Movie :

kerala home tv show and news

Home » , » പി.കെ. വര്‍ഗീസ്‌ എന്ന വര്‍ഗീസച്ചന്‍ ഒരു അത്ഭുതമാണ്‌.

പി.കെ. വര്‍ഗീസ്‌ എന്ന വര്‍ഗീസച്ചന്‍ ഒരു അത്ഭുതമാണ്‌.

{[['']]}





















Fr.P.K. Varghese


Kerala tv show and newsഅറുനൂറ്റിമംഗലം സ്വദേശികള്‍ക്ക്‌ പി.കെ. വര്‍ഗീസ്‌ എന്ന വര്‍ഗീസച്ചന്‍ ഒരു അത്ഭുതമാണ്‌. ജീവകാരുണ്യപ്രവര്‍ത്തനവും സോപ്പു നിര്‍മ്മാണവും ആംബുലന്‍സ്‌ ഡ്രൈവിംഗുമൊക്കെയായി അച്ചന്‍ വ്യത്യസ്‌തകള്‍ സൃഷ്‌ടിക്കുന്നു.
നിലവിളി ശബ്‌ദത്തോടെ ചീറിപ്പാഞ്ഞ പോകുന്ന ആബുലന്‍സ്‌. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കാണുന്ന കാഴ്‌ചയാണിത്‌. പക്ഷേ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശികള്‍ക്ക്‌ മുന്നിലൂടെ ചീറിപ്പായുന്ന ആംബുലന്‍സ്‌, കണ്ണുകളെ അത്ഭുതപ്പെടുത്തിയേക്കാം. ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന വെള്ളക്കുപ്പായമണിഞ്ഞ വൈദികനാണ്‌ ആ അത്ഭുതത്തിന്‌ കാരണം. ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ സ്വന്തം ജീവന്‍ പോലും മറന്നാണ്‌ മറ്റുള്ളവരുടെ ജീവനു വേണ്ടി ഓടുന്നത്‌.
ദൈവദൂതന്മാരാകുന്ന വൈദികന്മാരുണ്ട്‌, പക്ഷേ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടപാച്ചില്‍ നടത്തുന്ന വൈദികന്മാരുണ്ടോ? ശാലോം ഭവനിലെ വര്‍ഗീസച്ചന്‍ ദൈവദൂതന്‍ മാത്രമല്ല, ഒരര്‍ത്ഥത്തില്‍ ദൈവതുല്യനാണ്‌. പി.കെ. വര്‍ഗീസ്‌, വര്‍ഗീസച്ചനായപ്പോള്‍ ദൈവത്തിന്‍െ്‌റ അദൃശ്യമായ ഒരു അനുഗ്രഹം കൂടി കിട്ടിയിരിക്കാം. വൈദികന്മാര്‍ പലപ്പോഴും ഇടനിലക്കാരായി ദൈവത്തിനും സാധാരണക്കാര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കും. പക്ഷേ ശാലോം ഭവനിലെ അന്തേവാസികള്‍ക്ക്‌ വര്‍ഗീസച്ചന്‍ ഇടനിലക്കാരന്‍ മാത്രമല്ല, ദൈവതുല്യനാണ്‌.

