഞാന്‍ വരുന്നതിനു മുമ്പേ അവരൊക്കെ ചെറുപ്പക്കാരാ. നിങ്ങളെന്റെ ആദ്യത്തെ പടങ്ങളൊക്കെ നോക്കൂ. അത്‌ നോക്കീട്ട്‌ വാ. അവരൊക്കെ ചെറുപ്പക്കാരാ. അന്നത്തെ പുതിയ ആള്‍ക്കാരാ.

? അഭിനയിച്ച ചിത്രം സാമ്പത്തികമായി തകര്‍ന്നാല്‍ എന്തു തോന്നും.

ഠ കുറെയെണ്ണം പൊട്ടിയാ പിന്നെ വിളിക്കാതെയാകും. അത്ര ഉള്ളൂ. അതിപ്പോള്‍ അങ്ങനെയല്ലേ.

? മക്കളെ സിനിമാരംഗത്തേക്ക്‌ കൊണ്ടുവരുമോ.

ഠ എന്നെ കൊണ്ടുവരാന്‍ എന്റെ അച്‌ഛന്‌ താല്‌പര്യമില്ലായിരുന്നു.

? എങ്കിലും അവര്‍ വന്നാലോ. സിനിമയില്‍ അവര്‍ക്ക്‌ താല്‌പര്യമുണ്ടോ.

ഠ അതൊന്നും എനിക്കറിയില്ല. എന്റെ ബാപ്പാ നാടകം പോലും കാണാത്ത ആളാ. അപ്പോ അതു വിട്ടേര്‌.

? പ്രിയദര്‍ശനുമായി പിണക്കമാണോ. അതു തീര്‍ന്നോ.

ഠ ഞാനും പ്രിയനും തമ്മിലോ. എനിക്കങ്ങനെ ശത്രുതയൊന്നുമില്ല. ഞങ്ങള്‍ തമ്മില്‍ കാണുമ്പോ അങ്ങനൊന്നും തോന്നാറില്ല.

? അമിതാഭ്‌ ബച്ചന്‍ കോര്‍പറേഷന്‍ പോലെ ഒരു മമ്മൂട്ടി കോര്‍പറേഷന്‍ തുടങ്ങാന്‍ പ്ലാനുണ്ടോ.

ഠ ഇല്ല. നമുക്കതിനുള്ള സാമ്പത്തിക ഭദ്രതയില്ലേ.

? താങ്കള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം പ്രേക്ഷകന്റെ ദക്ഷിണയാണെന്നു പറഞ്ഞ്‌ ചര്‍ച്ചയായല്ലോ.

ഠ ചര്‍ച്ച വരും. ഇതിപ്പോ ഈ ഇന്റര്‍വ്യൂവില്‌ പറഞ്ഞതും ചര്‍ച്ചയാവില്ലേ. മമ്മൂട്ടി പറഞ്ഞു നിര്‍ത്തുകയായിരുന്നു.
 
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger