ഡോ. ബി. പത്മകുമാര്‍
അഡീ. പ്രൊഫ. മെഡിസിന്‍ വിഭാഗം,
മെഡിക്കല്‍കോളേജ്, ആലപ്പുഴ
ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ
ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച്
അറിയാം...
ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം
ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും
വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍,
നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ
രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ
മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം
തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും
ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍
കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.
സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ്
(എസ്.എല്‍.ഇ.)
രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം
തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ
സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍
നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്.
20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.
രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍
സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ
സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍
എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ
രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍
നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ്
എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം.
പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല
കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം
ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ്
രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും
കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള
ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.
മുഖെത്ത പാടുകള്‍
മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന
ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്.
മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ്
എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍
അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും
ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍
ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം.
ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു.
വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ
പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.
എസ്.എല്‍.ഇ.
രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്.
അറുപതു മുതല്‍ 75 ശതമാനം വരെയാളുകളില്‍ വൃക്ക സ്തംഭനമുണ്ടാകാറുണ്ട്. തലച്ചോറിനെയും
നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും എസ്.എല്‍.ഇ. ബാധിക്കാവുന്നതാണ്. ശക്തമായ തലവേദന
രോഗം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ്. വിവിധ തരത്തിലുള്ള
അപസ്മാരലക്ഷണങ്ങളും രോഗത്തിന്റെ ഭാഗമായുണ്ടാകാം. മാനസിക അസ്വസ്ഥതകളും
അപൂര്‍വമല്ല.
എസ്.എല്‍.ഇ. രോഗികള്‍ക്ക് രക്തം കട്ടപിടിക്കുവാനും
രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുവാനും സാധ്യതയേറെയാണ്. ഇതിനെത്തുടര്‍ന്ന് ചെറിയ
പ്രായത്തില്‍ത്തന്നെ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാം. ശ്വാസകോശത്തിന്
തുടര്‍ച്ചയായി രോഗാണുബാധ ഉണ്ടാവുക, പ്ലൂറസി, ശ്വാസകോശങ്ങളിലേക്കുണ്ടാവുന്ന
രക്തസ്രാവം തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന ശ്വാസകോശപ്രശ്‌നങ്ങളാണ്.
വയറുവേദന,
ഛര്‍ദി, ഓക്കാനം, വയറിളക്കം തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന
ഉദരപ്രശ്‌നങ്ങള്‍. കരള്‍വീക്കവും കരളിന്റെ പ്രവര്‍ത്തന തകരാറുകളും രോഗത്തിന്റെ
ഭാഗമായി ഉണ്ടാകാനിടയുണ്ട്. കണ്ണിലെ നാഡീഞരമ്പുകള്‍ക്കും നേത്രപടലത്തിലെ
രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന തകരാറിനെത്തുടര്‍ന്ന് അന്ധതയുണ്ടാകാം. 70 ശതമാനം
രോഗികളിലും വിളര്‍ച്ചയുടെ പ്രശ്‌നങ്ങളുമുണ്ട്..സാധാരണ ഗതിയില്‍ എസ്.എല്‍.ഇ.
രോഗികള്‍ക്ക് ഗര്‍ഭധാരണത്തിന് തടസ്സമൊന്നുമുണ്ടാകാറില്ല. എന്നാല്‍ ഗര്‍ഭകാലത്ത്
രോഗം ഗുരുതരമാവാനിടയുണ്ട്. അതുകൊണ്ട് രോഗം പൂര്‍ണമായും
നിയന്ത്രണവിധേയമായിരിക്കുമ്പോള്‍ ഗര്‍ഭം ധരിക്കുന്നതായിരിക്കും
നല്ലത്.
രക്തധമനികളിലുണ്ടാകുന്ന ജരാവസ്ഥയെത്തുടര്‍ന്ന് ആന്തരാവയവങ്ങളിലേക്കുള്ള
രക്തപ്രവാഹത്തില്‍ തടസ്സമുണ്ടാകുന്നതാണ് എസ്.എല്‍.ഇ. രോഗികളുടെ പ്രധാന മരണകാരണം.
സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ
പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം. രക്താതിസമ്മര്‍ദം,
വൃക്കസ്തംഭനം, പക്ഷാഘാതം, രോഗാണുബാധ എന്നിവയൊക്കെ രോഗിയെ
ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഘടകങ്ങളാണ്. എസ്.എല്‍.ഇ. രോഗികളില്‍
ചര്‍മത്തിലുണ്ടാകുന്ന അര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ലിംഫോമ എന്നിവയ്ക്കുള്ള
സാധ്യതയും കൂടുതലാണെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചികിത്സ
അവീ.എല്‍.ഇ. പൂര്‍ണമായും ഭേദമാക്കാന്‍കഴിയുമെന്ന്
പറയാനാകില്ലെങ്കിലും രോഗത്തെ നിയന്ത്രിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം കുറച്ച്
രോഗിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന ചികിത്സ ഇപ്പോള്‍ ലഭ്യമാണ്.
സ്റ്റിറോയിഡുകളോടൊപ്പം ശരീരപ്രതിരോധ വ്യവസ്ഥയുടെ അമിതപ്രതികരണങ്ങളെ തടയുന്ന
മരുന്നുകളും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.
ജീവിതശൈലിയുടെ ആരോഗ്യകരമായ
മാറ്റങ്ങള്‍ പിന്തുടരുന്നത് രക്തധമനികളുടെ ജരാവസ്ഥയുള്‍പ്പെടെയുള്ള
രോഗസങ്കീര്‍ണതകളെ പ്രതിരോധിക്കാന്‍ സഹായിക്കും. കൃത്യമായ വ്യായാമം, ആരോഗ്യകരമായ
ഭക്ഷണരീതി, പുകയില ഒഴിവാക്കുക എന്നിവയൊക്കെ പ്രധാനമാണ്. അവയവദാന രംഗത്തെ ഗുണകരമായ
മാറ്റങ്ങളാണ് ഏറ്റവും പ്രതീക്ഷയേകുന്നത്. എസ്.എല്‍.ഇ.യുടെ പ്രധാന സങ്കീര്‍ണതയായ
വൃക്കസ്തംഭനം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.
െടന്‍ഷന്‍ ആങ്‌െെസറ്റി ന്യൂേറാസിസ്
ഓഫീസില്‍, വീട്ടില്‍, പൊതുസ്ഥലങ്ങളിലൊക്കെ നാം ഏറ്റവും
കൂടുതല്‍ ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കുന്നു ടെന്‍ഷന്‍. ടെന്‍ഷന്‍ ആങ്‌സൈറ്റി
ന്യൂറോസിസ് എന്ന ത് ലഘുമനോരോഗമാണ്. പലതരം രോഗലക്ഷണങ്ങളുമായി ഡോക്ടര്‍മാരുടെ അടുത്ത്
ചികിത്സക്കെത്തുന്നവരില്‍ 30 മുതല്‍ 45 ശതമാനംവരെയാളുകളുടെയും പ്രശ്‌നം അമിത
ഉത്കണ്ഠയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കഴിഞ്ഞാല്‍ സമൂഹത്തില്‍
ഏറ്റവും കൂടുതലായി കണ്ടുവരുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ടെന്‍ഷന്‍.
ഹറീഡ് വിമന്‍ സിന്‍േ്രഡാം
ജീവിക്കാനുള്ള പരക്കംപാച്ചിലാണ് എവിടെയും. സ്ത്രീകളുടെ
കാര്യവും മറിച്ചല്ല. വെളുപ്പിനേ ഉറക്കച്ചടവോടെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം
പൂര്‍ത്തിയാക്കി കിട്ടിയതും വാരിവലിച്ച് കഴിച്ച് ഓഫീസിലേക്കോടുന്ന ആധുനിക സ്ത്രീയെ
കാത്തിരിക്കുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോം.