കരുണയുടെ പ്രതിരൂപം

വര്‍ഗീസച്ചന്റെ അച്‌ഛന്‍ മിലിട്ടറിയില്‍ ഡ്രൈവറായിരുന്നു. മൂന്നു മക്കളില്‍ ഇളയ മകനായ വര്‍ഗീസച്ചന്‌ ചെറുപ്പം മുതല്‍ അനാഥരോടും അശരണരോടും വലിയ സിമ്പതിയായിരുന്നു. ബിരുദത്തിനു ശേഷം അച്ചന്‍ പട്ടത്തിനു ചേരാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടിലാരും എതിര്‍പ്പ്‌ പറ ഞ്ഞില്ല. അഞ്ചു വര്‍ഷത്തെ പഠനം കഴിഞ്ഞപ്പോള്‍ എല്ലാവരും വിവാഹമാലോചിച്ചു തുടങ്ങി. അച്ചന്‍പട്ടം കിട്ടിക്കഴി ഞ്ഞാല്‍ വര്‍ഗീസച്ചന്റെ സഭയിലുള്ളവര്‍ക്ക്‌ വിവാഹം പാടില്ല.
മറ്റുള്ളവരോട്‌ അനുകമ്പയും സ്‌നേഹവും ത്യാഗമനോഭാവവും ഉണ്ടാകുന്നതിനൊപ്പം കുടുംബജീവിതവും വര്‍ഗീസച്ചന്റെ അമ്മയ്‌ക്ക്‌ നിര്‍ബന്ധമായിരു ന്നു. അങ്ങനെയാണ്‌ ഷീജ വര്‍ഗീസച്ചന്റെ ജീവിതസഖിയാകുന്നത്‌. ഒന്‍പതാംക്ല ാസുകാരി കെസിയയും അഞ്ചാം ക്‌ളാസുകാരി ക്രിസ്‌റ്റിയും മക്കളായി നല്‍കി വര്‍ഗീസച്ചനെ ദൈവം അനുഗ്രഹിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഇവര്‍ക്കൊപ്പം അച്ചന്റെ അമ്മയും പപ്പയുമുണ്ട്‌.
അച്ചന്‍പട്ടം കിട്ടിയ ശേഷം ശാലോം ഭവനിലേക്കുള്ള യാത്രയും ദൈവത്തിന്റെ നിയോഗം കൊണ്ടാണെന്ന്‌ വര്‍ഗീസച്ചന്‍ ഉറച്ചു വിശ്വസിക്കുന്നു. വഴിയില്‍ അലഞ്ഞു തിരിയുന്ന മനോരോഗികള്‍ക്ക്‌ ആശ്വാസമായി അവരെ നല്ല പൗരന്മാരാക്കി മാറ്റുക എന്ന ഉദ്ദേശ്യമാണ്‌ അറുനൂറ്റിമംഗലത്തുള്ള ശാലോം ഭവനിനുള്ളത്‌.

ഓരോ ജീവനും വിലപ്പെട്ടത്‌

ശാലോംഭവനിലെ വര്‍ഗീസച്ചന്‍ പലര്‍ക്കും വിസ്‌മയമാണ്‌. ആംബുലന്‍സ്‌ ഓടിക്കുന്ന അച്ചനെ കാണുമ്പോള്‍ പലരും അതിശയത്തോടെ നോക്കാറുണ്ട്‌. "ഓരോ ജീവനും അതിന്‍േ്‌റതായ വിലയില്ലേ? ഇവിടെയുള്ള രോഗികളെ പെട്ടെന്ന്‌ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യം വന്നപ്പോഴാണ്‌ ആംബുലന്‍സ്‌ വാങ്ങിക്കാനുള്ള തീരുമാനമെടുത്തത്‌. ഡ്രൈവറെ കണ്ടുപിടിക്കാനും വളരെ ബുദ്ധിമുട്ടി. അങ്ങനെയാണ്‌ ഞാന്‍ തന്നെ ഡ്രൈവറായത്‌. ജീവന്‍ രക്ഷിക്കാന്‍ എത്രയോ തവണ ഓടിച്ചിരിക്കുന്നു. അതിനുള്ള ലൈസന്‍സ്‌ പിന്നീടാണ്‌ എടുത്തത്‌.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ വേണ്ടി ഇവിടുത്തെ ആംബുലന്‍സ്‌ പണമൊന്നും വാങ്ങാതെ തന്നെ പോകാറുണ്ട്‌. അതിനു ഞാന്‍ മറ്റൊരു ഡ്രൈവറെ വച്ചു. മറ്റു രോഗികളെയും കൊണ്ട്‌ ഞാന്‍ ആംബുലന്‍സില്‍ പോകാറില്ലെന്നേയുള്ളു, അപകടം പറ്റിയവരെ ഞാന്‍ എന്റെ കാറില്‍ കൊണ്ടുപോകാറുണ്ട്‌. നിലവിളി ശബ്‌ദമില്ലാത്തതു കൊണ്ട്‌ ഹോണും ലൈറ്റുമിട്ട്‌ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓടിയ എത്ര എത്ര യാത്രകള്‍." ദൈവദൂതനെന്ന പേര്‌ സത്യമാക്കുകയാണ്‌ ശാലോമിന്‍െ്‌റ സ്വന്തം വര്‍ഗീസച്ചന്‍.