ഒരു
പരിധിവരെ ടെന്‍ഷന്‍ ജീവിതത്തില്‍ നല്ലതാണ്. കാര്യങ്ങള്‍ സമയബന്ധിതമായി
ചെയ്തുതീര്‍ക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും ടെന്‍ഷന്‍ നല്‍കുന്ന
ഉത്തേജനം സഹായകമാണ്. ടെന്‍ഷന്‍ പരിധി കടക്കുമ്പോഴാണ് പ്രശ്‌നം. ഉത്കണ്ഠ
അമിതമാകുമ്പോള്‍ ജീവിതം വഴിമുട്ടുന്നു. അമ്മ, മകള്‍, ഭാര്യ, സഹോദരി എന്നീ
നിലകളിലൊക്കെ ഗതിമാറിയൊഴുകേണ്ട സ്ത്രീജീവിതം നിശ്ചലമാകുന്നു. ഇല്ല...! വയ്യ...!
എന്നിങ്ങനെ എന്തിനോടും ഉപേക്ഷ പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക് സ്ത്രീ
ഉള്‍വലിയുന്നു. ടെന്‍ഷന്‍ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഹൃദ്രോഗം,
പെപ്റ്റിക് അള്‍സര്‍, ആസ്ത്മ, സോറിയാസിസ് പോലെയുള്ള ദീര്‍ഘകാല ചര്‍മരോഗങ്ങള്‍,
റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവയൊക്കെ തുടര്‍ച്ചയായി മാനസികപിരിമുറക്കം
അനുഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ്.
കൗമാരപ്രായം
മുതല്‍ക്കുതന്നെ സ്ത്രീകള്‍ ടെന്‍ഷന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാറുണ്ട്.
ആര്‍ത്തവാരംഭവും ശാരീരികവളര്‍ച്ചയും ഹോര്‍മോണുകളുടെ സ്വാധീനവുമൊക്കെ
പെണ്‍കുട്ടികളില്‍ വൈകാരിക പിരിമുറുക്കങ്ങള്‍ക്കിടയാക്കാറുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലഘട്ടത്തില്‍ അമിതമായ ടെന്‍ഷന് കാരണമാകുന്ന ഒരു
പ്രശ്‌നമാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം. അമിത ഉത്കണ്ഠയോടൊപ്പം വിഷാദം,
കരച്ചില്‍, ദേഷ്യം, ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ
പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്.
ശാരീരികവും ലൈംഗികവുമായ മാറ്റങ്ങള്‍ക്കൊപ്പം
മാനസികപ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തെത്തുടര്‍ന്നുണ്ടാകാം. മധ്യവയസ്സിലെ
അനിവാര്യമായ ശാരീരിക മാറ്റങ്ങളോടൊപ്പം വീട്ടിലെയും ഓഫീസിലെയും കാര്യങ്ങള്‍ ഒരുപോലെ
നോക്കിനടത്താന്‍ സാധിക്കാതെ മാനസികസമ്മര്‍ദം അനുഭവിക്കേണ്ടിവരുന്നവരാണ്
ഉദ്യോഗസ്ഥകളായ സ്ത്രീകള്‍. വാര്‍ധക്യത്തിലെത്തുമ്പോഴും പുരുഷന്മാരെ അപേക്ഷിച്ച്
സ്ത്രീകളാണ് കൂടുതല്‍ ഒറ്റപ്പെടുന്നത്. ഭര്‍ത്താവിന്റെ വേര്‍പാട്, മക്കളുടെ
അസാന്നിധ്യം, മാറാരോഗങ്ങള്‍, സാമ്പത്തിക പരാധീനതകള്‍ ഇവയൊക്കെ സ്ത്രീകളുടെ
വാര്‍ധക്യകാല ദുരിതങ്ങളെ കൂടുതല്‍ ദുസ്സഹമാകുന്നു. ടെന്‍ഷനും വിഷാദവും ഭയവുമൊക്കെ
മുത്തശ്ശിമാരുടെ ജീവിതസായാഹ്നം അശാന്തമാക്കുന്നു.
നെഞ്ചിടിപ്പ്, തൊണ്ട വരളുന്നു
ടെന്‍ഷനുണ്ടാകുമ്പോള്‍ ഹൃദയസ്പന്ദനനിരക്കും ശ്വസനനിരക്കും
കൂടുന്നു. ഉമിനീരിന്റെ ഉത്പാദനം കുറയുന്നതിനെത്തുടര്‍ന്ന് തൊണ്ടയും വായും നാവും
വരളാന്‍ തുടങ്ങുന്നു. സമ്മര്‍ദ സാഹചര്യത്തെ നേരിടാനായി ശരീരം വന്‍തോതില്‍
അഡ്രിനാലിന്‍, നോര്‍ അഡ്രിനാലില്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയ ഹോര്‍മോണുകള്‍
ഉത്പാദിപ്പിച്ച് രക്തത്തിലേക്ക് കടത്തിവിടുന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍
സംഭവിക്കുന്നത്.
ഏകാഗ്രതക്കുറവ്, പേടി, ദേഷ്യം, സങ്കടം, ഓര്‍മക്കുറവ്,
ഉറക്കമില്ലായ്മ തുടങ്ങിയവയും ഉത്കണ്ഠാരോഗികളുടെ പരാതികളില്‍പ്പെടുന്നു.
വിവിധതരത്തിലുള്ള പ്രശ്‌നങ്ങളുമായി മിക്കവാറും എല്ലാ വിഭാഗങ്ങളിലുംപെട്ട
ഡോക്ടര്‍മാരെക്കണ്ട് ഇക്കൂട്ടര്‍ പരിശോധനകള്‍ നടത്തിയെന്നുവരാം.
മറികടക്കാം, മരുന്നില്ലാതെ
ടെന്‍ഷനകറ്റി മനസ്സിനെ സ്വസ്ഥതയുടെ സമതലങ്ങളിലെത്തിക്കാന്‍
വിശ്രാന്തിയുടെ തണല്‍വഴികള്‍ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിലാണല്ലോ ആരോഗ്യമുള്ള
മനസ്സ്. ലളിതവും സമീകൃതവുമായ ഭക്ഷണരീതി സ്വസ്ഥതയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്.
ദിവസവും 30-40 മിനുട്ട് കായികമായ വ്യായാമമുറകളിലേര്‍പ്പെടാം.
മനസ്സിനിഷ്ടപ്പെട്ട
ഹോബികള്‍ മനസ്സിന്റെ പിരിമുറുക്കം കുറച്ച് ശാന്തിയും സമാധാനവും നല്‍കും. ചിത്രരചന,
പൂന്തോട്ട നിര്‍മാണം, കൃഷി, വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, സംഗീതം തുടങ്ങിയവയും
മനസ്സിന് ആനന്ദമേകും. സംഗീതം ആസ്വദിക്കുമ്പോള്‍ തലച്ചോറില്‍നിന്ന്
എന്‍ഡോര്‍ഫിനുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്‍ഡോര്‍ഫിനുകള്‍
മനസ്സിന് ഉന്മേഷവും ആനന്ദവും ശാന്തിയും നല്‍കും. യോഗയും ധ്യാനവും പരിശീലിക്കുന്നത്
നല്ലതാണ്. ധ്യാനം ശീലിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയുന്നു.
മനസ്സിന്റെ ഏകാഗ്രത, ലക്ഷ്യബോധം, ഓര്‍മശക്തി തുടങ്ങിയവ വര്‍ധിപ്പിക്കാനും ധ്യാനം
സഹായിക്കുന്നു.
മാറാത്ത ശരീരേവദന
വേദനയാണ് രോഗികളെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്ന പ്രധാന
ലക്ഷണം... ശരീരമാസകലം പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക.
വിശദമായ പരിശോധനകള്‍ക്കു ശേഷം ടെസ്റ്റുകളെല്ലാം നോര്‍മലാണെന്ന് ഡോക്ടര്‍മാര്‍
ആവര്‍ത്തിച്ചു പറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക.
ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യ ലക്ഷണങ്ങളാണിതൊക്കെ.
സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് എട്ടു മടങ്ങുവരെ കൂടുതലാണ് ഈ ആരോഗ്യ
പ്രശ്‌നം.