ശാലോം ഭവനിലേക്ക്‌

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി വര്‍ഗീസച്ചനാണ്‌ ശാലോം ഭവനിലെ മേല്‍നോട്ടം. "ആര്‍ക്കും വേണ്ടാത്ത, ആരും കരുതാനില്ലാത്ത പാവങ്ങളാണ്‌ ശാലോം ഭവനിലെ അന്തേവാസികള്‍. ഉപേക്ഷിക്കപ്പെടുന്ന ഒരുപാട്‌ ജീവിതങ്ങള്‍ക്ക്‌ കൈത്താങ്ങാകാന്‍ കഴിഞ്ഞിട്ടുണ്ട്‌. കേരള സര്‍ക്കാറില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഈ സ്‌ഥാപനത്തില്‍ മനോരോഗികളും അനാഥരുമൊക്കെയുണ്ട്‌. പലരും നല്ല സാമ്പത്തികമുള്ള വീടുകളിലെയാണ്‌. മക്കള്‍ക്ക്‌ പ്രായപൂര്‍ത്തിയായി സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ അച്‌ഛനമ്മമാരെ ഉപേക്ഷിക്കും. പലരും മറ്റു ജില്ലയിലൊക്കയാണ്‌ ഉപേക്ഷിക്കുന്നത്‌. പോലീസ്‌ കണ്ടെത്തി ഞങ്ങളെ ഏല്‍പ്പിക്കാറാണ്‌ പതിവ്‌. ഇവിടെ നിന്ന്‌ സുഖപ്പെട്ട്‌ പോയവരുമുണ്ട്‌. വഴിതെറ്റിയ ഒരു അമ്മയെ ഈയടുത്തിടെ വീട്ടുകാര്‍ക്ക്‌ ഏല്‍പ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞു.
"മാനസികരോഗം പൂര്‍ണ്ണമായി മാറിയ ശേഷം ഇവിടെ ജോലി ചെയ്യുന്നവരുമുണ്ട്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാര്‍ക്കുമായി പ്രത്യേകം മുറികളുണ്ട്‌. ഹോം നഴ്‌സും ഷൈനോ സിസ്‌റ്ററുമൊക്കെ എന്റെ സഹായത്തിനിവിടെയുണ്ട്‌. കൃത്യമായ ചെക്കപ്പും ചികിത്സകളും ഇവിടെ കൊടുക്കാറുണ്ട്‌. സഹായഹസ്‌തവുമായി എത്തുന്ന പലരും എനിക്ക്‌ നേരിട്ട്‌ അറിയാത്തവരാണ്‌. അവരുടെ സാമ്പത്തികസഹായത്തോടെ ഈ സ്‌ഥാപനം നിലനിന്നു പോകുന്നു."