മാറാത്ത ശരീരവേദനയ്ക്ക് കാരണമാകുന്ന ഫൈബ്രോമയാള്‍ജിയ സമൂഹത്തിലെ
അഞ്ചു ശതമാനത്തോളമാളുകളെ ബാധിക്കുന്നുണ്ട്. കുട്ടികളിലും പേശീവാതരോഗത്തിന്റെ
സാന്നിധ്യമുണ്ടാകാമെങ്കിലും 25നും 65നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി
ബാധിക്കുന്നത്.വേദന എന്ന സംവേദനത്തോടു ശരീരം കാണിക്കുന്ന അമിത പ്രതികരണമാണ്
ഫൈബ്രോമയാള്‍ജിയ രോഗികളുടെ പ്രശ്‌നം. സാധാരണക്കാരെ അപേക്ഷിച്ച് ഇവര്‍ക്ക് വേദന
സഹിക്കുവാനുള്ള കഴിവ് കുറവാണ്. അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ
ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നു മാസത്തിലേറെ
നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ
ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന
അനുഭവപ്പെടാം.
വേദനയുടെ പുതപ്പ്
രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ ശരീരത്തിന്റെ ഒരു ഭാഗത്തു
മാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന തുടര്‍ന്ന് മറ്റു ഭാഗങ്ങളിലേക്ക്
വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചുരുക്കത്തില്‍ വേദനയുടെ
ഒരു പുതപ്പ് അണിഞ്ഞു നടക്കേണ്ട അവസ്ഥയാണ് രോഗിക്കുണ്ടാകുന്നത്. ജീവിതത്തില്‍
അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഘര്‍ഷം നിറഞ്ഞ സംഭവങ്ങള്‍ക്കുശേഷമായിരിക്കും പലരിലും
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കഴുത്തിന് പുറകിലും തോളുകളിലും ഉണ്ടാകുന്ന
വേദന പിന്നീട് മാറാത്ത നടുവേദനയായി മാറുന്നു.
വേദനയെന്ന അസുഖകരമായ വികാരത്തോട്
അസാധാരണമായി പ്രതികരിക്കുന്നതാണ് രോഗികളുടെ മറ്റൊരു പ്രത്യേകത. ഇളംകാറ്റിന്റെ
സുഖസ്പര്‍ശം പോലും ഇവര്‍ക്ക് തീവ്രവേദനയായി അനുഭവപ്പെടും. ചര്‍മത്തിന്
പുകച്ചില്‍പോലെയുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ജോലി ചെയ്യുമ്പോഴും
വ്യായാമങ്ങളിലേര്‍പ്പെടുമ്പോഴും അസാധാരണമായ ക്ഷീണവും
അനുഭവപ്പെടാറുണ്ട്.
തീരാവേദനയ്ക്ക് പുറമേ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്,
വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിത ഉത്കണ്ഠ തുടങ്ങിയ
പ്രശ്‌നങ്ങളും പേശീവാത രോഗികളില്‍ കാണാറുണ്ട്. കിടന്നാല്‍ ഉറക്കം ലഭിക്കുവാന്‍
ബുദ്ധിമുട്ടുണ്ടാവുക, വെളുപ്പിനെ പെട്ടെന്നുതന്നെ ഉണര്‍ന്നുപോവുക തുടങ്ങിയവയാണ്
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മറ്റു ശാരീരിക പ്രശ്‌നങ്ങളായ
ആര്‍ത്തവത്തകരാറുകള്‍, ഉദരരോഗങ്ങള്‍, മൈഗ്രേന്‍ അഥവാ കൊടിഞ്ഞി തലവേദന,
മൂത്രാശയത്തകരാറുകള്‍ എന്നിവയും ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലായി
കാണുന്നു.
മാറാത്ത ശരീരവേദനയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
തുടര്‍ച്ചയായി പേശികള്‍ക്കുണ്ടാകുന്ന സൂക്ഷ്മമായ പരിക്കുകള്‍, നിദ്രാവൈകല്യം,
മാനസിക സംഘര്‍ഷങ്ങള്‍, സമ്മര്‍ദങ്ങള്‍ എന്നിവയൊക്കെ രോഗകാരണങ്ങളായി
ചൂണ്ടിക്കാണിക്കാറുണ്ട്.
സ്ത്രീകള്‍ മാറാത്ത ശരീര വേദനയും ക്ഷീണവും
പരാതിപ്പെടുമ്പോള്‍ ഫൈബ്രോമയാള്‍ജിയയ്ക്ക് സാമ്യമുള്ള മറ്റു ചില പ്രശ്‌നങ്ങള്‍
കൂടി പരിഗണിക്കേണ്ടതുണ്ട്. സന്ധിവാത രോഗങ്ങളായ എസ്.എല്‍.ജി., റുമറ്റോയിഡ്
ആര്‍ത്രൈറ്റിസ്, നിരവധി സന്ധികളെ ഒരുമിച്ചു ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്,
പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന പോളിമയോസൈറ്റിസ് എന്നിവയൊക്കെ രോഗികള്‍ക്ക്
നീണ്ടുനില്‍ക്കുന്ന വേദന സമ്മാനിച്ചേക്കാം. ഹെപ്പറ്റൈറ്റിസ്-സി, എച്ച്.ഐ.വി.
രോഗാണുബാധ, തൈറോയ്ഡിന്റെ പ്രവര്‍ത്തന മാന്ദ്യം, പ്രമേഹം, സ്തനങ്ങളെയും
ശ്വാസകോശത്തെയും ബാധിക്കുന്ന അര്‍ബുദം തുടങ്ങിയവയും മാറാത്ത ശരീര വേദനയ്ക്ക്
കാരണമാകാറുണ്ട്.
വിട്ടുമാറാത്ത ശരീരവേദനയ്ക്ക് ഏറ്റവും ഫലപ്രദമെന്ന്
കണ്ടെത്തിയത് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ട്രൈ സൈക്ലിക്ക് ആന്റി
ഡിപ്രസന്റ് മരുന്നുകളാണ്. ക്രമമായ വ്യായാമ മുറകളില്‍ ഏര്‍പ്പെടുന്നത് രോഗത്തിന്റെ
തീവ്രത കുറയ്ക്കാന്‍ സഹായിക്കും. നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തല്‍ എന്നിവയൊക്കെ
ഗുണകരമായ വ്യായാമ രീതികളാണ്. വ്യായാമം മിതമായ രീതിയില്‍ ആരംഭിച്ച് ക്രമാനുഗതമായി
വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി. കഠിനമായ വ്യായാമ രീതികള്‍
വേദനയുണ്ടാക്കാമെന്നതുകൊണ്ട് ഒഴിവാക്കണം.
ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം - വിട്ടുമാറാത്ത
ക്ഷീണം
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ക്രോണിക്
ഫറ്റിഗ് സിന്‍ഡ്രോമിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. 25നും 45നും
മധ്യേ പ്രായമുള്ളവരിലാണ് രോഗസാധ്യത കൂടുതല്‍. എന്നാല്‍ കുട്ടികളിലും
പ്രായമേറിയവരിലും അപൂര്‍വമായി ക്ഷീണരോഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാറുണ്ട്.
ജീവിതമത്സരങ്ങളില്‍ എല്ലാ രംഗത്തും എപ്പോഴും ഒന്നാംസ്ഥാനം കൈവരിക്കണമെന്ന്
നിര്‍ബന്ധം പിടിക്കുകയും ലക്ഷ്യം കൈവരിക്കാതെ വരുമ്പോള്‍ കഠിനമായ മാനസിക
സമ്മര്‍ദത്തിന് വിധേയമാകുകയും ചെയ്യുന്നവരില്‍ ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോമിനുള്ള
സാധ്യത കൂടുതലാണ്.