അച്ചന്‍ നിര്‍മ്മാതാവായപ്പോള്‍

"ഇവിടുത്തെ അന്തേവാസികള്‍ക്ക്‌ വേണ്ടിയുള്ള സോപ്പും, ലോഷനും, ബാര്‍സോപ്പും, മെഴുകുതിരിയുമൊക്കെ ഇവര്‍ തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌. "കിടപ്പായ രോഗികള്‍ ഉള്ളതു കൊണ്ട്‌ മുറിയും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണമല്ലോ. സോപ്പിനും ലോഷനുമൊക്കെയായി നല്ല പണച്ചെലവുണ്ട്‌. അങ്ങനെയാണ്‌ ഇവിടെയുള്ളവര്‍ക്ക്‌ വേണ്ടി സോപ്പും മറ്റും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌. ഞാനും ഭാര്യയും കൂടി ഒരു മാസത്തെ കോഴ്‌സ്‌ പഠിച്ചു. സര്‍ക്കാറിന്റെ തന്നെ പദ്ധതിയായിരുന്നത്‌. എന്നിട്ട്‌ അന്തേവാസികളില്‍ രണ്ടുമൂന്നു പേരെ പഠിപ്പിച്ചു.
"എന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇവിടെ ഇതൊക്കെ നിര്‍മ്മിക്കുന്നുണ്ട്‌. പുറമേ വില്‍ക്കുന്നില്ല. ഇവിടെയുള്ളവര്‍ക്ക്‌ വേണ്ടി മാത്രം. സ്വദേശി എന്നാണ്‌ ഞങ്ങള്‍ നിര്‍മ്മിക്കുന്ന സോപ്പിന്റെയും ലോഷന്റെയും മെഴുകുതിരിയുടെയും പേര്‌. സത്യം പറഞ്ഞാല്‍ നന്നായി വിപുലീകരിക്കാന്‍ കഴിയുന്ന ഒരു കുടില്‍ വ്യവസായമാണിത്‌. "
വര്‍ഗീസച്ചന്‍ തന്നെയാണ്‌ അന്തേവാസികളായ പുരുഷന്മാരുടെ മുടി മുറിക്കുന്നതും. ഒരേ സമയം പല റോളുകളാണ്‌ അച്ചന്‍ ചെയ്യുന്നത്‌.

ആപല്‌കരമായ ഉത്തരവാദിത്തങ്ങള്‍

വര്‍ഗീസച്ചന്റെ തണലില്‍ ഇവിടുത്തെ അന്തേവാസികള്‍ സ്‌നേഹത്തോടെ കഴിയുന്നു. എങ്കിലും നല്ല റിസ്‌കുള്ള ഉത്തരവാദിത്തമാണിതെന്ന്‌ വര്‍ഗീസച്ചന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. "എന്റെ പള്ളി ഹരിപ്പാടാണ്‌. ഒരിക്കല്‍ ഇവിടുത്തെ കാര്യങ്ങള്‍ സിസ്‌റ്ററിനെയും ദാസ്‌ എന്ന ജോലിക്കാരനെയും ഏല്‍പ്പിച്ച്‌ ഞാന്‍ കുര്‍ബാനയ്‌ക്ക്‌ വേണ്ടി പള്ളിയില്‍ പോയി. അവിടെയെത്തി 10 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍. രണ്ട്‌ അന്തേവാസികള്‍ തമ്മില്‍ വഴക്കുണ്ടാക്കി. പ്രദീപും മറ്റൊരാളും (അവ ന്‌ ചെറിയ മാനസികാസ്വാസ്‌്ഥ്യമുണ്ട്‌) സംസാരിച്ചിരുന്നതിനിടയില്‍ എന്തോ പറഞ്ഞ്‌ തര്‍ക്കിച്ചു.
പത്രം വായിച്ചുകൊണ്ടിരുന്ന പ്രദീപിന്റെ പുറകിലൂടെ വന്ന്‌ മറ്റെയാള്‍ പട്ടികകഷണം കൊണ്ടടിച്ചു. തല പൊട്ടി ചോരയൊലിച്ചു കിടക്കുന്നുവത്രേ. ഞാന്‍ പെട്ടെന്ന്‌ എന്റെ പപ്പയെ വിളിച്ചു പറഞ്ഞു. പപ്പ ആളിനെയുമെടുത്ത്‌ മാവേലിക്കരയിലെത്തി. അപ്പോഴേക്കും ഞാനുമെത്തി. അവിടെ നിന്ന്‌ തിരുവല്ല പുഷ്‌പഗിരിയിലേക്ക്‌. ചെന്നപ്പോള്‍ തന്നെ ഒരുരക്ഷയുമില്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. തലച്ചോര്‍ പൊട്ടിപ്പൊളിഞ്ഞ്‌ പുറത്തു വന്നത്‌ എന്നെ അതു കാണിച്ചു. അതറിഞ്ഞപ്പോള്‍ മുതല്‍ എന്റെ സമാധാനം പോയി. കൊലപാതകമായതു കൊണ്ട്‌ ആരോടൊക്കെ സമാധാനം പറയേണ്ടി വരും. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളുടെ ജീവന്‍ നഷ്‌ടപ്പെടുക, അത്‌ ഓര്‍ക്കാന്‍ കൂടി വയ്യ. പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നപ്പോള്‍ ഡോക്‌ടര്‍ ഒരു ഓപ്പറേഷന്‍ നടത്തി നോക്കാമെന്ന്‌ പറഞ്ഞു. പക്ഷേ ഒരു ലക്ഷം രൂപ വേണം. ഓപ്പറേഷന്‍ ചെയ്‌തോ, പണം ശരിയാക്കാമെന്ന്‌ ഞാന്‍ പറഞ്ഞു. മാനേജ്‌മെന്റിനോട്‌ സംസാരിച്ച്‌ അത്‌ 40.000 രൂപയാക്കി കുറച്ചു. കൈയിലെ മോതിരം പണയം വെച്ചും, അറിയാവുന്നവരോട്‌ ചോദിച്ചും 30,000 രൂപ സംഘടിപ്പിച്ചു. ബാക്കി തുകയ്‌ക്കു വേണ്ടി എന്തു ചെയ്യും. തല കറങ്ങുന്നതു പോലെ തോന്നി. വെള്ളം കുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എതിര്‍ദിശയില്‍ നിന്നു വരുന്നതു കണ്ടു. ഞങ്ങള്‍ പരസ്‌പരം നോക്കി ചിരിച്ചു. പിന്നെയും കണ്ടപ്പോള്‍ അനിയന്‍ അസുഖമായി ഇവിടെയുണ്ടെന്ന്‌ പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അവരുടെ മുറിയിലേക്ക്‌ പോയി.