എങ്ങെന കണ്ടുപിടിക്കും
ദീര്‍ഘകാല ക്ഷീണരോഗികളില്‍ വിളര്‍ച്ചയും തൈറോയിഡ്
പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തണം.മറ്റു കാരണങ്ങളൊന്നുമില്ലാതെ
ആറുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ക്ഷീണം തന്നെയാണ് രോഗനിര്‍ണയത്തിനുള്ള
മുഖ്യഘടകം. ചെയ്യുന്ന ജോലിയുമായോ അധ്വാനവുമായോ യാതൊരു ബന്ധവുമില്ലാതെ ഈ ക്ഷീണം
വിശ്രമിച്ചാല്‍ മാറുകയുമില്ല. ദൈനംദിന പ്രവര്‍ത്തനങ്ങളെയും തൊഴിലിനെയും
സാമൂഹികബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ദീര്‍ഘകാല
ക്ഷീണരോഗത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് തുടര്‍ച്ചയായുള്ള
രോഗാണുബാധയാണ്. പലപ്പോഴും ക്ഷീണരോഗം ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവം
പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രദേശമാകെ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, മാനസികപ്രശ്‌നങ്ങള്‍,
വിഷാദരോഗം, കുട്ടിക്കാലത്തെ വ്യായാമരഹിതമായ ജീവിതശൈലി തുടങ്ങിയവയൊക്കെ
ക്ഷീണരോഗത്തിനിടയാക്കാം. പിറ്റിയൂറ്ററി ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥി തുടങ്ങിയവയുടെ
പ്രവര്‍ത്തനതകരാറുകളും ഹോര്‍മോണ്‍ ഉല്പാദനത്തിലെ മാന്ദ്യവുമാണ് മറ്റു കാരണങ്ങളായി
കരുതപ്പെടുന്നത്.
ക്ഷീണം വിട്ടുമാറാത്തതോടൊപ്പം ഏകാഗ്രതക്കുറവ്, ഉറക്കമില്ലായ്മ,
മാനസികപ്രശ്‌നങ്ങള്‍, ശരീരഭാരം കുറയുക, രാത്രിയിലെ അമിത വിയര്‍പ്പ് തുടങ്ങിയ
പ്രശ്‌നങ്ങളുമുണ്ടാകാം. ദീര്‍ഘകാലക്ഷീണരോഗത്തിന്റെ ഗുണകരമായ പ്രത്യേകത രോഗം
സങ്കീര്‍ണതകളിലേക്ക് പുരോഗമിക്കാറില്ല എന്നതാണ്. മിക്കവരിലും സ്ഥിതി സാവധാനം
മെച്ചപ്പെടും. ചെറിയൊരു ശതമാനമാളുകള്‍ പൂര്‍ണസുഖം പ്രാപിക്കാനുമിടയുണ്ട്.
വേണം പുതിയ ജീവിതെെശലി
മരുന്നുപയോഗിച്ചുമാത്രം ഭേദമാക്കാവുന്നതല്ല ക്ഷീണത്തിന്റെ
പ്രശ്‌നങ്ങള്‍. ജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണവും രോഗനിയന്ത്രണത്തിനു
സഹായകമാണ്. ക്രമമായ വ്യായാമം ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. രാത്രിയിലെ
ഭക്ഷണം മിതമാക്കുന്നതും കാപ്പികുടി ഒഴിവാക്കുന്നതും സുഖനിദ്രയ്ക്ക്
നല്ലതാണ്.
വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ക്ഷീണവും
ഉന്മേഷക്കുറവുമകറ്റി രോഗിയുടെ സ്ഥിതിയെ മെച്ചപ്പെടുത്താറുണ്ട്. അലോസരപ്പെടുത്തുന്ന
സന്ധിവേദനകള്‍ക്കും പേശിവേദനകള്‍ക്കും വേദനാസംഹാരി മരുന്നുകള്‍
ഉപയോഗിക്കാവുന്നതാണ്.
രോഗത്തിന്റെ നിരുപദ്രവകരമായ അവസ്ഥയെപ്പറ്റി രോഗി
മനസ്സിലാക്കുകയും ചെയ്യണം. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ക്ഷീണത്തിന്റെ
മറ്റു കാരണങ്ങളായ പ്രമേഹം, എസ്.എല്‍.ഇ. എന്ന സന്ധിവാതരോഗം, ക്രോണിക്
ഹെപ്പറ്റൈറ്റിസ്, തൈറോയിഡ് തകരാറുകള്‍, നിദ്രാ വൈകല്യങ്ങള്‍, വിഷാദം തുടങ്ങിയ
പ്രശ്‌നങ്ങളൊന്നുമില്ലായെന്ന് ഉറപ്പുവരുത്തണം.