എല്ലാം കഴിഞ്ഞ്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ എന്റെ കൈയില്‍ രണ്ടു നോട്ടുകള്‍ തന്നു. ഞാന്‍ സന്തോഷത്തോടെ വാങ്ങി. കൈ തുറന്നപ്പോള്‍ രണ്ട്‌ അമേരിക്കന്‍ കറന്‍സി നോട്ടുകള്‍. ഏകദേശം 10,000 ഇന്ത്യന്‍ രൂപ. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആകെ വിഷമിച്ച്‌ എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ദൈവം തുറന്ന വഴി. മറ്റെല്ലാ വഴികളുമടഞ്ഞപ്പോള്‍ ദൈവം തുറന്നു തന്ന ആ വലിയ വഴിയോര്‍ത്ത്‌ ഞാന്‍ നന്ദി പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ പ്രദീപിന്റെ ജീവന്‍ തിരിച്ചു കിട്ടി. അവനിപ്പോഴും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. തല്ലു കൊടുത്ത ആ ചെറുപ്പക്കാരനെ അന്നു തന്നെ ഞങ്ങള്‍ ഇവിടെ നിന്ന്‌ മാറ്റി. അവനിവിടെ നിന്നാല്‍ അതു മറ്റുള്ള രോഗികളുടെ ജീവന്‍ ഭീഷണിയാണല്ലോ.'' എട്ടു മാസം മുമ്പ്‌ നടന്ന സംഭവമാണെങ്കിലും ദൈവകൃപ ലഭിച്ചത്‌ പറയുമ്പോള്‍ അച്ചനിന്നും ഗദ്‌ഗദപ്പെടുന്നു.

ഒരു ദിവസമെങ്കിലും ശാലോം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ജീവിതത്തിന്റെ പച്ചയായ സത്യങ്ങള്‍ തിരിച്ചറിയാം. അനാഥരായ മാനസികരോഗികളെ ശാലോമിലെത്തിക്കുന്നത്‌ ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്‌. വെറുതെ പാഴാക്കുന്ന പണത്തിന്റെ ഒരു പങ്ക്‌ ശാലോം ഭവനിലേക്ക്‌ ആര്‍ക്കു വേണമെങ്കിലും എത്തിക്കാം. ഭക്ഷണത്തിനും മരുന്നിനും വേണ്ടി ഒരുപാട്‌ പണം ഇവിടെ ആവശ്യമുണ്ട്‌. വര്‍ഗീസച്ചന്‍െ്‌റ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വരുന്ന തലമുറയ്‌ക്കും ഒരു വെളിച്ചമാകട്ടെ...
 
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger